ഓടിക്കളിച്ച വിദ്യാലയ അങ്കണത്തില്‍ എമിലീനയെയും ആല്‍ഫ്രഡിനെയും അവസാനമായി അവര്‍ കണ്ടു; വിതുമ്പലടക്കി കൂട്ടുകാരും അധ്യാപകരും; കാറില്‍ തീപടര്‍ന്നു വെന്തുമരിച്ച കുഞ്ഞുങ്ങള്‍ക്ക് നാടിന്റെ യാത്രാമൊഴി

ചിറ്റൂര്‍: അത്തിക്കോട് പൂളക്കാട്ടില്‍ കാറിനു തീപിടിച്ചു വെന്തുമരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹം കെവിഎം ഹൈസ്കൂള്‍ അങ്കണത്തില്‍ പൊതുദര്‍ശനത്തിനുവച്ചു.
കളിചിരികള്‍ നിറഞ്ഞ മുറ്റത്ത് ചേതനയറ്റ ശരീരം കൊണ്ടുവന്നതോടെ അധ്യാപകരും സഹപാഠികളും സ്ത്രീകളുമടക്കമുള്ളവര്‍ നിയന്ത്രണംവിട്ടു വിതുമ്പി.
അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്ട്ടിന്-എല്‍സി ദമ്പതിമാരുടെ മക്കളായ എമിലീന മാര്ട്ടിന് (4), ആല്‍ഫ്രഡ് മാര്ട്ടിന് (6), എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ആംബുലന്‍സുകളിലാണു മൃതദേഹങ്ങള്‍ സ്കൂളിലെത്തിച്ചത്. രാവിലെ എട്ടുമുതല്‍ നാട്ടുകാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, സഹപാഠികള്‍ എന്നിവര്‍ എത്തിയിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികളും നൂറുകണക്കിനു പൊതുജനങ്ങളും പൂക്കള്‍ അര്‍പ്പിച്ചു. പത്തരയോടെ ചിറ്റൂര്‍ ഹോളിഫാമിലി പള്ളിയില്‍ സംസ്കാരച്ചടങ്ങുകള്‍ക്കായി എത്തിച്ചു. ഇന്നു വൈകുന്നേരം മൂന്നിനു അട്ടപ്പാടി താവണത്ത് വിവിധ സ്ഥലങ്ങളിലെ പൊതുദര്‍ശനത്തിനുശേഷം സംസ്കരിക്കും.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്‍സിയുടെ അമ്മ ഡെയ്സിക്കും പൊള്ളലേറ്റു. എല്‍സിയുടെ ഭര്‍ത്താവ് മാര്ട്ടിന് ഒന്നരമാസംമുമ്പാണ് കാന്‍സര്‍ ബാധിതനായി മരിച്ചത്.






