Breaking NewsLead NewsLIFENEWSNewsthen SpecialWorld

‘നായിന്റെ മക്കളേ, ആയുധം താഴെ വയ്ക്കൂ, ബന്ദികളെ വിട്ടയയ്ക്കൂ’: ഹമാസിനെതിരേ പൊട്ടിത്തെറിച്ച് പാലസ്തീന്‍ അതോറിട്ടി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്; ‘ഗാസയില്‍ ഹമാസ് വരുത്തിയത് ഗുരുതര നാശം; കൂട്ടക്കൊലകള്‍ അവസാനിക്കാന്‍ സ്ഥലംവിടണം’

ഗസ: ഇസ്രയേല്‍- ഹമാസ് യുദ്ധം രക്തരൂക്ഷിതമായി തുടരുന്നതിനിടെ ഹാമസിനെതിരേ രൂക്ഷമായ പരാമര്‍ശവുമായി പാലസ്തീന്‍ അതോറിട്ടി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ‘നായിന്റെ മക്കളായ ഹമാസ് ആയുധം താഴെ വയ്ക്കണമെന്നും ഇസ്രായേല്‍ ബന്ദികളെ വിട്ടയയ്ക്കണ’മെന്നും ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ നടക്കുന്ന ഇസ്രായേല്‍ കൂട്ടക്കൊല അവസാനിപ്പിക്കുകയാണു ആദ്യം വേണ്ടത്. ഹമാസ് ഇസ്രയേലികളെ ബന്ദികളാക്കിയതു മറയാക്കിയാണ് ആക്രമണം അഴിച്ചുവിടുന്നത്. ‘നായിന്റെ മക്കളെ, നിങ്ങള്‍ ബന്ദികളെ വിട്ടയയ്ക്കൂ, അങ്ങനെ അവരുടെ ന്യായീകരണത്തിന് അന്ത്യമിടൂ’ എന്നും അബ്ബാസ് പറഞ്ഞു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമള്ളയില്‍നിന്ന് സുദീര്‍ഘമായ ടെലിവിഷന്‍ പ്രസംഗത്തിനിടെയാണു അബ്ബാസിന്റെ രൂക്ഷമായ പരാമര്‍ശം. ഗാസയില്‍ വംശഹത്യയല്ല നടക്കുന്നതെന്നും പ്രതിരോധത്തിനുവേണ്ടിയും ഹമാസിനെ ഇല്ലാതാക്കാനും വേണ്ടിയാണു യുദ്ധമെന്നും ഇസ്രയേല്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് അബ്ബാസിന്റെ പ്രസംഗവും പുറത്തുവന്നത്. പാലസ്തീന്‍ നേതാക്കളില്‍നിന്ന് അടുത്തിടെ പുറത്തുവന്നതില്‍ ഏറ്റവും ശക്തമായ ഹമാസ് വിമര്‍ശനമെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിനെ സംബന്ധിച്ച് നായ്ക്കള്‍ ഹറാമാണ്. അതുമായി ചേര്‍ത്തുള്ള പരാമര്‍ശം ഏറെ അധിക്ഷേപാര്‍ഹമായിട്ടാണ് കണക്കാക്കുന്നതും.

Signature-ad

ആദ്യഘട്ട വെടിനിര്‍ത്തലിനുശേഷം ബന്ദികളെ കൈമാറുന്നതില്‍ ഹാമസ് വിമുഖത കാട്ടിയതോടെയാണ് ഇസ്രായേല്‍ രണ്ടാമതും രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്നത്. ഗാസയുടെ നാലിലൊന്നു ഭാഗത്തിന്റെയും പൂര്‍ണ നിയന്ത്രണം ഇസ്രായേലിന്റെ കൈകളിലുമെത്തി. ഹമാസിന്റെ നിരായുധീകരണത്തിനൊപ്പം രണ്ടാമത്തെ വെടിനിര്‍ത്തലും വേണമെന്ന ഈജിപ്റ്റിന്റെ നിര്‍ദേശവും അടുത്തിടെ പുറത്തുവന്നിരുന്നു.

ഒക്‌ടോബര്‍ ഏഴിന് ഹമസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെ ഒരിക്കലും അബ്ബാസ് അപലപിച്ചിട്ടില്ലെങ്കിലും ജനങ്ങള്‍ക്കതിരേ ആക്രമണം നടത്തുന്നതിനെ വിമര്‍ശിച്ചിരുന്നു. പാലസ്തീന്‍ രാജ്യം രൂപീകരിക്കുന്നതിനൊപ്പം ഗാസയില്‍നിന്നു പൂര്‍ണമായും ഇസ്രയേല്‍ പിന്‍വാങ്ങണമെന്നും പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ഭരണത്തിന്‍ കീഴിലേക്കു മേഖലയെ കൊണ്ടുവരണമെന്നും അദ്ദേഹം പ്രസംഗത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

‘ഗാസ മുനമ്പിലെ നിയന്ത്രണം ഹമാസ് അവസാനിപ്പിക്കണം. അവരുടെ എല്ലാക്കാര്യങ്ങളും പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ ഏല്‍പ്പിക്കണം. പാലസ്തീന്‍ നാഷണല്‍ അഥോറിട്ടിക്കു നിയമപരമായി വഴങ്ങണം. ആയുധം താഴെവച്ച് പാലസ്തീന്‍ നിയമത്തിന് അനുസരിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കണം. രാജ്യാന്തര നിയമങ്ങള്‍ക്കു പിന്തുണ നല്‍കണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു.

1993ല്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പിഎല്‍ഒ, പാലസ്തീന്‍ അതോറിട്ടിയില്‍ പുതിയ സര്‍ക്കാരും രൂപീകരിച്ചിരുന്നു. അബ്ബാസ് നയിക്കുന്ന ഫത്താ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ് ഇവിടം. 1993 മുതല്‍ ഹമാസിനെ ഇസ്രയേല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കുന്നില്ല.

2007ല്‍ ഗാസ മുനമ്പ് ഹമാസ് പിടിച്ചതിനുശേഷം ഗുരുതരമായ നാശമാണ് വരുത്തിവച്ചതെന്നും അബ്ബാസ് പറയുന്നു. ഇസ്രയേലിനെ ഗാസയിലേക്കു ക്ഷണിച്ചുവരുത്തുന്നതിനു തുല്യമായിരുന്നു ഇത്. ഗാസ മുനമ്പില്‍ അവരുടെ ഗൂഢാലോചനകളും കുറ്റകൃത്യങ്ങളും നടപ്പിലാക്കുന്നതിന് സ്വതന്ത്രമായ ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ ഹമാസിന്റെ പ്രവര്‍ത്തനം സഹായിച്ചു. ഇസ്രയേലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒഴികഴിവുകളില്‍ ഒന്ന് ബന്ദികളാണ്- അദ്ദേഹം പറഞ്ഞു. രാജ്യാന്തര സമൂഹം വിഷയത്തില്‍ ഇടപെടണമെന്നും മുമ്പത്തെ യുഎന്‍ സുരക്ഷാ ഉടമ്പടി നടപ്പാക്കണമെന്നും രാജ്യാന്തര സമാധാന സമ്മേളനങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, അബ്ബാസിന്റെ പ്രസ്താവന തള്ളിയ ഹമാസ്, ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുകയും ചെയ്തു. അധിനിവേശത്തിന്റെയും അതിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളുടെയും ഉത്തരവാദിത്തം പലസ്തീന്‍ ജനതയുടെ മേല്‍ ചുമത്തുന്ന അദ്ദേഹത്തിന്റെ പ്രസ്താവന സംശയാസ്പദമാണെന്നും ഹമാസ് പറയുന്നു.

അറബ് ലോകത്ത് ഒരുകാലത്തും ഹമാസും ഫത്താ പാര്‍ട്ടിയും ചേര്‍ന്നുപോയിട്ടില്ല. ഇരു സംഘടനകളും കരാറില്‍ ഏര്‍പ്പെടാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. 2017ല്‍ ഇരു മേഖകളും ഒന്നിക്കാനുള്ള ശ്രമങ്ങള്‍ അക്രമങ്ങള്‍ക്കും വഴിവച്ചു. 2006ല്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചെങ്കിലും 2007 വരെ പലസ്തീന്‍ അതോറിട്ടിയാണു ഗാസ മുനമ്പ് നിയന്ത്രിച്ചത്. ഇതിനുശേഷം ഫത്താ പാര്‍ട്ടിയെ മുനമ്പില്‍നിന്നു പുറത്താക്കി. അതിനുശേഷം ഗസ ഹമാസും വെസ്റ്റബാങ്കിന്റെ ഭാഗങ്ങള്‍ പാലസ്തീന്‍ അതോറിട്ടിയുമാണു നിയന്ത്രിക്കുന്നത്.

2018ല്‍ പലസ്തീന്‍ അതോറിട്ടി പ്രധാനമന്ത്രി റാമി ഹമ്ദള്ള ഗാസ സന്ദര്‍ശിച്ചെങ്കിലും അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിനുനേരേ ബോംബ് ആക്രമണമുണ്ടായി. ഫത്താ പാര്‍ട്ടി ഇതിന്റെ ഉത്തരവാദിത്വം ഹമാസിനാണെന്നും ആരോപിച്ചിരുന്നു.

Back to top button
error: