ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു!! അയാൾ സമീപത്തുനിന്ന മറ്റൊരു യുവതിയോട് മോശം രീതിയിൽ പെരുമാറുന്നതായി കണ്ടു, തന്റെ അടുത്തെത്തിയപ്പോൾ വീഡിയോ എടുത്തു, എന്താ ചേട്ടാ ഉദ്ദേശം’ എന്നു ചോദിച്ചപ്പോൾ അയാൾ വേഗം നടന്നുപോയി… വീഡിയോ ചിത്രീകരിച്ച യുവതി

കോഴിക്കോട്: ലൈംഗികാരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് വീഡിയോ ചിത്രീകരിച്ച യുവതി. പയ്യന്നൂരിൽ രക്തദാനത്തിന് പോകുന്ന വഴിയിൽ പയ്യന്നൂരിൽ വച്ചാണ് സംഭവം ഉണ്ടായതെന്നും ആരോപണ വിധേയനായ ആൾ മറ്റൊരു യുവതിക്കു സമീപം മോശം രീതിയിൽ പെരുമാറുന്നതായി കണ്ടെന്നും തുടർന്ന് തന്റെ സമീപമെത്തിയപ്പോൾ വീഡിയോ ചിത്രീകരിക്കുക ആയിരുന്നുവെന്നും യുവതി ഒരു ടിവി ചാനലിനോട് വിശദീകരിച്ചു.
തന്റെ അടുത്തും ഇത്തരത്തിൽ പെരുമാറുന്നതായി തോന്നിയതോടെ ‘എന്താ ചേട്ടാ ഉദ്ദേശം’ എന്നു ചോദിച്ചു, അതോടെ അയാൾ വേഗം നടന്നു പോകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. വീഡിയോ ചിത്രീകരിച്ച ശേഷം വടകര പൊലീസ് സ്റ്റേഷനിൽ പരിചയമുള്ള ഒരാളെ ഇതറിയിച്ചെന്നും സമൂഹമാധ്യമത്തിൽ വീഡിയോ ഇടുന്ന വിവരം സൂചിപ്പിച്ചെന്നും യുവതി വ്യക്തമാക്കി.
അതേസമയം യുവാവ് ജീവനൊടുക്കിയ വിവരം അറിയിച്ചപ്പോൾ അത് ദുഃഖകരമായിപ്പോയെന്നും അത് പ്രതീക്ഷിച്ചില്ലെന്നുമാണ് യുവതി പ്രതികരിച്ചത്. അതേസമയം പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.
ബസിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന തരത്തിൽ വീഡിയോയെടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക്(42) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ ദീപക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.
ദൃശ്യം പ്രചരിച്ച സംഭവത്തെക്കുറിച്ച് വടകര പോലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അമ്മയും അച്ഛനും ചില നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
∙ വിഡിയോ കണ്ടത് 23 ലക്ഷം പേർ
കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയിൽ പ്രവർത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരിൽ പോയിരുന്നു. ഈ സമയം ബസിൽ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് ഒരു യുവതി റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരിൽനിന്ന് ഇത്തരത്തിൽ വീഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞ ദീപക് ഏറെ വിഷമത്തിൽ ആയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. 23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വീഡിയോ കണ്ടത്.
വിഡിയോ സംബന്ധിച്ച വിഷമം ദീപക് ചില സുഹൃത്തുക്കളുമായി ശനിയാഴ്ച വൈകിട്ട് ഫോണിലും മറ്റും സംസാരിച്ചിരുന്നു. യുവാവിനെക്കുറിച്ച് ഇതുവരെ മോശമായി ഒന്നും കേട്ടിട്ടില്ലെന്നാണ് ദീപക് ഏഴു വർഷമായി ജോലി ചെയ്യുന്ന സ്ഥാപന ഉടമ പ്രതികരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.






