Breaking NewsCrimeKeralaLead NewsNEWS

സ്വപ്ന ഒരുമാസം കൈക്കൂലിയായി സമ്പാദിച്ചത് മൂന്നുലക്ഷം രൂപ; ആറുവര്‍ഷത്തെ സര്‍വീനിടയില്‍ കോടികള്‍ സമ്പാദിച്ചെന്നു സൂചന; വിവരങ്ങള്‍ പുറത്തുവിട്ട് വിജിലന്‍സ്; സ്വപ്‌ന കൈകാര്യം ചെയ്ത ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷകള്‍ എല്ലാം പരിശോധിക്കും

കൊച്ചി: സ്വപ്‌നയ്ക്ക് ഒരുമാസം കൈക്കൂലിയായി ലഭിച്ചിരുന്നതു മൂന്നുലക്ഷം രൂപയെന്നു വിജിലന്‍സ്. ഇവര്‍ ഇടപെട്ട എല്ലാ മേഖലയിലും വന്‍ തോതില്‍ കൈക്കൂലി വാങ്ങിയിരുന്നെന്നും സ്വപ്‌നയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വിജിലന്‍സ് പറഞ്ഞു. കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെ റിമാന്‍ഡ് ചെയ്തതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്‍ഡ് ചെയ്തത്. കൈക്കൂലി കേസില്‍ ഇന്നലെയാണ് കൊച്ചി സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്.

സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ സ്വപ്ന നല്‍കിയ മുഴുവന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് രേഖകളും വിജിലന്‍സ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വര്‍ഷമായി വൈറ്റില സോണല്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ആയിരുന്ന സ്വപ്ന 2019ലാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ സ്വപ്ന ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. സ്ഥലംമാറ്റത്തില്‍ 2023ല്‍ കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റിലയിലെ സോണല്‍ ഓഫീസിലെത്തി. സ്മാര്‍ട്ടായി നിന്ന സ്വപ്ന എളുപ്പത്തില്‍ മേല്‍ ഉദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ച് പറ്റി. ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ റാങ്ക് ആയതിനാല്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പദവിയും കിട്ടി. നഗരഹൃദയമായതിനാല്‍ കെട്ടിട പെര്‍മിറ്റ് സംബന്ധിച്ച കുറെ അപേക്ഷകള്‍ ചെറിയ സമയത്തിനുള്ളില്‍ സ്വപ്നയ്ക്ക് മുന്നിലെത്തി. ഇതിലെല്ലാം സ്വപ്ന അഴിമതി നടത്തിയിട്ടുണ്ടോ എന്നാണ് വിജിലന്‍സിന്റെ നിലവിലെ പരിശോധന.

Signature-ad

മാസങ്ങളായി വിജിലന്‍സിന്റെ റഡാറിലുള്ളതാണ് കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസുകളെങ്കിലും കൈക്കൂലി ഏജന്റുമാര്‍ വഴിയും രഹസ്യകേന്ദ്രങ്ങളില്‍ വെച്ച് കൈമാറിയും അഴിമതിക്കാര്‍ക്ക് ഇത് വരെ എല്ലാം സേഫായിരുന്നു. എന്നാല്‍ വൈറ്റില സ്വദേശിയുടെ അഞ്ച് നില കെട്ടിടത്തിന് പ്ലാന്‍ അപ്രൂവ് ചെയ്യാന്‍ 4 മാസം വൈകിപ്പിച്ചിട്ടാണ് ഒടുവില്‍ ഓരോ നിലയ്ക്കും 5,000 രൂപ വീതം 25000 രൂപ സ്വപ്ന ആവശ്യപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞതോടെ 15,000 എങ്കിലും വേണമെന്നായി. ഇങ്ങനെ ആറ് വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഇവര്‍ക്കെതിരെ നേരത്തെ കൈക്കൂലി ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും വിജിലന്‍സിന് തെളിവടക്കം പരാതിക്കാരന്‍ കൈമാറിയതോടെയാണ് കൈയ്യോടെ അറസ്റ്റ് ചെയ്യാന്‍ വഴിയൊരുങ്ങിയത്.

സാധാരണ ഏജന്റുമാര്‍ വഴി രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ഇവര്‍ ഇത്തരം പണം കൈമാറുന്നതെന്നാണ് വിവരം. എന്നാല്‍ അവധിക്ക് മക്കളുമായി നാട്ടില്‍ പോകേണ്ടതിനാല്‍ പൊന്നുരുന്നിയില്‍ വഴിയരികില്‍ അപേക്ഷ നല്‍കിയ വ്യക്തിയോട് പണവുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് മക്കളുടെ മുന്നില്‍ വെച്ചായിരുന്നു സ്വപ്ന വിജിലന്‍സ് പിടികൂടിയത്. അമ്മയെ കസ്റ്റഡിയിലെടുത്ത മണിക്കൂറുകളില്‍ മക്കളും കാറില്‍ തന്നെ കഴിച്ച് കൂട്ടി. ഒടുവില്‍ അച്ഛന്‍ വന്ന് മക്കളെ കൂട്ടി കൊണ്ട് പോയ ശേഷമാണ് വിജിലന്‍സ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: