ഇന്ത്യക്കെതിരേ വ്യാജ വാര്‍ത്തകളുടെ പ്രളയം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍; പഴയ വീഡിയോകള്‍ ഉപയോഗിച്ചുള്ള പ്രചാരണം പാകിസ്താന്‍ കേന്ദ്രമാക്കിയ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴിയും പാകിസ്ഥാനിലെ മുഖ്യധാരാ മാധ്യമങ്ങളും വഴി ആക്രമണങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി പ്രെസ് ഇൻഫോർമേഷൻ ബ്യൂറോ. ഇന്ത്യക്കാരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇവയുടെ സാധുത നിരന്തരം പരിശോധിച്ച് വരികയാണെന്നും പിഐബി പറഞ്ഞു. ഇന്ത്യയിലെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയും വസ്തുതാ വിരുദ്ധമായ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇവയെല്ലാം ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏഴ് വീഡിയോകളാണ് പരിശോധനയ്ക്ക് വിധേയമായത്. ജലന്ധറിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റേതെന്ന തരത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഇത് ഒരു കൃഷിയിടത്തിലെ തീപിടുത്തത്തിന്റെ ദൃശ്യങ്ങളാമെന്ന് പരിശോധനയിൽ വ്യക്തമായി. ഒരു ഇന്ത്യൻ പോസ്റ്റ് പാകിസ്ഥാൻ സൈന്യം തകർത്താതായാണ് മറ്റൊരു വീഡിയോ പ്രചരിച്ചത്. നിരവധി വ്യാജവും സ്ഥിരീകരിക്കാത്തതുമായ അക്കൗണ്ടുകൾ ഈ വീഡിയോ ഷെയർ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സൈന്യത്തിൽ “20 രാജ് ബറ്റാലിയൻ” എന്നൊരു യൂണിറ്റ് ഇല്ലാത്തതിനാൽ ഈ അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് പിഐബി കണ്ടെത്തി.
പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ മിസൈൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ വീഡിയോ 2020ൽ ലെബനനിലെ ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിന്റേതാണെന്ന് വ്യക്തമായി. ജമ്മു കശ്മീരിലെ രജൗറിയിൽ ചാവേറാക്രമണം നടന്നതായ വാർത്തയും വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞു. സൈനിക തയ്യാറെടുപ്പ് സംബന്ധിച്ച് കരസേനാ മേധാവി (CoAS) ജനറൽ വി കെ നാരായൺ വടക്കൻ കമാൻഡിലെ ആർമി ഓഫീസർക്ക് ഒരു കത്ത് കൈമാറിയതായും പ്രചരിച്ചിരുന്നു. എന്നാൽ പരിശോധനയിൽ ജനറൽ വി കെ നാരായൺ സിഒഎസ് അല്ലെന്ന് കണ്ടെത്തുകയും കത്ത് പൂർണ്ണമായും വ്യാജമാണെന്നും സ്ഥിരീകരിച്ചു.
അമൃത്സറിനെയും ഇന്ത്യൻ പൗരന്മാരെയും ആക്രമിക്കാൻ സൈന്യം അംബാല വ്യോമതാവളം ഉപയോഗിച്ചുവെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ കുപ്രചരണം നടന്നിരുന്നു. ഈ അവകാശവാദം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും തെറ്റായ വിവര പ്രചാരണത്തിന്റെ ഭാഗമാണെന്നും കണ്ടെത്തി. ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ടെന്നതും വ്യാജമാണെന്ന് കണ്ടെത്തി. യുദ്ധ സംബന്ധമായ നിരവധി തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും ഭയപ്പെടുത്താനുമാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം.