ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിച്ചെന്ന് വീണ്ടും അവകാശവാദം; പുതിയ ട്വിസ്റ്റുമായി ട്രംപ്: ‘വിലകൂടിയ 11 വിമാനങ്ങള്‍ വെടിവെച്ചിട്ടു’; ഞാന്‍ ഈ പറയുന്നത് നരേന്ദ്ര മോദി കാണുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ്

വാഷിംഗ്ടണ്‍: 2025 മെയിലെ യുദ്ധത്തിനിടെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ താന്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓപ്പറേഷന് സിന്ദൂറില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ പലതവണ നിഷേധിച്ചിട്ടും ട്രംപ് അവകാശവാദം ആവര്‍ത്തിക്കുന്നതില്‍ ദുരൂഹത.
ഗാസ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ‘ബോര്‍ഡ് ഓഫ് പീസ്’ (Board of Peace) പരിപാടിയില്‍ സംസാരിക്കവെ, വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന അവകാശവാദം ട്രംപ് ഒരിക്കല്‍ കൂടി ഉന്നയിച്ചു. ’11 ജെറ്റുകള്‍ വെടിവെച്ചിട്ടു’ എന്നാണ് അദ്ദേഹം ഇത്തവണ ആരോപിച്ചത്. ഈ അവകാശവാദവും ഇന്ത്യ ശക്തമായി നിഷേധിച്ചതാണ്.
‘ധാരാളം പണം നഷ്ടമാകുന്ന അവസ്ഥ വന്നപ്പോള്‍, തങ്ങള്‍ക്ക് യുദ്ധം വേണ്ടെന്ന് അവര്‍ പറഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്. 11 ജെറ്റുകള്‍ വെടിവെച്ചിട്ടു. വളരെ വിലകൂടിയ ജെറ്റുകള്‍’- ട്രംപ് പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷം തടഞ്ഞത് താനാണെന്ന് കഴിഞ്ഞ മാസങ്ങള്‍ക്കിടെ 80-ലധികം തവണ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. മാത്രമല്ല, വെടിവെച്ചിട്ട വിമാനങ്ങളുടെ എണ്ണത്തെക്കുറിച്ച് പലപ്പോഴായി വ്യത്യസ്ത കണക്കുകളാണ് അദ്ദേഹം നല്‍കുന്നത്.
ഈ മാസമാദ്യം, സൈനിക സംഘര്‍ഷത്തില്‍ വെടിവെച്ചിട്ട വിമാനങ്ങളുടെ എണ്ണം 10 ആണെന്ന് യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ ആദ്യ അവകാശവാദത്തില്‍ യുദ്ധത്തിനിടെ അഞ്ച് വിമാനങ്ങള്‍ വീണതായാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഓഗസ്റ്റില്‍ ഈ എണ്ണം ഏഴായും, നവംബറില്‍ എട്ടായും, പിന്നീട് 10 ആയും ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ അത് 11-ല്‍ എത്തിനില്‍ക്കുന്നു.
ഇതുകൂടാതെ, ഇരുരാജ്യങ്ങളെയും പിന്തിരിപ്പിക്കാന് വ്യാപാര കരാറുകളും താരിഫുകളും ഒരു ആയുധമായി ഉപയോഗിച്ചതായും ട്രംപ് ആരോപിച്ചു. ‘ഞാന്‍ അവരെ വിളിച്ചു പറഞ്ഞു, കേള്‍ക്കൂ, നിങ്ങള്‍ ഇത് പരിഹരിച്ചില്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ രണ്ടുപേരുമായി വ്യാപാര കരാറുകള്‍ ചെയ്യില്ല. പെട്ടെന്ന് തന്നെ ഒരു കരാറിലെത്തി. നിങ്ങള്‍ യുദ്ധം ചെയ്താല്‍, നിങ്ങളുടെ ഓരോ രാജ്യത്തിനും മേല്‍ ഞാന്‍ 200 ശതമാനം താരിഫ് ചുമത്തുമെന്നും പറഞ്ഞു’- യുഎസ് പ്രസിഡന്റ് പറഞ്ഞു.
പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. അദ്ദേഹം ഈ പരിപാടി ‘കണ്ടുകൊണ്ടിരിക്കുകയാണെന്ന്’ ട്രംപ് അവകാശപ്പെട്ടു. ‘ഞാന്‍ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു. അദ്ദേഹം ആവേശത്തിലാണ്. അദ്ദേഹം ഇപ്പോള്‍ നമ്മളെ കണ്ടുകൊണ്ടിരിക്കുകയാണ്’- യുഎസ് പ്രസിഡന്റ് പറഞ്ഞു.
ഇന്ത്യ റഫാല്‍ യുദ്ധ വിമാനങ്ങളാണ് യുദ്ധത്തിനായി ഉപയോഗിച്ചത്. ഫ്രഞ്ച് മാസികയായ ചലഞ്ചസിനു നല്കിയ അഭിമുഖത്തില്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം റഫാല്‍ നിര്‍മാതാക്കളായ ദസോയുടെ എറിക് ട്രാപ്പിയര്‍ നിഷേധിച്ചിരുന്നു.
യുദ്ധ രംഗത്ത് അമേരിക്കയുടെയും ചൈനയുടെയും വിമാനങ്ങള്‍ക്കൊപ്പം മത്സരിക്കുന്ന ആധുനിക വിമാനക്കമ്പനിയാണ് ദസോ. ഇവരുടെ ഏറ്റവും അഭിമാനകരമായ വിമാനമാണ് റഫാല്‍ സ്റ്റെല്‍ത്ത് വിമാനങ്ങള്‍. പാകിസ്താന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നും ഇന്നും യുദ്ധരംഗത്തു റഫാലിനെ വെല്ലാന്‍ വിമാനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ രംഗത്തു വിജയമെന്നത് ഏതെങ്കിലും വിമാനങ്ങള്‍ വീഴ്ത്തുന്നതു മാത്രമല്ല. അത് നമ്മള് ഉദ്ദേശിച്ച ലക്ഷ്യം കണ്ടോ എന്നുള്ളതാണ്. ആ അര്‍ഥത്തില്‍ പാകിസ്താന്റെ വാദം ശരിയല്ല. റഫാല്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന ഔദേ്യാഗിക വിവരം ഇന്ത്യ കൈമാറിയിട്ടില്ല. ഞങ്ങളുടെ അറിവില്‍ അത്തരമൊന്നു സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന് ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ജെ-10 സി വിമാനവും അതിലുപയോഗിക്കുന്ന പി.എല്‍. 15 ഇ ലോങ് റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകളും ഉപയോഗിച്ചു മൂന്നു റഫാല്‍ വിമാനങ്ങള്‍ വീഴ്ത്തിയെന്നായിരുന്നു ആരോപണം. മൊത്തം ആറു വിമാനങ്ങള്‍ വീഴ്ത്തിയെന്നും പാകിസ്താന് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഇതില്‍ ഒരു എസ്.യു 30 എംകെഐ, മിഗ് 29, മിറാഷ് 2000 എന്നിവയും ഉള്‍പ്പെടുമെന്നും ഇവര്‍ പറഞ്ഞു.
രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെ ഏറ്റവും അപകടകരമായ കാര്യമെന്ന നിലയിലാണ് വിലയിരുത്തിയത്. ഇരു രാജ്യങ്ങളും മൊത്തത്തില്‍ 125 വിമാനങ്ങളാണ് യുദ്ധത്തിന് ഉപയോഗിച്ചത്. എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ മികച്ചതാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. എന്നാല്‍, എയര്‍-ടു-എയര്‍ മിസൈല്‍ വിക്ഷേപണം, ഗ്രൗണ്ട് സ്ട്രൈക്ക്, ആണവായുധം വഹിക്കാനുള്ള ശേഷി, വിമാനങ്ങളെ പിന്തുടര്ന്ന് ആക്രമിക്കാനുള്ള ശേഷി എന്നിവ ഒറ്റ യുദ്ധവിമാനത്തില്‍ ഏകോപിപ്പിക്കുന്നത് റഫാല്‍ മാത്രമാണെന്നും ട്രാപ്പിയര്‍ പറഞ്ഞു. നേരിട്ടുള്ള ആക്രമണമുണ്ടായാല്‍ അമേരിക്കയുടെ എഫ് 22 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ മേല്‍ക്കൈ നേടും. എന്നാല്‍, എഫ് 35 നെ അപേക്ഷിച്ച് റഫാല്‍ വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
‘ന്യൂസ്ദെൻ‘ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
#DonaldTrump, #Trump, #IndiaPakistan, #BreakingNews, #PMModi, #USPresident, #InternationalPolitics, #IndiaPakConflict, #TrumpClaims, #DefenseNews, #GlobalNews, #ForeignPolicy, #TariffWar, #MalayalamNews, #Dailyhunt, #Diplomacy, #NarendraModi, #USIndiaRelations, #WorldNewsUpdate, #JetFighters #operation_sindhoor #DonaldTrump #TrumpClaims #IndiaPakistanWar #PMModi #Rafale #Dassault #OperationSindhoor #InternationalPolitics #DefenseNews #BreakingNews #USPresident #WarMediation #J10C #DassaultAviation #EricTrappier #NarendraModi #IndiaDefends #PakistanConflict #MalayalamNews #Dailyhunt






