പാകിസ്താന്‍ പൗരന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യംവിടാന്‍ ഇന്ത്യ അനുവദിച്ച സമയം അവസാനിച്ചു; മടങ്ങിയത് 786 പേര്‍; അവശേഷിക്കുന്നത് പാക്-ഹിന്ദു പൗരന്‍മാര്‍; മടങ്ങി എത്തിയത് 1465 ഇന്ത്യക്കാര്‍

പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യം വിടാന്‍ ഇന്ത്യ അനുവദിച്ച സമയം അവസാനിച്ചു. 786 പാക് പൗരന്‍മാരും 55 നയതതന്ത്ര ഉദ്യോഗസ്ഥരും രാജ്യംവിട്ടുവെന്നാണ് കണക്കുകള്‍. ഒപ്പം പാക് വീസയുള്ള എട്ട് ഇന്ത്യന്‍ പൗരന്‍മാരും രാജ്യത്തുനിന്ന് മടങ്ങി. ദീര്‍ഘകാല വീസയുള്ള പാക്– ഹിന്ദു പൗരന്‍മാര്‍ക്ക് മാത്രമാണ് ഇനി രാജ്യത്ത് താമസിക്കാന്‍ അനുമതിയുള്ളത്.
25 നയതന്ത്ര പ്രതിനിധികള്‍ അടക്കം 1465 ഇന്ത്യക്കാരും ദീര്‍ഘകാല വീസയുള്ള 151 പാക്കിസ്ഥാനികളും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. വാഗ അതിര്‍ത്തിവഴി യാത്ര ചെയ്തവരുടെ കണക്കാണിത്. ഏതാനും ചിലര്‍ മറ്റ് രാജ്യങ്ങളിലൂടെ വ്യോമമാര്‍ഗം യാത്രചെയ്തെന്നും അധികൃതര്‍ അറിയിച്ചു.

സാധാരണ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 26 വരെയും മെഡിക്കല്‍ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 29 വരെയും നയന്ത്ര പ്രതിനിധികള്‍ക്ക് ഏപ്രില്‍ 30 വരെയുമാണ് മടങ്ങാന്‍ സമയം അനുവദിച്ചത്. സമയപരിധി അവസാനിക്കും മുന്‍പ് എല്ലാ പാക് പൗരന്‍മാരും മടങ്ങിയെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ദീര്‍ഘകാല വിസയുള്ള ആയിരത്തോളം ഹിന്ദു പാക്കിസ്ഥാനികള്‍ ഇപ്പോഴും രാജ്യത്ത് തുടരുന്നുണ്ട്.
അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കശ്മീരിലെ വിനോദ സഞ്ചാരികളുടെ സംരക്ഷണത്തിനായി കേന്ദ്രസർക്കാരിനും ജമ്മു കശ്മീർ സര്‍ക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. കശ്മീർ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാർ സാഹു, വിക്കി കുമാർ എന്നിവരാണ് ഹര്‍ജിക്കാര്‍. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കോടിശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.