KeralaNEWS

എഐ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ

കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ഇപ്പോൾ ചർച്ചയാകുന്നത് എഐ ക്യാമറകളാണ്. റോഡ് അപകടങ്ങൾ കുറയ്ക്കാനായി സർക്കാർ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറകളുടെ സവിശേഷതകൾ അതിശയിപ്പിക്കുന്നതാണ്. വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയോ ഹെൽമറ്റ് ധരിക്കാതെയോ യാത്രചെയ്താൽ ക്യാമറയ്ക്ക് അത് മനസിലാക്കാനുള്ള കഴിവുണ്ട്. ഫോൺ ഉപയോഗിച്ചാലും ബൈക്കിൽ ട്രിപ്പിൾസ് പോയാലുമെല്ലാം ഇത് തന്നെയാണ് അവസ്ഥ.
എഐ ക്യാമറ നിയമലംഘനങ്ങൾ ഓട്ടോമാറ്റിക്കായി കണ്ടെത്താൻ ശേഷിയുള്ളതാണ്. അതിവേഗം തന്നെ വാഹനത്തിന്റെ നമ്പർ നോട്ട് ചെയ്യുകയും പിഴ ഒടുക്കാനുള്ള സംവിധാനത്തിലേക്ക് കടക്കുകയും ചെയ്യും. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും ക്യാമറകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കെൽട്രോൺ ആണ് ഈ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
എഐ ക്യാമറയെ രാത്രിയിൽ പറ്റിക്കാമെന്ന് ആരും കരുതേണ്ട. രാത്രിയിലും വളരെ കൃത്യമായി പ്രവർത്തിക്കുന്നവയാണ് ഈ ക്യാമറകൾ. കാറുകളുടെയും മറ്റും മുൻ ഗ്ലാസിലൂടെയാണ് ഈ ക്യാമറ നിരീക്ഷിക്കുന്നത്. സീറ്റ്ബെൽട്ട് ഇട്ടില്ലെങ്കിലും ഡ്രൈവിങിനിടെ ഫോൺ ചെയ്താലുമെല്ലാം ക്യാമറ ഓട്ടോമാറ്റിക്കായി അവ കണ്ടെത്തും. 800 മീറ്റർ ദൂരപരിധിക്കുള്ളിൽ വരെ ഈ ക്യാമറ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തും. ഇനി ഹെൽമറ്റിന് പകരം മറ്റെന്തെങ്കിലും തലയിൽ വച്ച് രക്ഷപ്പെടാമെന്നും കരുതേണ്ട. ഇതും ഡിറ്റക്റ്റ് ചെയ്യാനുള്ള സംവിധാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയിൽ ഉണ്ട്.
എഐ ക്യാമറകളിലൂടെ പിടിക്കപ്പെടുന്ന ആളുകൾക്ക് കുറ്റം നിഷേധിക്കാനും സാധിക്കില്ല. എല്ലാ തെളിവുകളും ക്യാമറയിലൂടെ ഡാറ്റ ബേസിലേക്ക് വേഗത്തിൽ എത്തും. ഉദ്യോഗസ്ഥരുടെ ഇടപെടൽ ഇല്ലാതെ തന്നെ ഡാറ്റ ബേസിലേക്ക് ക്യാമറയിലൂടെ പിടിക്കപ്പെടുന്ന നിയമലംഘനങ്ങൾ എത്തിക്കാൻ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ നേട്ടം.
എഐ അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ചെറിയ കുറ്റകൃത്യങ്ങൾ പോലും കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയും. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള ഡ്രൈവിങ്, വാഹനങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷൻ, അനധികൃത ഫിറ്റിങുകൾ, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയെല്ലാം വളരെ ദൂരത്ത് നിന്ന് പോലും വളരെ എളുപ്പത്തിൽ കണ്ടെത്താൻ ക്യാമറയ്ക്ക സാധിക്കും.
നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ ദൃശ്യങ്ങൾ നേരിട്ട് കേന്ദ്രസർക്കാരിന്റെ സെർവറിലേക്കാണ് പോകുന്നത് എന്നതാണ് മറ്റൊരു സവിശേഷത.നിയമ ലംഘനത്തിന് ഒടുക്കേണ്ട പിഴയെക്കുറിച്ച് വാഹന ഉടമയ്ക്ക് സെൻട്രൽ സെർവറിൽ നിന്ന് ഒരു എസ്എംഎസ് ലഭിക്കും,അതേ സമയം തന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ ഒരേസമയം പ്രത്യേക കോടതിയിലേക്ക് പോകുകയും ചെയ്യും.ഈടാക്കുന്ന പിഴയുടെ പകുതി റോഡ് സേഫ്റ്റി ആക്ട് അനുസരിച്ച് റോഡ് സേഫ്റ്റി അതോറിറ്റിക്കാണ് നൽകുന്നത്.
പ്രധാന നിയന്ത്രണ സെർവർ തിരുവനന്തപുരത്താണ് സ്ഥാപിക്കുന്നത്. ക്യാമറകളുടെ മെയിന്റനൻസ് ചുമതലയും കെൽട്രോണിനാണ് നൽകിയിരിക്കുന്നത്. ഹൈവേ 66ന്റെ പണി നടക്കുന്നതിനാൽ പല ക്യാമറകളും സ്ഥാപിച്ചിട്ടില്ല. ക്യാമറകളുടെ മൊത്തം ചിലവ് 235 കോടിയാണ്. ട്രാഫിക് സിഗ്നലുകളിലും തിരക്കേറിയ ജംക്‌ഷനുകളിലും 18 ക്യാമറകൾ സ്ഥാപിക്കും.നാല് ഓട്ടോമാറ്റിക് ക്യാമറ സംവിധാനങ്ങളും ഇതിന് ഉണ്ടാകും.

Back to top button
error: