Breaking NewsLead NewsWorld

നാറ്റോ അംഗത്വം പ്രധാന ചര്‍ച്ച ആകും; സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ച ഇന്ന്

ന്യൂയോര്‍ക്ക്: ഉക്രയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച. കഴിഞ്ഞ സന്ദര്‍ശനത്തിലെ മോശം അനുഭവം മുന്‍നിര്‍ത്തി ഒരുപറ്റം യൂറോപ്യന്‍ നേതാക്കളുടെ അകമ്പടിയോടെയാണ് ഇത്തവണ സെലന്‍സ്‌കി ട്രംപിനെ കാണാനെത്തുന്നത്. ഫെബ്രുവരിയിലെ കൂടിക്കാഴ്ചയില്‍ സെലന്‍സ്‌കിയെ അധിക്ഷേപിക്കുന്ന പെരുമാറ്റമാണ് ട്രംപില്‍ നിന്നുണ്ടായത്.

ട്രംപുമായി നല്ല ബന്ധത്തിലുള്ള ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുത്തെ എന്നിവര്‍ സെലന്‍സ്‌കിക്കൊപ്പമുണ്ടാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറടക്കം മറ്റുചില രാഷ്ട്രനേതാക്കളും അനുഗമിച്ചേക്കും. പാശ്ചാത്യചേരിയുടെ നിലപാട് ട്രംപിനെ നേരിട്ടറിയിക്കുകയാണ് ഉദ്ദേശ്യം.

Signature-ad

കഴിഞ്ഞദിവസം അലാസ്‌കയില്‍വച്ച് ട്രംപ് പുടിനുമായി നടത്തിയ ചര്‍ച്ച അന്തിമ ധാരണയില്‍ എത്തിയിരുന്നില്ല. സമാധാന കരാര്‍ യാഥാര്‍ഥ്യമാക്കേണ്ടത് സെലന്‍സ്‌കിയുടെ ഉത്തരവാദിത്വമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ബ്രസല്‍സില്‍ എത്തി യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലന്‍സ്‌കി വാഷിങ്ടണില്‍ എത്തുന്നത്.

ഉക്രെയ്നും യൂറോപ്പിനും സുരക്ഷാ ഉറപ്പുകള്‍ ലഭിക്കണമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സെലന്‍സ്‌കിയും ഉര്‍സുലയും പറഞ്ഞിരുന്നു. ഡൊണെട്‌സ്‌ക് വിട്ടുകിട്ടണമെന്ന പുടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു. സെലന്‍സ്‌കിയെ മാറ്റിനിര്‍ത്തി പുടിനുമായി ഉക്രയ്ന്‍ വിഷയം ചര്‍ച്ച ചെയ്തതിലെ അതൃപ്തിയും അറിയിക്കും. ഉക്രയ്ന്‍ വിഷയത്തില്‍ ട്രംപും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഭിന്നത രൂക്ഷമാണ്.

അമേരിക്കയും യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളും ഉക്രയ്ന് സംരക്ഷണം നല്‍കുന്നതിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ സമ്മതം അറിയിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്. കഴിഞ്ഞ ദിവസം അലാസ്‌കയില്‍ ട്രംപും പുടിനും നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുകയായിരുന്നു വിറ്റ്കോഫ്.

സുരക്ഷാ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഉക്രയ്ന്‍ നാറ്റോ അംഗത്വത്തിനായി ശ്രമിക്കുന്നത്. അംഗരാജ്യങ്ങളില്‍ ഒന്നിന് നേരെയുണ്ടാകുന്ന സായുധാക്രമണം സഖ്യത്തിനുനേരെയുള്ളതായി കണക്കാക്കി സംയുക്തമായി പ്രതിരോധിക്കും എന്നാണ് നാറ്റോ തത്വം. ഇതിന് സമാനമായ സംരക്ഷണം അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും ഉക്രയ്ന് നല്‍കുമെന്നും വിറ്റ്കോഫ് വ്യക്തമാക്കി.

ഉക്രയ്ന്‍ നാറ്റോയുടെ ഭാഗമാകുന്നത് അംഗീകരിക്കില്ലെന്ന തുടക്കംമുതലുള്ള നിലപാട് അലാസ്‌ക യോഗത്തിലും പുടിന്‍ ആവര്‍ത്തിച്ചെന്ന് വ്യക്തം. നാറ്റോയ്ക്കു സമാനമായ സംരക്ഷണം എന്നതിലൂടെ ഉക്രയ്ന്റെ അംഗത്വ അപേക്ഷ പിന്‍വലിക്കണമെന്ന റഷ്യന്‍ ആവശ്യം അംഗീകരിക്കുകയാണ് ട്രംപെന്നും വിലയിരുത്തലുകളുണ്ട്. തിങ്കളാഴ്ച വാഷിങ്ടണില്‍ ട്രംപ് ഉക്രയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇത് പ്രധാന ചര്‍ച്ചാ വിഷയമാകും.

Back to top button
error: