Breaking NewsLead NewsSportsTRENDING

നീലക്കുപ്പായത്തില്‍ വിക്കറ്റ് കാക്കാന്‍ ഇന്ത്യക്കായി ആരിറങ്ങും? ഗംഭീറിനു മുന്നില്‍ എട്ടുപേര്‍; അഞ്ചുപേര്‍ ഒന്നിനൊന്നു മെച്ചം; തീപ്പൊരി മത്സരം രണ്ടുപേര്‍ തമ്മില്‍; ഇനിയുള്ള കളികള്‍ നിര്‍ണായകം

ബംഗളുരു: ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു കാത്തിരിക്കുന്നത് എട്ടുപേര്‍. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറാത്തവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ടൂര്‍ണമെന്റില്‍ കീപ്പര്‍മാരുടെ പ്രകടനം ശ്രദ്ധിക്കുന്ന ഇന്ത്യന്‍ ടീം കോച്ച് ഗൗതം ഗംഭീറിനു മുന്നിലാണ് എട്ടുപേരുകളുള്ളത്. ഈവര്‍ഷം ടി20 ഏഷ്യാ കപ്പും അടുത്തവര്‍ഷം ലോകകപ്പും നടക്കും. വിക്കറ്റിനു പിന്നിലും ബാറ്റിംഗിലും പൂര്‍ണമായി വിശ്വസിക്കാവുന്ന രണ്ടുപേരെയാണു പരിഗണിക്കുക. എന്നാല്‍, മികച്ച ഫോമിലുള്ളവരില്‍നിന്ന് രണ്ടുപേരെ കണ്ടെത്തുക എളുപ്പമല്ല.

ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ അണ്‍ക്യാപ്ഡ് വിക്കറ്റ് കീപ്പര്‍മാരില്‍ ഡല്‍ഹിയുടെ അഭിഷേക് പോറല്‍, പഞ്ചാബിന്റെ പ്രഭ്‌സിമ്രന്‍ സിംഗുമാണ്. ഓപ്പണിംഗില്‍ ഇരുവരും വെടിക്കെട്ടു തുടക്കമാണു നല്‍കുന്നത്. എട്ടു മത്സരങ്ങളില്‍ പോറെലിന് 146.10 ആണു സ്‌ട്രൈക്ക് റേറ്റ്. 225 റണ്‍സ് നേടി. ഒരു ഫിഫ്റ്റിയും ഇതിലുണ്ട്. പഞ്ചാബിന്റെ വെടിക്കെട്ട് ഓപ്പണറായ പ്രഭ്സിമ്രന്‍ മുന്‍ സീസണുകള്‍ പോലെ തന്നെ ഇത്തവണയും സാന്നിധ്യമറിയിച്ചു. എട്ട് ഇന്നിങ്സുകളില്‍ നിന്നും 168.54 സ്ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത് 209 റണ്‍സാണ്. ധ്രുവ് ജുറേല്‍ രാജസ്ഥാനുവേണ്ടി എട്ട് ഇന്നിംഗ്‌സുകളില്‍നിന്ന് 154.03 സ്‌ട്രൈക്ക് റേറ്റില്‍ 191 റണ്‍സ് നേടി.

Signature-ad

എന്നാല്‍, പരിചയ സമ്പന്നതയും ഫോമും കണക്കാക്കിയാല്‍ കെ.എല്‍. രാഹുലിനെ ഗംഭീറിന് ഒഴിവാക്കാനാകില്ല. ടി20 കരിയര്‍ അവസാനിച്ചെന്നു കരുതിയ സ്ഥലത്താണ് അവിശ്വസനീയ തിരിച്ചുവരവു നടത്തിയത്. ലഖ്‌നൗവില്‍നിന്ന് ഡല്‍ഹിയിലെത്തിയതോടെ മികച്ച ഫോമിലാണു രാഹുല്‍. 7 ഇന്നിംഗ്‌സുകളില്‍നിന്ന് മുന്ന് ഫിഫ്റ്റിയടക്കം 160.52 സ്‌ട്രൈക്ക് റേറ്റില്‍ രാഹുല്‍ 323 റണ്‍സ് അടിച്ചുകൂട്ടി. ഈ കണക്കുകള്‍ നോക്കിയാല്‍ ടീമില്‍നിന്ന് തഴയുക എളുപ്പമാകില്ല. ഏകദിനത്തില്‍ ഇപ്പോള്‍ ടീമിന്റെ ഫസ്റ്റ് ചോയ്സ് കീപ്പറായ രാഹുലിനെ തന്നെയാവും ഗംഭീര്‍ ടി20യിലും ഈ ചുമതലയേല്‍പ്പിക്കുക.

ഐപിഎല്ലിനു മുമ്പുവരെ ഗംഭീറിന്റെ ആദ്യ പരിഗണന സഞ്ജു സാംസണായിരുന്നു. അവസാന മൂന്നു പരമ്പരകളിലും സഞ്ജുവാണു വിക്കറ്റ് കാത്തത്. രാഹുല്‍ ഒരുമുഴം മുമ്പേ എത്തിയതോടെ സഞ്ജു ‘വെള്ളം കൊടുപ്പു’കാരനാകാനാണു സാധ്യത. പരിക്കു കാരണം ഒരു മത്സരം നഷ്ടമായ സഞ്ജുവിന് 142.58 സ്‌ട്രൈക്ക് റേറ്റില്‍ 224 റണ്‍സ് നേടാന്‍ കഴിഞ്ഞു. പരിക്കില്ലായിരുന്നെങ്കില്‍ രാഹുലിനെ സഞ്ജു മറികടക്കുമായിരുന്നെന്നും പറയുന്നു.

വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും നിരാശപ്പെടുത്തിയ റിഷഭ് പന്തും ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമാണ്. ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ ഉടനെയൊന്നും ട്വിന്റി20യിലേക്ക് ഉടന്‍ വിളിവരില്ല. സണ്‍റൈസഴ്സ് ഹൈദരാബാദ് താരമായ ഇഷാന്‍ ആദ്യ കളിയില്‍ സെഞ്ച്വറിയോടെ തുടങ്ങിയെങ്കിലും പിന്നീട് പ്രകടനം താഴേക്കു പോയി. ഏഴിന്നിങ്സുകളില്‍ നിന്നും 170.37 സ്ട്രൈക്ക് റേറ്റില്‍ വെറും 138 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭിന്റെ പ്രകടനം ഇതിനേക്കാള്‍ ദയനീയമാണ്. എട്ടിന്നിങ്സുകളില്‍ നിന്നും വെറും 96.36 സ്ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 106 റണ്‍സാണ്. റോയല്‍ ചാലഞ്ചേഴ്സ് ബെംഗളുരു താരമായ ജിതേഷാവട്ടെ 6 ഇന്നിങ്സുകളില്‍ നിന്നും 140.27 സ്ട്രൈക്ക് റേറ്റില്‍ 101 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

 

Back to top button
error: