കമിതാക്കളുടെ മുറിയിൽ ഇടിച്ചുകയറി നഗ്നദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി പണവും ഫോണുമായി കടന്നുകളഞ്ഞു, അറസ്റ്റ് ചെയ്യാനെത്തിയ വനിതാ പോലീസിന്റെ കൈവിരൽ തിരിച്ച് ഒടിച്ചു രക്ഷപ്പെട്ടു, പ്രതി അറസ്റ്റിൽ

കാസർകോട്: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈവിരൽ തിരിച്ചു ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെയാണ് (33) ഇന്ന് പുലർച്ചെ മഞ്ചേശ്വരം പോലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്തത്. കമിതാക്കളായ യുവതിയേയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ മൊയ്നുദ്ദീൻ സമാ.
ജനുവരി 14ന് ഉച്ചയ്ക്ക് 12 മണിക്ക് ഹൊസങ്കടിയിലാണ് കേസിനാസ്പദമായ സംഭവം. ഉള്ളാൽ താലൂക്കിലെ കൈരങ്കള സ്വദേശി മുഹമ്മദ് ഹനീഫ് (41), പെൺ സുഹൃത്ത് ദക്ഷിണ കന്നഡ സ്വദേശിയായ മുപ്പതുകാരി എന്നിവരാണ് അക്രമണത്തിന് ഇരയായത്. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൊയ്നുദ്ദീൻ ഉൾപ്പെടുന്ന സംഘം യുവാവിനേയും പെൺസുഹൃത്തിനേയും ഒരുമിച്ചിരുത്തി നഗ്ന ഫോട്ടോകളും വീഡിയോകളും പകർത്തി. തുടർന്ന് രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5,000 രൂപയും മൊബൈൽ ഫോണുമായി സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് യുവാവും യുവതിയും പോലീസിൽ പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് മംഗളൂരുവിലെത്തി. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനിതാ സിവിൽ പോലീസ് ഓഫിസറുടെ കൈവിരൽ ഒടിച്ച് മൊയ്നുദ്ദീൻ സമാൻ രക്ഷപ്പെടുകയായിരുന്നു. കൂട്ടു പ്രതികളായ മഞ്ചേശ്വരം പിടാരര് മൂലയിൽ ഹാരിസ് (40), ബഡാജെ കജൂർ മാലിയിലെ ടി.കെ. മുഹമ്മദ് ഫൈസർ (43) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.






