Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics

വി.എം.വിനുവിന്റെ പേര് എന്നേ വെട്ടിയതാണ് ; 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലും വിനുവിന്റെ പേരില്ല ; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ; വോട്ട് വെട്ടിയെന്ന വാദം പൊളിഞ്ഞു

കോഴിക്കോട് : സംവിധായകന്‍ വി.എം.വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നേരത്തെ തന്നെ നീക്കിയിരുന്നതായി കണ്ടെത്തി. 2020ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലും വി.എം.വിനുവിന്റെ പേരുണ്ടായിരുന്നില്ല. ഇതോടെ വിനുവിന്റെ പേര് ഇത്തവണ വെട്ടിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പൊളിഞ്ഞു.
അതേസമയം, 2020ല്‍ വോട്ട് ചെയ്തിരുന്നുവെന്ന് വിനു ആവര്‍ത്തിച്ചു. മലാപ്പറമ്പിലാണ് വോട്ട് ചെയ്തതെന്നും വിനു തറപ്പിച്ചു പറയുന്നു. എന്നാല്‍ മലാപറമ്പ് ഡിവിഷനില്‍ 2020ലെ വോട്ടര്‍ പട്ടികയിലും വി.എം.വിനു ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് പുറത്തുവരുന്ന പുതിയ വിവരം.
കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായാണ് വിനു ഇക്കുറി മത്സരിക്കാനിറങ്ങിയത്.
സ്ഥാനാര്‍ത്ഥിയായി വിഎം വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്.

വി.എം.വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത സംഭവത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് ഡിസിസി ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരിലാത്ത സ്ഥാനാര്‍ഥികളായ വി.എം.വിനു, ബിന്ദു തമ്മനക്കണ്ടി എന്നിവരും കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തും പങ്കെടുത്തു.
യോഗത്തിനുശേഷം മാധ്യമങ്ങളുടെ സംസാരിച്ച ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും സ്ഥാനാര്‍ത്ഥിയായ സംവിധായകന്‍ വിഎം വിനുവും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലും വിഎം വിനുവിന് വോട്ടുണ്ടായിരുന്നില്ലെന്ന വാദം തള്ളി. 2020ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ ആ പട്ടിക എവിടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ പോലും അത് കാണാനില്ലെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
2020ലെ വോട്ടര്‍ പട്ടിക സൈറ്റില്‍ കാണാനില്ല. കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ട്. മുന്‍ വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ പോലും കഴിയാത്ത വിധം ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും 2020ല്‍ വിഎം വിനു മലാപറമ്പില്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. കളക്ടര്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിക്കുകയാണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
താന്‍ 2020ല്‍ മലാപറമ്പില്‍ വോട്ട് ചെയ്തുവെന്നും ഇപ്പോള്‍ പേര് നീക്കം ചെയ്തത് എങ്ങനെയാണെന്ന് അറിയില്ലെന്നും വി.എം.വിനു പറഞ്ഞു. കോര്‍പ്പറേഷനിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചശേഷം ആസൂത്രിതമായാണ് തന്റെ പേര് നീക്കം ചെയ്യപ്പെട്ടതെന്ന ആരോപണവും വിനു ആവര്‍ത്തിച്ചു. നാളെ താന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നിട്ടേയില്ലെന്ന് പറയുന്ന അവസ്ഥയുണ്ടാകുമോയെന്നും വിനു ചോദിച്ചു.

Back to top button
error: