Breaking NewsLead NewsSportsTRENDING

ധോണി നിരന്തരം ഒഴിവാക്കി; മാനസികമായി തകര്‍ന്ന് ഇടയ്ക്കുവച്ചു വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചു; തുണയായത് സച്ചിന്റെ ഉപദേശം; സേവാഗിന്റെ വെളിപ്പെടുത്തല്‍

മുംബൈ: ധോണി ക്യാപ്റ്റനായതിനുശേഷം ക്രിക്കറ്റ് ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടെന്നും ഇടയ്ക്കുവച്ചു വിരമിക്കാന്‍ ആലോചിച്ചിരുന്നെന്നും വെളിപ്പെടുത്തി ഇന്ത്യന്‍ വെടിക്കെട്ടു താരമായിരുന്ന വീരേന്ദര്‍ സേവാഗ്. അറ്റാക്കിങ് ഗെയിമിലൂടെ ഏതു വമ്പന്‍ എതിരാളിയെയും ബാക്ക്ഫൂട്ടിലാക്കിയിട്ടുള്ള സേവാഗ് ഇന്നും ആരാധരുള്ള കളിക്കാരനാണ്. മൂന്നു ഫോര്‍മാറ്റിനെയും ഒരേ രീതിയില്‍ സമീപിച്ചുവെന്നതാണു മറ്റുള്ളവരില്‍ നിന്നെല്ലാം സ്പെഷ്യലാക്കി മാറ്റുന്നത്.

ഏകദിന ക്രിക്കറ്റിലാണ് സെവാഗ് ഏറ്റവുമധികം ഇംപാക്ടുണ്ടാക്കിയതെന്നു കണക്കുകള്‍ പറയുന്നു. 104.33 സ്ട്രൈക്ക് റേറ്റില്‍ 8273 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2011ല്‍ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം ചാംപ്യന്മാരായപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കുകയും ചെയ്തു. പക്ഷെ ഈ ലോകകപ്പ് തനിക്കു നഷ്ടമായേക്കുമായിരുന്നെന്നും അതിനേക്കാള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിക്കുമായിരുന്നെന്നും വെളിപ്പെടുത്തിരിയിക്കുകയാണ് സെവാഗ്.

Signature-ad

പദംജീത്ത് സെവ്റാവത്തിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഒരു തീരുമാനമാണ് ഇങ്ങനെയൊരു കടുപ്പമേറിയ നീക്കത്തിലേക്കു കടക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സെവാഗ് പറയുന്നു.

വിരമിക്കാന്‍ ആലോചിച്ചു

ഇന്ത്യന്‍ ടീം 2007-08ല്‍ ഓസ്‌ട്രേലിയയുമായി ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. അന്നു ടീമിനെ നയിച്ചത് എംഎസ് ധോണിയുമാണ്. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ഞാന്‍ കളിച്ചെങ്കിലും അതിനു ശേഷം ധോണി എന്നെ ടീമില്‍ നിന്നൊഴിവാക്കുകയായിരുന്നു. തുടര്‍ന്നു കുറച്ചു കാലത്തേക്കു എന്നെ ടീമിലെടുത്തതുമില്ല.

ഇതോടെ ഇനി ഏകദിന ഇലവന്റെ ഭാഗമാവാന്‍ എനിക്കു സാധിക്കില്ലെന്നു തോന്നുകയും ചെയ്തു. അങ്ങനയുള്ളപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ തുടര്‍ന്നു കളിക്കുന്നതില്‍ ഒരു കാര്യവുമില്ലെന്നും ഞാന്‍ ചിന്തിച്ചു. അതിനു ശേഷം ഞാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ സമീപിക്കുകയും ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെ പറ്റി ആലോചിക്കുന്നതായും പറഞ്ഞു. അപ്പോള്‍ അദ്ദേഹവും 1999-2000 സമയങ്ങളില്‍ ഇതേ മാനസികാവസ്ഥയിലൂടെ ഒരിക്കല്‍ കടന്നു പോയിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്.

ക്രിക്കറ്റ് നിര്‍ത്തുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നു. പക്ഷെ ആ ഘട്ടം വരികയും പോവുകയും ചെയ്തു. നീയും അത്തമൊരു സമയത്തിലൂടെയാണ് ഇപ്പോള്‍ പോയ്ക്കൊണ്ടിരിക്കുന്നത്. പക്ഷെ അതു കടന്നുപോവും. വൈകാരികമായ അവസ്ഥയില്‍ നീ ഒരു തീരുമാനവും എടുക്കരുത്. സ്വയം കുറച്ചു സമയം നല്‍കൂ, ഒന്ന്- രണ്ട് പരമ്പരകളെങ്കിലും നോക്കൂ. അതിനു ശേഷം കോള്‍ എടുക്കുയെന്നായിരുന്നു സച്ചിന്‍ നല്‍കിയ ഉപദേശം.

ആ പരമ്പര സമാപിച്ചതിനു ശേഷം ഞാന്‍ അടുത്ത പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയും ഒരുപാട് റണ്‍സെടുക്കുകയും ചെയ്തു. 2011ലെ ലോകകപ്പിലും എനിക്കു കളിക്കാന്‍ അവസരം ലഭിച്ചു. ഞങ്ങള്‍ അന്നു ചാംപ്യന്‍മാരാവുകയും ചെയ്തതായി സെവാഗ് വിശദമാക്കി.

പരമ്പരയില്‍ ഫ്ളോപ്പ്

2008ല്‍ ഓസ്ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി അഞ്ചു മല്‍സരങ്ങളിലാണ് വീരേന്ദര്‍ സെവാഗ് കളിച്ചത്. ഇവയില്‍ നേടിയതാവട്ടെ വെറും 81 റണ്‍സ് മാത്രം. ഈ പരമ്പരയില്‍ ടീമിന്റെ ടോപ്സ്‌കോററായത് മറ്റൊരു ഓപ്പണറും നിലവിലെ കോച്ചുമായ ഗൗതം ഗംഭീറാണ്. 10 മല്‍സരങ്ങളില്‍ നിന്നും 440 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 399 റണ്‍സും സ്‌കോര്‍ ചെയ്തു. ശ്രീലങ്കയുള്‍പ്പെട്ട ഈ ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നു. ഇതിനു ശേഷം സെവാഗ് ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തുകയും വൈസ് ക്യാപ്റ്റനാവുകയും ചെയ്തു.

2012 വരെ എംഎസ് ധോണിക്കു കീഴില്‍ ടീമിലെ സ്ഥിരം സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. ടീമില്‍ സ്ഥാനം നഷ്ടമായ ശേഷം ഫസ്റ്റ് ക്രിക്കറ്റില്‍ വീരു കളിച്ചെങ്കിലും ദേശീയ ടീമിലേക്കു മടങ്ങിവരാനായില്ല. ഒടുവില്‍ 2015ല്‍ അദ്ദേഹം വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു. virender-sehwag-reveals-how-ms-dhonis-decision-forced-him-to-retire-from-odi-cricket

 

Back to top button
error: