ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താത പോയ കാറിലുണ്ടായിരുന്നത് യുവഡോക്ടർമാർ, കാർ ഓടിച്ച അതിരമ്പുഴ സ്വദേശി സിറിയക് ജോർജിനെ അപകടം നടന്ന് 5 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്ന് പോലീസ്, വ്യാപക പ്രതിഷേധം

അങ്കമാലി: കോളേജ് വിദ്യാർഥിനിയായ ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെപോയ കാറിൽ സഞ്ചരിച്ചിരുന്നത് രണ്ട് മെഡിക്കൽ വിദ്യാർഥികൾ. പാർട്ട്‌ടൈ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ചാലാക്ക മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ്, സഹപാഠി അക്ഷയ് എന്നിവർ സഞ്ചരിച്ച കാർ ജസ്‌ലിയയെ ഇടിച്ചുതെറുപ്പിച്ചത്. സിറിയക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പിന്നാലെ വാഹനവും പിടിച്ചെടുത്തു. കൂടെയുണ്ടായിരുന്ന അക്ഷയ് ബുധനാഴ്ച അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നൽകി.
അതേസമയം അപകടംനടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും കാറോടിച്ചിരുന്ന സിറിയക്കിനെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കാർ ഓടിച്ചയാളെ പിടികൂടാത്തതിനാൽ പോലീസിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. നീതി ലഭിക്കണമെന്നാശ്യപ്പെട്ട് മോർണിങ് സ്റ്റാർ കോളേജ് വിദ്യാർഥിനികൾ അങ്കമാലി പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തി. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, എഐവൈഎഫ് എന്നീ സംഘടനകളും പോലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തി.
അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായ ജസ്‌ലിയ സ്പോർട്‌സിലും ഒരുപോലെ മികവ് പുലർത്തിയിരുന്നു. പാർട്ട്‌ടൈം ജോലിചെയ്താണ് പഠനാവശ്യത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോൾ കഴിഞ്ഞ ശനിയാഴ്ചയാണ് ജസ്‌ലിയയെ കാറിടിച്ച് തെറിപ്പിച്ചത്. ചികിത്സയിലായിരുന്ന ജസ്‌ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജസ്‌ലിയയുടെ അവയവങ്ങൾ ദാനംചെയ്തു.






