KeralaNEWS

കാസർകോട് കോൺഗ്രസിന് കനത്ത പ്രഹരം: കെപിസിസി അംഗം അഡ്വ. കെ.കെ നാരായണൻ ബിജെപിയിലേയ്ക്ക്

    കാസർകോട് നിന്നുള്ള കെപിസിസി അംഗം അഡ്വ. കെ കെ നാരായണൻ ബിജെപിയിൽ ചേരുന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഈ മാസം 27 ന് നടത്തുന്ന കേരള യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനെത്തുന്ന ബിജെ പി അഖിലേൻഡ്യ പ്രസിഡൻ്റ് ജെ പി നദ്ദയിൽ നിന്ന് നാരായണൻ അംഗത്വം സ്വീകരിക്കും. കാസർകോട് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി തീരുമാനിച്ചിരിക്കുന്നത്.

കിനാനൂർ കരിന്തളം പഞ്ചായത് അംഗമായി 10 വർഷം പ്രവർത്തിച്ച നാരായണൻ കരിമ്പിൽ കുടുംബത്തിലെ അംഗമാണ്. എഐസിസി അംഗമായിരുന്ന പരേതനായ കരിമ്പിൽ കുഞ്ഞമ്പുവിൻ്റെ മരുമകൻ കൂടിയാണ്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രികൾചറൽ ഇംപ്രൂവ്മെൻ്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റ്, എൻകെബിഎം ആശുപത്രി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വന്ന നാരായണൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് മാനജിങ് കമിറ്റി അംഗവും പടന്നക്കാട് ബേക്കൽ ക്ലബ് മാനജിങ് ഡയറക്ടറുമാണ്.

Signature-ad

കാസർകോട് ഡിസിസി ജെനറൽ സെക്രടറി ആയിരുന്നു. കാസർകോട് – കണ്ണൂർ ജില്ലകളിലെ പ്രധാനപ്പെട്ട പെരുങ്കളിയാട്ടങ്ങളുടെയും പുന:പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവങ്ങളുടെയും ആഘോഷ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് ഈ നിലയിൽ വിപുലമായ ജനകീയ അടിത്തറയും സാമുദായിക ബന്ധങ്ങളുമുണ്ട്. കെ കെ നാരായണൻ ബിജെപി യിലേക്ക് പോകുന്നത് കോൺഗ്രസിന് കനത്ത പ്രഹരമാണ്.

നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരെ പോലെ ശക്തനായ ഒരു ദേശീയ നേതാവ് കോൺഗ്രസിനെ നയിക്കാനില്ലെന്ന്  ചൂണ്ടിക്കാട്ടിയ കെ.കെ നാരായണൻ കോൺഗ്രസ് ഇന്ന് വെറും ആൾക്കൂട്ടമായി മാറിയതായി കുറ്റപ്പെടുത്തി.

ഹമാസിനെ അനുകൂലിക്കുന്നവർ തന്നെ  പലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിച്ചത് വിരോധാഭാസമാണെന്നും കോൺഗ്രസിൻ്റെ ഇത്തരം പല നിലപാടുകളോടും യോജിക്കാൻ കഴിയില്ലെന്നും ഒരു കൂട്ടരുടെ അക്രമണം അനുകൂലിക്കുകയും മറ്റൊരു കൂട്ടരുടെ അക്രമങ്ങളെ എതിർക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ലെന്നും കെ കെ നാരായണൻ  പറഞ്ഞു. ഇത്തരം നിലപാടുകൾ തന്നെയാണ് മതേതര പാർടിയായ കോൺഗ്രസിനെ ജനങ്ങളിൽ നിന്നും അകറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Back to top button
error: