പാക്കിസ്ഥാനില്‍ ഒരു വര്‍ഷത്തിനിടെ 405 ദുരഭിമാന കൊലപാതകങ്ങള്‍: ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് പാക് മനുഷ്യാവകാശ കമ്മിഷന്‍; കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകള്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 2024 ല്‍ രാജ്യത്ത് കുറഞ്ഞത് 405 ദുരഭിമാന കൊലപാതകങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷ (എച്ച്ആര്‍സിപി)നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനായി ബന്ധുക്കളാല്‍ കൊല്ലപ്പെട്ട സ്ത്രീകളാണ് ഇതില്‍ ഭൂരിഭാഗവുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം ബലൂചിസ്ഥാനിലെ പ്രാദേശിക ഗോത്ര കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന് ദമ്പതികളെ വെടിവച്ചു കൊന്നിരുന്നു. മറ്റൊരു സംഭവത്തില്‍, പാക്കിസ്ഥാനിലെ സമൂഹ മാധ്യമങ്ങളില്‍ താരമായിരുന്ന സന യൂസഫിനെ ഇസ്ലാമാബാദിലെ വസതിയില്‍ വച്ച് ബന്ധു വെടിവച്ചു കൊന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും രാജ്യത്തെ നിരന്തരമായ ദുരഭിമാനക്കൊലപാതകങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക് വരികയും ചെയ്തിരുന്നു.
ഇതിനിടെ ബലൂച് സമൂഹത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. സമൂഹത്തിലെ ഈ അടിച്ചമര്‍ത്തലിന് ഉത്തരവാദികള്‍ നിങ്ങളുടെ സ്വന്തം സഹോദരന്മാരാണെന്ന് പറഞ്ഞാണ് ആസിഫ് ബലൂചികളെ കുറ്റപ്പെടുത്തിയത്.
സഹോദരന്റെ ഇഷ്ടപ്രകാരം അല്ലാതെ നടന്ന വിവാഹത്തിന്റെ പേരില്‍ യുവദമ്പതികളെ വെടിവച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങലില്‍ പ്രചരിച്ചിരുന്നു. യുവദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ബാബോ ബീബി, അഹ്‌സാന്‍ ഉല്ലാ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബങ്ങളുടെ സമ്മതമില്ലാതെ ദമ്പതികള്‍ വിവാഹിതരായതാണ് കൊലപാതകങ്ങള്‍ക്ക് കാരണമായതെന്നാണ് സൂചന. ബലൂചിസ്ഥാനിലെ ഒരു ആളൊഴിഞ്ഞ സ്ഥലത്തുവച്ചായിരുന്നു കൊലപാതകം.
വീഡിയോയില്‍ ഒരു കൂട്ടം ആളുകള്‍ എസ്യുവിയിലും പിക്കപ്പ് ട്രക്കുകളിലും എത്തുന്നത് കാണാം. അതില്‍ നിന്ന് അവര്‍ ദമ്പതികളെ പുറത്തിറക്കുന്നുണ്ട്. യുവതിയുടെ മുഖം ഷാള്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടത്തിലെ ഒരാള്‍ യുവതിക്ക് ഖുര്‍ ആന്‍ നല്‍കുന്നത് കാണാം. തുടര്‍ന്ന് യുവതി ഒരു വിജനമായ കുന്നിലേക്ക് നടന്നുപോകുന്നുണ്ട്. പ്രാദേശിക ബ്രഹവി ഭാഷയിലാണ് യുവതി സമീപത്ത് നിന്ന ഒരു പുരുഷനോട് സംസാരിച്ചത്.
തന്നോടൊപ്പം ഏഴ് ചുവടുകള്‍ നടക്കൂവെന്നും അതിനുശേഷം നിങ്ങള്‍ക്ക് എന്നെ വെടിവയ്ക്കാമെന്ന് യുവതി പറയുന്നുണ്ട്. നിനക്ക് എന്നെ വെടിവയ്ക്കാന്‍ മാത്രമേ കഴിയുകയുളളൂവെന്നും കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നും യുവതി കൊല്ലാന്‍ വന്ന യുവാവിനോട് പറയുന്നുണ്ട്. തുടര്‍ന്ന് യുവാവ് യുവതിയുടെ മുതുകിലായി വെടിവയ്ക്കുകയായിരുന്നു. മൂന്നാമത് വെടിവച്ചതിനുശേഷമാണ് യുവതി നിലത്തുവീണത്.
തുടര്‍ന്നുളള വീഡിയോയില്‍ ബാബോ ബീബിയുടെ മൃതദേഹത്തിന് സമീപം ഭര്‍ത്താവും മരിച്ചുകിടക്കുന്നത് കാണാം. ഇത് കണ്ട ജനക്കൂട്ടം ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു. മേയില്‍ ഈദ് അല്‍ അദ്ഹയ്ക്ക് മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാകിസ്ഥാന് പുറത്തും കടുത്ത പ്രതിഷേധനമുണ്ടായി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അറസ്റ്റിലായ 13 പേരില്‍ ആദിവാസി നേതാവും യുവതിയുടെ സഹോദരനും ഉള്‍പ്പെട്ടതായി പൊലീസ് മേധാവി നവീദ് അക്തര്‍ പറഞ്ഞു.
യുവതിയുടെ സഹോദരന്റെ സമ്മതമില്ലാതെ നടന്ന വിവാഹമായതിനാല്‍ ഗോത്ര മൂപ്പനായ സര്‍ദാര്‍ സതക്‌സായിയാണ് ദമ്പതികളെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.






