
റിയാദ്: സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ തൊഴിൽ അന്വേഷകരായ മലയാളികളുടെ പറുദീസയാണ്. ലക്ഷകണക്കിനു മലയാളികളാണ് ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. ഗൾഫ് പണം നിലച്ചാൽ മലയാളിയുടെ അടുക്കള പുകയില്ല എന്നതു പോകട്ടെ, കേരളം തന്നെ പാപ്പരാകും.
വസ്തുത ഇതായിരിക്കെ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം ദൃതഗതിയിൽ നടപ്പിലാക്കി വരുകയാണ്. ഇതുമൂലം പതിനായിരകണക്കിനു പ്രവാസികളാണ് തൊഴിൽ രഹിതരായി നാട്ടിലേയ്ക്കു മടങ്ങുന്നത്. ഇപ്പോഴിതാ സൗദി അറേബ്യയിൽ പല മേഖലകളിലും സ്വദേശിവൽക്കരണം നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

അതിൻ്റെ ഭാഗമായി സ്വകാര്യസ്ഥാപനങ്ങളിൽ ടൂറിസവുമായി ബന്ധപ്പെട്ട 41 തൊഴിൽ മേഖലകൾ കൂടി സൗദിവത്ക്കരിക്കുന്നു. ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മൂന്ന് ഘട്ടങ്ങളായി ഈ തീരുമാനം നടപ്പിലാക്കും.
ഈ സൗദിവൽക്കരണ പദ്ധതി പ്രകാരം പ്രധാനമായും ഹോട്ടൽ മാനേജർ, ഹോട്ടൽ ഓപ്പറേഷൻസ് മാനേജർ, ഹോട്ടൽ കൺട്രോൾ മാനേജർ, ട്രാവൽ ഏജൻസി മാനേജർ, പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് മാനേജർ, ടൂറിസം ഡെവലപ്‌മെന്റ് സ്പെഷ്യലിസ്റ്റ്, ടൂറിസ്റ്റ് ഗൈഡ് സ്പെഷ്യലിസ്റ്റ്, ടൂറിസ്റ്റ് ഓർഗനൈസർ, ഹോട്ടൽ സ്പെഷ്യലിസ്റ്റ്, സൈറ്റ് ഗൈഡ്, പർച്ചേസിംഗ് സ്പെഷ്യലിസ്റ്റ്, സെയിൽസ് സ്പെഷ്യലിസ്റ്റ്, ഹോട്ടൽ റിസപ്ഷനിസ്റ്റ് എന്നിവയെല്ലാം ഇതിൽപ്പെടും.
സൗദി അറേബ്യ ഇന്ന് വൻ വികസനത്തിൻ്റെ പാതയിലാണ്. പിന്നിട്ട 8 വർഷങ്ങള്‍ വിഷന്‍ 2030 എന്ന ലക്ഷ്യത്തിലേയ്ക്ക് കുതിക്കുകയാണ് രാജ്യം. സൗദിയുടെ സമ്പദ് വ്യവസ്ഥയുടെ ഏറ്റവും പ്രധാന ഉറവിടം എണ്ണയായിരുന്നുവെങ്കില്‍, അത് മാറുക എന്ന ലക്ഷ്യത്തോടെയാണ് 2016ല്‍ ‘വിഷന്‍ 2030’ ന് രൂപം നല്‍കിയത്. ഊർജ്ജസ്വലമായ സമൂഹം, ഉണർവുളള സാമ്പത്തിക വ്യവസ്ഥ, കുതിക്കുന്ന രാജ്യം ഈ 3 ആശയത്തിലൂന്നിയാണ് വിഷന്‍ 2030 മുന്നോട്ടുപോകുന്നത്. വിനോദസഞ്ചാരം പ്രത്യേകിച്ചും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുളള വിനോദസഞ്ചാരം ഉള്‍പ്പെടെയുളളവയില്‍ സമൂലമായ മാറ്റമാണ് അടുത്തിടെ സൗദി അറേബ്യ നടപ്പിലാക്കിയത്.
ഇതോടെ രാജ്യത്ത് എണ്ണമറ്റ തൊഴിൽ അവസരങ്ങൾ ഉദയം ചെയ്തു. ഈ ഘട്ടത്തിലാണ് സ്വദേശിവൽക്കരണം എന്ന ആശയവുമായി സൗദി അറേബ്യ മുന്നോട്ടു നീങ്ങുന്നത്.
സൗദിവൽക്കരണ തീരുമാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടം 2026 ഏപ്രിൽ 22 ന് ആരംഭിക്കും, രണ്ടാം ഘട്ടം 2027 ജനുവരി 3 ന് ആരംഭിക്കും, മൂന്നാമത്തെയും അവസാനത്തെയും ഘട്ടം 2028 ജനുവരി 2 ന് ആരംഭിക്കും. ഈ തീരുമാനം സ്വകാര്യ മേഖലയിലെ എല്ലാ ടൂറിസം സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും.
പ്രവാസികൾ ശ്രദ്ധിക്കുക:
വിവിധ എൻട്രി വിസകളിൽ സൗദിയിലെത്തിയിട്ടുള്ളവർ വിസ കാലാവധി കഴിഞ്ഞ് യാത്ര വൈകിപ്പിച്ചാൽ വൻതുക പിഴയും, തടവും, നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
50,000 റിയാൽ പിഴയും, 6 മാസം വരെ തടവും, നാടുകടത്തലുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ഉംറ വിസയിൽ സൗദിയിലെത്തിയവർ ഏപ്രിൽ 29 നു മുമ്പ് കൂടി രാജ്യം വിട്ടുപോകണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉംറ വിസയിൽ കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവന്നിട്ടുള്ള പ്രവാസികളും ഈ ദിവസത്തിനു മുമ്പ് തന്നെ അവരെ നാട്ടിലേക്കയക്കാൻ ശ്രദ്ധിക്കുക.
പുതിയ വിസകൾ സ്റ്റാമ്പ് ചെയ്യുന്നത് താത്കാലികമായി വി.എഫ്.എസ് നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ വിസ സ്റ്റാമ്പ് ചെയ്തവർക്ക് സൗദിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമില്ല.