ഞാൻ രാജി വയ്ക്കുമെന്നു കരുതി ആരും പുറകേ നടക്കേണ്ട, ഒരു കത്തി തന്നാൽ വേണമെങ്കിൽ കൈ മുറിച്ച് ചോര തരാം, അതു കുടിച്ചോ…. ഞാൻ ഇന്നു രാജിവച്ചു പോകുമെന്നാണ് ചിലർ കരുതിയത്- ഗണേഷ് കുമാർ

തിരുവനന്തപുരം: ഭാര്യയോടു മാപ്പുപറഞ്ഞ് പ്രശ്നം ഒത്തുതീർപ്പാക്കിയ പിന്നാലെ രാജി വയ്ക്കുമെന്നു കരുതി ആരും തന്റെ പുറകേ നടക്കേണ്ടെന്ന് പരിഹസിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. അല്ലെങ്കിലും അങ്ങനെ ആഗ്രഹിക്കാൻ കൊള്ളാമോ എന്നു ചോദിച്ച മന്ത്രി വേണമെങ്കിൽ കൈമുറിച്ച് തന്റെ ചോര തരാമെന്നും പറഞ്ഞു. കെഎസ്ആർടിസി മെഡിക്കൽ സെന്റർ ആൻഡ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
മന്ത്രിസഭയ്ക്ക് ഇനി കുറച്ചുദിവസം കൂടി മാത്രമേ കാലാവധി ഉള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ മന്ത്രിക്ക് ഒരു വിലയുമില്ല. എന്നെ ജനങ്ങൾ വ്യക്തിപരമായി സ്‌നേഹിക്കുന്നുണ്ട്. അവരെ വിദ്വേഷിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എന്റെ ചോര വേണമെങ്കിൽ ഒരു കത്തി തന്നാൽ കൈ മുറിച്ച് തരാം. അതു കുടിച്ചോ. ഞാൻ ഇന്നു രാജിവച്ചു പോകുമെന്നാണ് ചിലർ കരുതിയത്. അതു നടന്നില്ല. അത്തരം സന്തോഷത്തിനു വേണ്ടി നടക്കേണ്ട. അങ്ങനെയൊക്കെ ആഗ്രഹിച്ചാൽ കൊള്ളാമോ എന്നും മന്ത്രി ചോദിച്ചു.
അതേസമയം പൊതുജനങ്ങൾക്കു കൂടി ചികിത്സ തേടാൻ കഴിയുന്ന കെഎസ്ആർടിസി മെഡിക്കൽ സെന്റർ ആൻഡ് ഡയാലിസിസ് യൂണിറ്റാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഇന്നു തുറന്നുകൊടുത്തത്. കോട്ടയ്ക്കകത്ത് ആസ്ഥാനമന്ദിരത്തോടു ചേർന്നാണ് ഒരു കോടിരൂപ ചെലവിട്ട് ഡയാലിസിസ് സൗകര്യമുള്ള ആശുപത്രി തയാറാക്കിയത്. ജീവനക്കാരുടെയും പെൻഷൻകാരുടേയും ക്ലിനിക് പൊതുജനങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹായത്തോടെ ഒരുക്കുകയായിരുന്നു. 5 ഡയാലിസിസ് യൂണിറ്റുകളും ഐഒസി നൽകും.
ജനറൽ മെഡിസിൻ, കാർഡിയോളജി, ഓങ്കോളജി, ഓർത്തോപീഡിക്‌സ്, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ന്യൂറോളജി, നെഫ്രോളജി, സൈകാട്രി, ഡെർമറ്റോളജി വിഭാഗങ്ങളുടെ ഒപി പ്രവർത്തിക്കും. ജീവനക്കാർക്കും പെൻഷൻകാർക്കും കൺസൾട്ടേഷൻ സൗജന്യമായിരിക്കും. പൊതുജനങ്ങൾക്ക് സ്‌പെഷാലിറ്റി ഡോക്ടർമാരുടെ നിരക്ക് 100 രൂപയും നോൺ സ്‌പെഷാലിറ്റി ഡോക്ടർമാരുടെ നിരക്ക് 50 രൂപയുമാണ്. ലാബ് പരിശോധനകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ഡയാലിസിസ് കുറഞ്ഞ നിരക്കിലുമാണ് ചെയ്യുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുമായി സഹകരിച്ചാണ് ലാബ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്‌പെഷാലിറ്റി മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ ശ്രീമൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായാണ് സഹകരിക്കുന്നത്.






