‘ഇന്ത്യക്കെതിരേ യുദ്ധമുണ്ടായാല്‍ ഇംഗ്ലണ്ടിലേക്കു പോകും, ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ മോദി എന്റെ അമ്മായിയുടെ മോനല്ലല്ലോ!’: ഇന്റര്‍നെറ്റില്‍ വൈറലായി പാക് രാഷ്ട്രീയ നേതാവിന്റെ പ്രതികരണം; നേതാക്കള്‍ക്കു പോലും സൈന്യത്തെ വിശ്വാസമില്ലെന്ന് ട്രോള്‍

ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം നയതന്ത്ര തലത്തില്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിന് തിരിച്ചടി നല്‍കുന്നുണ്ടെങ്കിലും കടുത്ത നടപടികളിലേക്ക് ഇന്ത്യ ഇതുവരെ കടന്നിട്ടില്ല. പാകിസ്താനിലേക്കുള്ള ടെറര്‍ ഫണ്ടിംഗ് നിര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെയും. ഏറ്റവുമൊടുവില്‍ പാകിസ്താനില്‍നിന്നുള്ള ഇറക്കു മതി നിരോധിക്കുകയും കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടുന്നതിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനു മറുപടിയായി ഇതേ നടപടി പാകിസ്താനും സ്വീകരിച്ചിട്ടുണ്ട്.
എന്നാല്‍, അതീവ ഗുരുതരമായ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ പാകിസ്താനി രാഷ്ട്രീയക്കാരന്റെ മറുപടിയാണ് ഇപ്പോള്‍ ഏവരിലും ചിരി പടര്‍ത്തി വൈറലായത്. പാകിസ്താനി നേതാവും ദേശീയ അസംബ്ലിയില്‍ അംഗവുമായ ഷേര്‍ അഫ്‌സല്‍ ഖാന്‍ മാര്‍വാത്തിനോടാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ എന്തു ചെയ്യുമെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചത്. അദ്ദേഹത്തിന്റെ മറുപടി ലളിതമായിരുന്നു- ‘ഇനിയെങ്ങാനും യുദ്ധമുണ്ടായാല്‍ ഞാന്‍ ഇംഗ്ലണ്ടിലേക്കു പോകും’!. അടുത്തതായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളില്‍നിന്നു പിന്നോട്ടു പോയാല്‍ എന്തു ചെയ്യും എന്നായിരുന്നു ചോദ്യം. അതിന് ‘മോദി എന്റെ അമ്മായിയുടെ മോനൊന്നുമല്ലല്ലോ ഞാന്‍ പറഞ്ഞാല്‍ പിന്നോട്ടു പോകാന്‍’ എന്ന മറുപടിയും നല്‍കി!.

ഇതു സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ താമസമുണ്ടായില്ല. പാകിസ്താന്‍ രാഷ്ട്രീയക്കാര്‍ക്കുപോലും സൈന്യത്തെ വിശ്വാസമില്ലെന്ന തരത്തിലായിരുന്നു പ്രചാരണം. ജയിലിലായ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹരീക് -ഇ- ഇസാഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന നേതാവാണ് മാര്‍വാത്ത്. എന്നാല്‍, പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കുന്നെന്ന് ആരോപിച്ചു ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നയാളുമാണ്.
ഇന്ത്യക്കെതിരേ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്‍ധാര്‍, നോഷേര, സുന്ദര്‍ബനി, അഖ്‌നൂര്‍ എന്നിവിടങ്ങളിലും ശനിയാഴ്ച രാത്രി വെടിയൊച്ചകള്‍ ഉയര്‍ന്നു. ഇന്ത്യയും ഇതിനോടു ശക്തമായിട്ടു തന്നെയാണു പ്രതികരിക്കുന്നത്.
ഇന്‍ഡസ് വെള്ളക്കരാര്‍ റദ്ദാക്കുക, യുട്യൂബ് ചാനലുകള്‍ നിരോധിക്കുക, നയതന്ത്ര വിദഗ്ധരെ പുറത്താക്കുക, ഇന്ത്യയിലുള്ള പാക് പൗരന്‍മാരോടു രാജ്യം വിടാന്‍ ആവശ്യപ്പെടുക തുടങ്ങിയ നടപടികള്‍ നേരത്തേതന്നെ എടുത്തിരുന്നു. പാകിസ്താനിലേക്കുള്ള തപാല്‍, കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തി. ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇന്ത്യയിലേക്കുള്ള പാക് ചരക്കു നീക്കത്തിനും നിരോധനം ഏര്‍പ്പെടുത്തി.
ഇന്ത്യയുടെ നയതന്ത്രക്കുരുക്ക്
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണ ലഭിച്ചതോടെ പാകിസ്താനുമായുള്ള നേരിട്ടുളള യുദ്ധത്തിനു പകരം തെരഞ്ഞെടുക്കുക നയതന്ത്ര കുരുക്കുകളാകുമെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള പതിനാറോളം നേതാക്കളാണു മോദിയുമായി ബന്ധപ്പെട്ടതും പിന്തുണയറിയിച്ചതും.
ഇന്ത്യക്കുള്ള അനുശോചനമറിയിച്ചുകൊണ്ട് വിദേശനേതാക്കളില്‍നിന്നു നൂറുകണക്കിനു കോളുകള്‍ മോദിക്കു ലഭിച്ചെന്നാണു വിവരം. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണമെന്നതും ഏറെ നേതാക്കള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. ഇദ്ദേഹവും തിരികെയെത്തിയശേഷം ആദ്യം വിളിച്ചതു മോദിയെയായിരുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംസാരിക്കുന്നതിനിടെ നിര്‍ണായകമായ ചില ലക്ഷ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. അതിലൊന്ന് ഇന്ത്യ-മിഡിലീസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) ആണ്. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, ജപ്പാനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയ പ്രധാനമന്ത്രി ജ്യോര്‍ജിയ മെലോണി, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദെല്‍ ഫത്ത എല്‍-സിസി, ഡച്ച് പ്രധാനമന്ത്രി ഡിക്ക് സ്‌കൂഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാരെ ദിസനായകെ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബി സയദ് അല്‍ നഹ്യാന്‍, ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവരാണു മറ്റുള്ളവര്‍.
ഇറാന്‍ പ്രസിഡന്റ് മോദിയുമായും പാകിസ്താന്‍ പ്രധാനമന്ത്രിയുമായും സംസാരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധിയില്‍ അയവുണ്ടാക്കാന്‍ ഇടപെടാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതോടൊപ്പം ന്യൂഡല്‍ഹിയിലുള്ള മുപ്പതോളം അംബാസഡര്‍മാരും മോദിയുമായി സംസാരിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയുമായി മൂന്നു ദിവസത്തിനിടെ ഇവരെല്ലാം വെവ്വേറെയും ചര്‍ച്ച നടത്തിയിട്ടുണ്ട്. ജി-7 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍- യുഎസ്, യുകെ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവരോടും മിസ്‌രി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
ജി20 രാജ്യങ്ങളില്‍നിന്നുള്ള മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളുമായും ചര്‍ച്ച നടന്നു. ചൈന, റഷ്യ, സൗദി അറേബ്യ, യുഎഇ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായും മിസ്‌രി കൂടിക്കാഴ്ച നടത്തി. ഇവരോടെല്ലാം അതിര്‍ത്തി കടന്നുള്ള ഇടപെടലിനെക്കുറിച്ചും മിസ്‌രി വിശദീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലുള്ള അയര്‍ലന്‍ഡ്, ലിത്വാനിയ, സ്ലൊവേനിയ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവരുടെ പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥിതിവിവരങ്ങള്‍ ഇവര്‍ക്കു പങ്കുവച്ചത്.
യുഎസ് പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് വാന്‍സ് എന്നിവര്‍ക്കു പുറമേ, അമേരിക്കയില്‍നിന്നുള്ള നൂറിലേറെ പാര്‍ലമെന്റ് അംഗങ്ങളും മോദിയുടെ അടുത്ത വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചര്‍ച്ചകളായിരുന്നു ഇതെന്നാണു വിവരം. ഏറ്റവുമൊടുവില്‍ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ ഇന്ത്യക്കു പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.
യുഎസ് ദേശീയ സുരക്ഷാ ഉപദേശകന്‍ മൈക്ക് വാള്‍ട്‌സ്, സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ അണ്ടര്‍ സെക്രട്ടറി എല്‍ബ്രിഡ്ജ് കോള്‍ബി, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി എന്നിവരും മോദിയുമായി സംസാരിച്ച മുതിര്‍ന്ന അംഗങ്ങളില്‍ ഉള്‍പ്പെടും. ‘ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ഇസ്ലാമിക് ആക്രമണ’മെന്നാണു യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ തുള്‍സി ഗബ്ബാര്‍ഡ് ആക്രമണത്തെ വിലയിരുത്തിയത്. ഉത്തരവാദികളെ വേട്ടയാടാന്‍ അമേരിക്കയുടെ പൂര്‍ണ പിന്തുണയും ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
75 ഹൗസ് റെപ്രസെന്റേറ്റീവുകളും 25 സെനറ്റ് അംഗങ്ങളും ഇന്ത്യന്‍ വിദേശകാര്യ കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തി. തീവ്രവാദികളെ ‘സൈനികര്‍’ എന്നു ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചതിനെതിരേയും ഇവര്‍ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക ബുദ്ധിമുട്ടും പാടേ വലയ്ക്കുന്ന പാകിസ്താന് നയതന്ത്ര തലത്തിലുണ്ടാകുന്ന ഏതൊരു ഇടപെടലും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നതു വ്യക്തമാണ്. വ്യാപാര കരാര്‍ റദ്ദാക്കിയത് പാകിസ്താനിലേക്കുള്ള രാസവസ്തുക്കളുടെയും മരുന്നുകളുടെയും വിതരണത്തെ ബാധിക്കുമെന്നാണു കരുതുന്നത്. ലോകബാങ്കിന്റെ അകമഴിഞ്ഞ സഹായമാണ് പാകിസ്താണ് ആകെയുള്ള ആശ്വാസം.