Breaking NewsIndiaLead NewsNEWSpoliticsWorld

‘കമ്യൂണിസ്റ്റ് ഭ്രാന്തന്‍’; ഇന്ത്യന്‍ ചലച്ചിത്രകാരി മീരാ നായരുടെ മകനും ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥിയുമായ സോഹ്‌റന്‍ മംദാനിക്കെതിരേ അധിക്ഷേപം തുടര്‍ന്ന് ട്രംപ്; അറസ്റ്റ് ചെയ്യുമെന്നും ഭീഷണി; പിന്തുണയുമായി ഡെമോക്രാറ്റിക് നേതാക്കള്‍

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സോഹ്‌റന്‍ മംദാനിക്കെതിരെ അധിക്ഷേപം തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷിക്കുമെന്ന സൂചനയുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി. ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ട്രംപിന്റേതെന്ന് മംദാനി തിരിച്ചടിച്ചു.

കമ്യൂണിസ്റ്റ് ഭ്രാന്തന്‍. യുഎസിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന എതിര്‍പാര്‍ട്ടി നേതാവിനെ യുഎസ് പ്രസിഡന്റ് ആക്ഷേപിച്ചത് ഇങ്ങനെയാണ്. രാജ്യത്തിന്റെ കുടിയേറ്റ നയത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സമൂഹമാധ്യമമായ ട്രൂത്തിലൂടെ അടുത്ത വെല്ലുവിളി. ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എല്ലാ നിയന്ത്രണങ്ങളും കയ്യിലുണ്ടെന്നുമാണ് ട്രംപിന്റെ വാക്കുകള്‍. ന്യൂയോര്‍ക്കിനെ രക്ഷിക്കുമെന്നും അമേരിക്കയെ മഹത്തരമാക്കിയതുപോലെ ന്യൂയോര്‍ക്കിനേയുമാക്കുമെന്നും ട്രൂത്തില്‍ കുറിച്ചു. മംദാനി പൗരത്വം നേടിയത് നിയമവിരുദ്ധമാണെന്ന് പലരും പറയുന്നുണ്ടെന്നും ട്രംപ്.

Signature-ad

ഇന്തോ അമേരിക്കന്‍ വംശജനായ മംദാനി ജയിച്ചാല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ഭീഷണി അംഗീകരിക്കില്ലെന്ന് പറഞ്ഞമംദാനി, ട്രംപിന്റെ വാക്കുകള്‍ ന്യൂയോര്‍ക്ക് നിവാസികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികരിച്ചു. നിങ്ങള്‍ സംസാരിക്കാന്‍ മുതിര്‍ന്നാല് അവര്‍ നിങ്ങളെത്തേടിവരുമെന്ന സന്ദേശമാണിതെന്നും മംദാനി വ്യക്തമാക്കി. ട്രംപിന്റെ തുടര്‍ച്ചയായുള്ള ആക്ഷേപം തുടര്‍ന്നതോടെ മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കളടക്കമുള്ളവര്‍ മംദാനിക്ക് പിന്തുണയുമായി രംഗത്തെത്തി.

ന്യൂയോര്‍ക്ക് സിറ്റി ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനി ഫെഡറല്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ശ്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്‌ലോറിഡയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ കൂട്ട നാടുകടത്തല്‍ ശ്രമങ്ങള്‍ക്കെതിരെ മംദാനി നിലപാട് എടുത്താല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് ട്രംപ് പറഞ്ഞത്. ഉഗാണ്ടയില്‍ ജനിച്ച യുഎസ് പൗരനായ മംദാനി അമേരിക്കയില്‍ നിയമവിരുദ്ധമായാണ് താമസിക്കുന്നതെന്ന് ഒട്ടറെ ആളുകള്‍ പറയുന്നു. എല്ലാം പരിശോധിക്കാന്‍ പോകുകയാണെന്നും ട്രംപ് പറഞ്ഞു.

നേരത്തേ, മേയര്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രൈമറി മത്സരത്തില്‍ മംദാനി ഔദ്യോഗികമായി ജയമുറപ്പിച്ചിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ നേതാവും ന്യൂയോര്‍ക്ക് മുന്‍ മേയറുമായ ആന്‍ഡ്രൂ ക്വോമോയെക്കാള്‍ 12 പോയിന്റ് മുന്നിലെത്തിയാണ് സൊഹ്‌റാന്‍ മംദാനിയുടെ വിജയം. പ്രൈമറിയില്‍ 50% വോട്ട് നേടാത്തതിനാല്‍ മൂന്നാം വോട്ടെണ്ണല്ലിലാണ് 56% വോട്ടു നേടി മംദാനി വിജയം ഉറപ്പിച്ചത്. നവംബറിലാണ് മേയര്‍ തിരഞ്ഞെടുപ്പ്. കേര്‍ട്ടിസ് സ്ലീവയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി.

പ്രൈമറിയില്‍ ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച സൊഹ്‌റാന്‍, നവംബറില്‍ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പിലേക്ക് ഇനി ശ്രദ്ധ കേന്ദ്രകരിക്കുകയാണെന്നു വ്യക്തമാക്കി. മേയര്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രൈമറിയില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ സൊഹ്‌റാന്‍ പൊതുവേ അപരിചിതനായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ സൊഹ്‌റാന്റെ ജനപ്രീതിയില്‍ മുന്നിലെത്തി. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രകാരി മീരാ നായരുടെ മകനാണ് മുപ്പത്തിമൂന്നുകാരനായ സൊഹ്‌റാന്‍ മംദാനി. നവംബര്‍ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും സൊഹ്‌റാന്‍ മംദാനി.

 

Back to top button
error: