Breaking NewsLead NewsMovieNewsthen Special

സസ്‌പെന്‍സ് ഡ്രാമയുമായി ജീത്തു ജോസഫ്; മിറാഷ് 19ന് തിയേറ്ററുകളില്‍; കൂമനുശേഷം ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായി ആസിഫ് അലിയുടെ ത്രില്ലര്‍

കൊച്ചി: കൂമന് ശേഷം ജീത്തു ജോസഫ് – ആസിഫ് അലി കോംബോ ഒരുമിക്കുന്ന മിറാഷ് 19ന് തിയേറ്ററുകളില്‍. 2022 ലാണ് സംവിധായകന്‍ ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി കൂമന്‍ എന്ന സിനിമയ്ക്കു വേണ്ടി ഒരുമിക്കുന്നത്.ആസിഫ് അലിയുടെ കരിയറില്‍ തന്നെ അദ്ദേഹത്തിന് ലഭിച്ച ഏറ്റവും സങ്കീര്‍ണമായ കഥാപാത്രങ്ങളിലൊന്നായിരുന്നു രാവിലെ പോലീസ് കോണ്‍സ്റ്റബിളും രാത്രി കള്ളനുമായിതീരുന്ന ക്ലെപ്റ്റോമാനിയ എന്ന മാനസികരോഗം ബാധിച്ച കോണ്‍സ്റ്റബിള്‍ ഗിരി. മൂന്നുവര്‍ഷത്തിനിപ്പുറം ആസിഫലിയും ജീത്തു ജോസഫം ഒന്നിക്കുന്ന സിനിമയാണ് മിറാഷ്.

സിനിമയുടെ ട്രൈലെര്‍ കഴിഞ്ഞ ദിവസം ആണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജീത്തു ജോസഫിന്റെ മുന്‍സിനിമകളിലെ പോലെ ക്രൈമും സസ്പെന്‍സും മിസ്റ്ററിയും സമം ചേര്‍ത്ത ഒരു ത്രില്ലെര്‍ തന്നെയാണ് മിറാഷ് എന്ന് ട്രൈലെര്‍ ഉറപ്പുതരുന്നു. സത്യാന്വേഷിയായ ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായാണ് ആസിഫ് അലി എത്തുന്നത്. പ്യുവര്‍ ഫാക്ടസ് എന്ന യൂട്യൂബ് ചാനലിലൂടെ തമിഴ്നാട് ബേസ് ചെയ്തുകൊണ്ടുള്ള വാര്‍ത്തകളാണ് ആസിഫലിയുടെ കഥാപാത്രം കവര്‍ ചെയ്യുന്നത് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

Signature-ad

ആസിഫ് അലിയുടെ തമിഴ് വാര്‍ത്ത അവതരണവും ട്രൈലറില്‍ ഉടനീളമുള്ള തമിഴ്‌നാട് രെജിസ്റ്ററേഷന്‍ വണ്ടികളും കോയമ്പത്തൂര്‍ ഡിസ്ട്രിക്ട് പോലീസ് സ്റ്റേഷന്റെ സാനിധ്യവുമൊക്കെ സിനിമ നടക്കുന്ന ഭൂമിക തമിഴ്നാടാണെന്ന് സൂചിപ്പിക്കുന്നു. സിനിമയില്‍ ഹക്കിം ഷാജഹാന്‍ അവതരിപ്പിക്കുന്ന കിരണ്‍ എന്ന കഥാപാത്രത്തിന്റെ തിരോധാനവും, കിരണ്‍ എവിടെ പോയി എന്ന് അന്വേഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന അപര്‍ണ ബലമുരളിയും അപര്‍ണയെ സഹായിക്കാന്‍ എത്തുന്ന ആസിഫ് അലിയെയും കാണാം.

ട്രൈലറിന്റെ അവസാനഭാഗത്ത് ഡല്‍ഹി പശ്ചാത്തലമുള്ള ചില രംഗങ്ങള്‍ കാണിക്കുന്നുണ്ട് , ഒരുപക്ഷെ കിരണിന് എന്ത് പറ്റി എന്ന അന്വേഷണം ആസിഫ് അലിയെ ചെന്നെത്തിക്കുന്നത് രാജ്യമൊട്ടാകെ ചര്‍ച്ചയായ ഒരു കുറ്റകൃത്യത്തിന്റെ ചുരുളുകളിലേക്കാവാം. പക്ഷെ സിനിമയുടെ ട്രൈലറിനെ സ്‌പെഷ്യല്‍ ആക്കി തീര്‍ക്കുന്നത് ആവര്‍ത്തിച്ചു വരുന്ന ഡോര്‍ ഓപ്പണിങ് സീന്‍സും ലോക്കര്‍ ഓപ്പണിങ് സീന്‍സുമാണ്.

ആകാംഷയും ഉദ്വോഗവും കണ്ണില്‍ നിറച്ചു കൊണ്ട് ആസിഫ് അലി ലോക്കര്‍ തുറന്നെടുക്കുന്ന ആ തെളിവുകള്‍ എന്താണ്? ട്രെയിലറിന് മുമ്പ് പുറത്തുവിട്ട ടീസറില്‍ ആരാണ് അപര്‍ണ ബലമുരളിയുടെ മുഖത്ത് ആഞ്ഞടിക്കുന്നത്? സമ്പത്ത് അവതരിപ്പിക്കുന്ന പോലീസ് ഓഫീസറാണാ മിറാഷിലേ വില്ലന്‍? ട്രൈലറില്‍ രണ്ട് സെക്കന്റ് നേരം കാണിക്കുന്ന വളരെ കോംപ്ലിക്കേറ്റഡ് ആയ ഡിസൈനുള്ള താക്കോലിലെ ഒമ്പതക്ക നമ്പര്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത് ? അങ്ങനെ നിരവധി ചോദ്യങ്ങളാണ് മിറാഷ് ട്രൈലെര്‍ നമുക്ക് മുന്നില്‍ ഇടുന്നത്.

ആസിഫ് അലി തുടര്‍ച്ചയായി കുറ്റാന്വേഷണ സിനിമകളുടെ ഭാഗമാവുമ്പോഴും പ്രകടനത്തിലോ കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പിലോ ആവര്‍ത്തന വിരസത തോന്നുന്നില്ല എന്നതും ഇതിന് മുമ്പ് ആസിഫ് അലി അപര്‍ണ ബാലമുരളി കോംബോയില്‍ വന്ന സണ്‍ഡേ ഹോളീഡേ, കിഷ്‌കിന്ധാകാണ്ഡം, ബി ടെക് എന്നീ സിനിമകള്‍ വലിയ വിജയങ്ങളായതും മിറാഷിനു വേണ്ടി കാത്തിരിക്കാനുള്ള കാരണങ്ങളാണ്. എല്ലാത്തിനും അപ്പുറം പ്രേക്ഷകന്റെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്ന ജീത്തു ജോസഫ് സ്‌റ്റൈല്‍ ക്ലാസിക് ക്രിമിനല്‍ ലെവല്‍ ട്വിസ്റ്റ്, ട്രെയിലറിലെ അവസാന ഭാഗത്തെ കാട് പശ്ചാത്തലമായ ഫൈറ്റ് സിക്യുഎന്‍സിനു ശേഷം സംഭവിച്ചാല്‍ വീണ്ടും ബോക്‌സ് ഓഫീസ് ആസിഫ് അലി ജീത്തു ജോസഫ് കോംബോ തൂക്കിയിരിക്കും, സിനിമ ഈ മാസം 19ന് തിയറ്ററുകളിലെത്തും. jeethu-joseph-ready-for-another-thriller-mirage-trailer

 

Back to top button
error: