Breaking NewsKeralaLead NewsNEWSNewsthen Specialpolitics

പോസ്റ്റുകള്‍ തയാറാക്കുന്നത് പാര്‍ട്ടി അനുഭാവികളായ പ്രഫഷണലുകള്‍; വിവാദ ‘ബീഡി’ പോസ്റ്റിന്റെ പേരില്‍ ബല്‍റാം രാജിവച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്; പാര്‍ട്ടി നടപടി എടുത്തിട്ടുമില്ല; പിന്തുണയുമായി കോണ്‍ഗ്രസ്‌

തിരുവനന്തപുരം: ബിഹാറുമായി ബന്ധപ്പെട്ട വിവാദ എക്‌സ് പോസ്റ്റിന് പിന്നാലെ വി.ടി. ബല്‍റാം രാജി വയ്ക്കുകയോ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധിക ചുമതലയായി വഹിക്കുന്ന ഡിഎംസി (ഡിജിറ്റല്‍ മീഡിയാ സെല്‍) ചെയര്‍മാന്‍ പദവിയില്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.

 

Signature-ad

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ (ഡിഎംസി) ഭാഗമായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാര്‍ട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണെന്ന് സണ്ണി ജോസഫ് പ്രസ്താവനയില്‍ പറഞ്ഞു. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കുക എന്നതാണ് അവര്‍ക്ക് നല്‍കിയ ചുമതല. ദേശീയ വിഷയങ്ങളില്‍ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ എഐസിസിയുടെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്.

 

എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി ബിഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ എക്‌സ് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡിഎംസിയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമും പാര്‍ട്ടി നേതൃത്വവും എക്‌സ് പ്ലാറ്റ്‌ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായതിനാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും അവര്‍ അതനുസരിച്ച് പോസ്റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇതിനെ ചില മാധ്യമങ്ങള്‍ വി.ടി. ബല്‍റാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. വി.ടി. ബല്‍റാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

 

ബിഹാറില്‍ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കു കൊണ്ട് പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണ്. കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളില്‍പ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള്‍ തികഞ്ഞ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നുവെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

vt-balram-had-not-resigned-nor-party-taken-any-action-against-him-says-sunny-joseph

Back to top button
error: