
ഈ പ്രഭാതത്തിലും പെരുമൺ കായൽ വിതുമ്പുന്നുണ്ടോ…? മന്ദഗതിയിലുള്ള ആ ഓളങ്ങളിൽ നിന്നും കണ്ണീരിൻ്റെയും ഗദ്ഗദങ്ങളുടെയും മർമ്മരം ഉയരുന്നുണ്ടോ…? ഓളപ്പരപ്പിലൂടെ നിശബ്ദം വന്ന ഒരു ചെറുബോട്ട് കരയിൽ അടുക്കുന്നു. ഈ കായൽക്കരയിലാണ് 37 വർഷം മുമ്പ് 105 പേർ ഈയാംപാറ്റകളെപ്പോലെ പിടഞ്ഞു മരിച്ചത്.1988 ജൂലായ് എട്ടിനാണ് നാടിനെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കു പോയ ഐലൻഡ് എക്സ്പ്രസിന്റെ 10 കോച്ചുകൾ പെരുമൺ പാലത്തിൽ നിന്നും അഷ്ടമുടിക്കായലിലേക്കു മറിയുകയായിരുന്നു.
അപകടത്തിൽ 105 പേരുടെ ജീവൻ പൊലിഞ്ഞതിനൊപ്പം 500 ലേറെ പേർക്ക് സാരമായി പരുക്കേറ്റിരുന്നു. മത്സ്യത്തൊഴിലാളികളും മണൽവാരൽ തൊഴിലാളികളും ഉൾപ്പെടെയുള്ള നാട്ടുകാരുടെ അവസരോചിതമായ രക്ഷാപ്രവർത്തനം കൊണ്ടാണ് മരണസംഖ്യ കൂടാതിരുന്നത്.
ടൊർണാഡോ എന്ന് വിളിക്കുന്ന ചുഴലിക്കൊടുങ്കാറ്റാണു അപകടത്തിനിടയാക്കിയത് എന്നാണ് റെയിൽവേയുടെ കണ്ടെത്തൽ. എങ്കിലും അങ്ങനൊരു കാറ്റ് വീശിയോ എന്ന ചോദ്യം ഇന്നും ജനമനസ്സുകളിൽ ബാക്കിയാണ്. അന്നത്തെ റെയിൽവേ സേഫ്റ്റി കമ്മിഷണർ സൂര്യ നാരായണനും അതിനുശേഷം റിട്ട. എയർ മാർഷൽ സി. എസ് നായിക്കും വ്യത്യസ്തമായ രണ്ട് അന്വേഷണങ്ങൾ നടത്തിയിരുന്നു.
അന്തിമറിപ്പോർട്ട് ഇതുവരെ റെയിൽവേ പുറത്തുവിട്ടില്ല. സുരക്ഷ കമ്മിഷണറുടെ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ ദക്ഷിണ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ തള്ളിയിരുന്നു. രഹസ്യസ്വഭാവമുള്ള റിപ്പോർട്ട് പുറത്തുവിടാൻ പറ്റില്ലെന്നായിരുന്നു മറുപടി. ഇതിനെതിരെ സെൻട്രൽ ഇൻഫർമേഷൻ കമ്മിഷന് അപ്പീൽ നൽകിയെങ്കിലും ഇതേ വാദം ആവർത്തിച്ച് അപ്പീൽ തള്ളി.
അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നു കാണിച്ച് പൊലീസും 2019ൽ അന്വേഷണം അവസാനിപ്പിച്ചു. ദുരന്തത്തിന്റെ യഥാർഥ കാരണം എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷ മനസ്സിൽ പേറിയാണ് ഓരോ വാർഷികാചരണ ദിനത്തിലും അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും എത്തുന്നത്. ദുരന്തത്തിന്റെ 37-ാം വാർഷിക അനുസ്മരണം ഇന്ന് നടക്കും.






