മനുഷ്യക്കടത്ത് ആരോപണം ആരോപണം നിലനില്‍ക്കില്ല; രണ്ടു കന്യാസ്ത്രീകള്‍ അടക്കം അഞ്ചുപേരെ വിചാരണയില്ലാതെ കുറ്റമുക്തരാക്കി തൃശൂര്‍ സെഷന്‍സ് കോടതി; പെണ്‍കുട്ടികളെ കൊണ്ടുവന്നത് ജാര്‍ഖണ്ഡില്‍നിന്ന്

തൃശൂർ : ഛത്തീസ്ഗഡിലേതിനു സമാനമായി മനുഷ്യക്കടത്ത് ആരോപിച്ച് 2021–ൽ റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നിന്നു രണ്ടു കന്യാസ്ത്രീകളെ അടക്കം അഞ്ച് പേരെ ഒന്നാം അഡിഷനൽ സെഷൻസ് കോടതി വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി. വിചാരണയിലേക്കു കടക്കാൻ പാകത്തിനുള്ള തെളിവുകളില്ലാത്തതിനാൽ മനുഷ്യക്കടത്ത് ആരോപിച്ചുള്ള കേസ് നിലനിൽക്കില്ലെന്ന നിരീക്ഷണത്തോടെയാണു കോടതി പ്രതിപ്പട്ടികയിൽ നിന്നു ഇവരെ പ്രഥമദൃഷ്ട്യാ ഒഴിവാക്കിയത്.
കേസിലെ നാലും അഞ്ചും പ്രതികളായിരുന്നു തൃശൂരിലെ വ്യത്യസ്ത മഠങ്ങളിലുണ്ടായിരുന്ന കന്യാസ്ത്രീകൾ. 2021 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ജാർഖണ്ഡിൽ നിന്നു ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ തൃശൂരില്‍ റെയിൽവേ സ്റ്റേഷനിലെത്തിച്ച മൂന്ന് പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപ്പെട്ട് റെയിൽവേ പൊലീസിനു കൈമാറിയിരുന്നു. തൃശൂരിലെ കന്യാസ്ത്രീ മഠങ്ങളിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ മികച്ച ജീവതത്തിനു വേണ്ടിയാണ് കുട്ടികൾ മതാപിതാക്കളുടെ സമ്മതത്തോടൊപ്പം വന്നതെന്നു പ്രതിസ്ഥാനത്തുള്ളവർ കോടതിയെ ബോധിപ്പിച്ചു.
ഇതോടെയാണ് മനുഷ്യക്കടത്ത് കുറ്റം നിലനിൽക്കില്ലെന്ന നിരീക്ഷണത്തോടെ പ്രതി പട്ടികയിൽ ചേർത്ത കന്യാസ്ത്രീകൾ അടക്കമുള്ളവരെ ജഡ്ജി കെ.കമനീസ് കുറ്റവിമുക്തരാക്കിയത്. മനുഷ്യക്കടത്ത് സംബന്ധിച്ച ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 370 ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം ഫയൽ ചെയ്ത കേസ്, തെളിവുകളുടെ അഭാവത്തിൽ നിയമപരമായ പരിശോധനയിൽ നിലനിൽക്കില്ലെന്നു കോടതി നിരീക്ഷിച്ചു.
കുറ്റപത്രത്തിലെ തെളിവുകൾ ശരിയല്ലെന്നും പെൺകുട്ടികളെ കൊണ്ടുവന്നത് മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയും മികച്ച ജീവിതം മുന്നിൽ കണ്ടുള്ള സ്വന്തം ആഗ്രഹപ്രകാരമാണെന്നും കോടതി കണ്ടെത്തി. ബലപ്രയോഗം, ലൈംഗിക ചൂഷണം അല്ലെങ്കിൽ നിർബന്ധിത തൊഴിൽ എന്നിവയ്ക്കു തെളിവുകളും ഹാജരാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.






