Breaking NewsLead NewsNEWSWorld

ഇന്ത്യയ്ക്കെതിരെ താരിഫ് ചുമത്താൻ ട്രംപ് ഓരോ കാരണങ്ങൾ തെരഞ്ഞുകണ്ടു പിടിക്കുകയാണ്, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് നേരെ തിരിഞ്ഞത് ഇരട്ടത്താപ്പ്!! 90% ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഹംഗറിക്കെതിരെ എന്തേ തീരുവ ഭീഷണി ഇറക്കുന്നില്ലേ? ചൈനയ്ക്കെതിരെ മറ്റുകാരണങ്ങളല്ലേ ഉന്നയിക്കുന്നത്…രൂക്ഷ വിമർശനവുമായി യുഎസ് സെനറ്റർ

വാഷിങ്ടൺ: യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ കാണിക്കുന്ന താരിഫ് നിലപാടുകളിൽ രൂക്ഷ വിമർശനവുമായി അമേരിക്കൻ ജനപ്രതിനിധി. ഇന്ത്യയ്ക്കെതിരെ തീരുവ ചുമത്താൻ ട്രംപ് കാരണങ്ങൾ കണ്ടെത്തുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവു കൂടിയായ ബ്രാഡ് ഷെർമൻ ആരോപിച്ചു. അമേരിക്കയുടെ സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന തീരുവ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ ജനപ്രതിനിധി സഭയിലെ മുതിർന്ന അംഗമാണ് ഷെർമൻ. അതുപോലെ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിൻറെ തീരുമാനത്തെ എതിർത്തവരിൽ പ്രധാനി കൂടിയാണ് ബ്രാഡ്.

അതുപോലെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയുടെ മേൽ മാത്രം തീരുവ ചുമത്തുന്നതിലെ ഇരട്ടത്താപ്പും ഷെർമൻ ചോദ്യം ചെയ്യുന്നുണ്ട്. ഉപരോധം മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് കൊണ്ടാണ് ഇന്ത്യയുടെ മേൽ അന്യായമായ തീരുവ ചുമത്തുന്നതെന്നാണ് ട്രംപ് വാദിക്കുന്നത്. എന്നാൽ രാജ്യത്തിന് ആവശ്യമായ 90 ശതമാനം ക്രൂഡ് ഓയിലും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഹംഗറി. അവർക്ക് യുഎസ് തീരുവ ചുമത്തിയിട്ടില്ല. കൂടാതെ റഷ്യയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ചൈനയ്ക്കും എണ്ണ വാങ്ങിയതിൻറെ പേരിൽ തീരുവ ചുമത്തിയിട്ടില്ല. മറ്റ് കാരണങ്ങളാണ് തീരുവ ചുമത്താൻ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ആകെ ആവശ്യമുള്ളതിൻറെ 21 ശതമാനം ക്രൂഡ് ഓയിൽ മാത്രമാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്നത്. എന്നാൽ നമ്മുടെ സഖ്യകക്ഷിയെ ഒറ്റപ്പെടുത്തുകയാണ് യുഎസ് ചെയ്യുന്നത്. ഇക്കാര്യത്തിൽ ട്രംപ് മാറ്റം വരുത്തണമെന്നും ഷെർമാൻ ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ധാരണയായത്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേലുള്ള 25 ശതമാനം അധിക തീരുവ പൂർണമായും നീക്കിയ ട്രംപ്, ആദ്യം ചുമത്തിയ പകരത്തീരുവ 18 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് തീരുവ കുറച്ചതെന്നാണ് യുഎസിൻറെ വിശദീകരണം. ഭാവിയിൽ നേരിട്ടോ അല്ലാതെയോ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ഉറപ്പാക്കാൻ യുഎസിൻറെ നിരീക്ഷണം തുടരും. വാങ്ങൽ പുനസ്ഥാപിച്ചാൽ തീരുവ വീണ്ടും കൂട്ടുമെന്നുമാണ് ട്രംപിൻറെ ഭീഷണി. ഇത് ഇന്ത്യയുടെ പരമാധികാരം അടിയറവു വെച്ചതിന് തുല്യമാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഷെർമൻറെ പ്രസ്താവനയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: