എസ്എസ്എൽസി പരീക്ഷ എഴുതിച്ചത് ജുവനയിൽ ബോർഡ് അനുവദിച്ചതുകൊണ്ട് മാത്രം!! ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കില്ല, ഡീബാർ ചെയ്തത് മൂന്ന് വർഷത്തേക്ക്- പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. കേസിൽപ്പെട്ട വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞെന്ന് എസ് ഷാനവാസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു.
അതേസമയം ജുവനയിൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് വിദ്യാർഥികൾക്കു പരീക്ഷ എഴുതാൻ അവസരം നൽകിയത്. മാത്രമല്ല കേസിൽപ്പെട്ട കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ .19 ശതമാനം കുറവ് ആണ്. 61,449 പേർ ഫുൾ എ പ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയ്ക്കും കുറവ് തിരുവനന്തപുരത്തിനുമാണ്.