CrimeNEWS

അമ്മയെയും മകനെയും കൊലപ്പെടുത്തി: വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യമെന്ന് പ്രതി, ഡ്രൈവറെ അറസ്റ്റ് ചെയ്തു

     ദില്ലി ലജ്പത് നഗറിൽ ഭാര്യയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൻ്റെ ഞെട്ടലിലാണ് നഗരം . 42 വയസ്സുകാരിയായ രുചികയെയും അവരുടെ 14 വയസ്സുകാരനായ മകൻ കൃഷിനെയും കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട്, വീട്ടിലെ ഡ്രൈവറായിരുന്ന ഒരാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു

വഴക്കുപറഞ്ഞതിലുള്ള വൈരാഗ്യമാണ് ഈ ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

Signature-ad

ലജ്പത് നഗറിൽ തുണിക്കട നടത്തുന്ന കുൽദീപിന്റെ ഭാര്യയാണ് മരിച്ച രുചിക. കടയിലെ കാര്യങ്ങളിൽ സഹായിക്കുന്നതിനും ഡ്രൈവറായും ഇവരുടെ കൂടെയുണ്ടായിരുന്ന ബിഹാർ സ്വദേശിയായ യുവാവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബുധനാഴ്ച രാത്രി 9.30 നാണ് കുൽദീപ് വീട്ടിലെത്തിയത്. വീടിന്റെ വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തിന് സംശയം തോന്നി. ഭാര്യയെയും മകനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.

ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. രുചികയെ കിടപ്പുമുറിയിലെ കട്ടിലിനടുത്തും മകൻ കൃഷിനെ കുളിമുറിയിലുമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ഇയാൾ ദില്ലിയിലെ അമർ കോളനിയിലാണ് താമസിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ, നിസ്സാര കാര്യത്തിന് രുചിക വഴക്കുപറഞ്ഞതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകി. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: