ഒറ്റ വിമാനം പോലും ഇന്ത്യ വീഴ്ത്തിയിട്ടില്ല; ആരോപണം തള്ളി പാക് പ്രതിരോധ മന്ത്രി; ‘ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇന്ത്യ തയാറാണോ? എങ്കില്‍ പാകിസ്താനും തയാറാകും; അപ്പോള്‍ സത്യം പുറത്തുവരും’
ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്നുമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ് വെളിപ്പെടുത്തിയത്.

ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ച് ഫൈറ്റര്‍ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ അവകാശവാദം തള്ളി പാകിസ്താന്‍. ഒറ്റ വിമാനം പോലും ഇന്ത്യയുടെ ആക്രമണത്തില്‍ വീണിട്ടില്ലെന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസമായി ഇങ്ങനെയൊരു വാദഗതി ആരും ഉയര്‍ത്തിയിട്ടില്ല. ഇന്ത്യ തയാറാകുമെങ്കില്‍ പാകിസ്താനും തങ്ങളുടെ ആയുധപ്പുരകളില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടു കണക്കെടുപ്പിക്കാന്‍ തയാറാണ്. അപ്പോള്‍ സത്യം പുറത്തുവരും. പാകിസ്താന്റെ പരമാധികാരത്തിനുമേല്‍ ഉണ്ടാകുന്ന എന്തു നീക്കത്തിനെതിരേയും നടപടിയുണ്ടാകുമെന്നും ആസിഫ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്നുമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ് വെളിപ്പെടുത്തിയത്. ഇതു ദേശീയ- രാജ്യാന്തര മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായി. ബംഗളുരുവില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജാക്കോബാബാദ് എയര്‍ബേസിലുണ്ടായിരുന്ന ഏതാനും അമേരിക്കന്‍ നിര്‍മിത എഫ് 16 ജെറ്റുകളും നശിപ്പിച്ചു. മേയ് 10ന് പാക് മിലിട്ടറി സൈറ്റുകള്‍ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിലായിരുന്നു ഇത്.
ഇതില്‍ മിക്ക എയര്‍ബേസുകളും ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആക്രമണം കൂടുതല്‍ സൂഷ്മതയോടെ നടപ്പാക്കിയതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിനു പാകിസ്താന്‍ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിവച്ചിട്ട നിരീക്ഷണ വിമാനഗ ഒന്നുകില്‍ എലിന്റ് (ഇലക്‌ട്രോണിക് ഇന്റലിജന്‍സ്) വിമാനമോ എഇഡബ്ല്യു ആന്‍ഡ് സി എന്നിവയില്‍ ഏതെങ്കിലുമോ ആകാന്‍ സാധ്യതയുണ്ട്. 300 കിലോമീറ്റര്‍ അകലെവച്ചാണ് നിരീക്ഷണ വിമാനം തകര്‍ത്തത്. ഭൂതല മിസൈല്‍ ഉപയോഗിച്ചുള്ള ഏറ്റവും മികച്ച ആക്രമണമാണിതെന്നും സിംഗ് അവകാശപ്പെട്ടു.
ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം നേരത്തേ യുഎസ് പ്രസിഡന്റ് ട്രംപ് ഉന്നയിച്ചിരുന്നു. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ഒരു പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെ ട്രംപ് ആവര്‍ത്തിച്ചത്. ഏതു രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണു നഷ്ടപ്പെട്ടതെന്നു വ്യക്തമാക്കിയതുമില്ല.
റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കുവേണ്ടി വൈറ്റ് ഹൗസില്‍ വിളിച്ച അത്താഴ വിരുന്നിലാണ് ട്രംപ് ആദ്യമായി ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നമുക്കു ബന്ധമുണ്ട്. രണ്ടു രാജ്യത്തിന്റെയും നാലോ അഞ്ചോ യുദ്ധ വിമാനങ്ങള്‍ ആക്രമണത്തിനിടെ ആകാശത്തുവച്ചു തകര്‍ന്നിട്ടുണ്ട്. യുദ്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടും ആണവരാജ്യങ്ങളാണ്. അവരാണു പരസ്പരം പോരടിച്ചത്. ഞാന്‍ ഇടപെട്ടത് അതുകൊണ്ടാണെ’ന്നും ട്രംപ് പറഞ്ഞു. യുദ്ധം തുടര്‍ന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപരം നിര്‍ത്തിവയ്ക്കുമെന്നും പറഞ്ഞിരുന്നു.
ഇന്ത്യ റഫാല്‍ യുദ്ധ വിമാനങ്ങളാണ് യുദ്ധത്തിനായി ഉപയോഗിച്ചത്. ഫ്രഞ്ച് മാസികയായ ചലഞ്ചസിനു നല്‍കിയ അഭിമുഖത്തില്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം റഫാല്‍ നിര്‍മാതാക്കളായ ദസോയുടെ എറിക് ട്രാപ്പിയര്‍ നിഷേധിച്ചിരുന്നു.
യുദ്ധ രംഗത്ത് അമേരിക്കയുടെയും ചൈനയുടെയും വിമാനങ്ങള്‍ക്കൊപ്പം മത്സരിക്കുന്ന ആധുനിക വിമാനക്കമ്പനിയാണ് ദസോ. ഇവരുടെ ഏറ്റവും അഭിമാനകരമായ വിമാനമാണ് റഫാല്‍ സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍. പാകിസ്താന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നും ഇന്നും യുദ്ധരംഗത്തു റഫാലിനെ വെല്ലാന്‍ വിമാനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ രംഗത്തു വിജയമെന്നത് ഏതെങ്കിലും വിമാനങ്ങള്‍ വീഴ്ത്തുന്നതു മാത്രമല്ല. അത് നമ്മള്‍ ഉദ്ദേശിച്ച ലക്ഷ്യം കണ്ടോ എന്നുള്ളതാണ്. ആ അര്‍ഥത്തില്‍ പാകിസ്താന്റെ വാദം ശരിയല്ല. റഫാല്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന ഔദേ്യാഗിക വിവരം ഇന്ത്യ കൈമാറിയിട്ടില്ല. ഞങ്ങളുടെ അറിവില്‍ അത്തരമൊന്നു സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ജെ-10 സി വിമാനവും അതിലുപയോഗിക്കുന്ന പി.എല്‍. 15 ഇ ലോങ് റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകളും ഉപയോഗിച്ചു മൂന്നു റഫാല്‍ വിമാനങ്ങള്‍ വീഴ്ത്തിയെന്നായിരുന്നു ആരോപണം. മൊത്തം ആറു വിമാനങ്ങള്‍ വീഴ്ത്തിയെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഇതില്‍ ഒരു എസ്.യു 30 എംകെഐ, മിഗ് 29, മിറാഷ് 2000 എന്നിവയും ഉള്‍പ്പെടുമെന്നും ഇവര്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും മൊത്തത്തില്‍ 125 വിമാനങ്ങളാണ് യുദ്ധത്തിന് ഉപയോഗിച്ചത്. എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ മികച്ചതാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. എന്നാല്‍, എയര്‍-ടു-എയര്‍ മിസൈല്‍ വിക്ഷേപണം, ഗ്രൗണ്ട് സ്‌ട്രൈക്ക്, ആണവായുധം വഹിക്കാനുള്ള ശേഷി, വിമാനങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കാനുള്ള ശേഷി എന്നിവ ഒറ്റ യുദ്ധവിമാനത്തില്‍ ഏകോപിപ്പിക്കുന്നത് റഫാല്‍ മാത്രമാണെന്നും ട്രാപ്പിയര്‍ പറഞ്ഞു. നേരിട്ടുള്ള ആക്രമണമുണ്ടായാല്‍ അമേരിക്കയുടെ എഫ് 22 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ മേല്‍ക്കൈ നേടും. എന്നാല്‍, എഫ് 35 നെ അപേക്ഷിച്ച് റഫാല്‍ വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
no-aircraft-hit-says-pakistan-after-india-says-it-downed-6-jets-during-op-sindoor






