Breaking NewsIndiaLead NewsNEWSpolitics

വിജയ് സിനിമകളിലൂടെ മുസ്ലിംകളെ ഭീകരവാദികളാക്കി ചിത്രീകരിച്ചു; ഇഫ്താര്‍ വിരുന്നിനു പിന്നാലെ ഇളയ ദളപതിക്കെതിരേ വാളോങ്ങി മുസ്ലിം പുരോഹിതര്‍; വിജയയെ വിശ്വസിക്കരുതെന്നു ചൂണ്ടിക്കാട്ടി ഫത്‌വ; വഖഫില്‍ നല്‍കിയ പിന്തുണ കാണാതെ പോകരുതെന്ന് മറു വിഭാഗം

 

ചെന്നൈ: നടനും ടിവികെ സ്ഥാപകനുമായ ഇളയദളപതി വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ഉത്തര്‍പ്രദേശിലെ മുസ്‌ലിം പുരോഹിതനും ഓള്‍ ഇന്ത്യ മുസ്‌ലിം ജമാ അത്ത് ദേശീയ പ്രസിഡന്റുമായ മൗലാന മുഫ്തി ഷഹാബുദ്ദിന്‍ റസ്‌വി. ഒരു ചടങ്ങുകള്‍ക്കും മുസ്‌ലിംകള്‍ വിജയ്‌യെ ക്ഷണിക്കരുത്. തമിഴഗ വെട്രി കഴകത്തിന്റെ ഒരു പരിപാടിയിലും പങ്കെടുക്കരുത്, പിന്തുണയ്ക്കരുത് എന്നിങ്ങനെയാണ് ഫത്‌വയില്‍ പറയുന്നത്. തന്റെ സിനിമയില്‍ മുസ്‌ലിംകളെ ഭീകരവാദികളായി കാണിച്ച വ്യക്തിയാണ് വിജയ് എന്നും റസ്‌വി പറയുന്നു.

Signature-ad

ചെന്നൈയില്‍ നിന്നുള്ള മുസല്‍മാന്റെ അഭ്യര്‍ഥന പ്രകാരമാണ് വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്നത്. വിജയുമായി ഒരു അടുപ്പവും പാടില്ലെന്നും വിശ്വസിക്കരുതെന്നും ഇസ്‌ലാമിനെ മോശമായി ചിത്രീകരിച്ച വ്യക്തിക്ക് ഒരുപിന്തുണയും പാടില്ലെന്നും ഫത്വയില്‍ വിശദീകരിക്കുന്നു.

മദ്യപാനികളെയും ചൂതാട്ടക്കാരെയും ക്ഷണിച്ചുവരുത്തിയാണ് വിജയ് ഇഫ്താര്‍ പാര്‍ട്ടി നടത്തിയത്. രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന ഇത്തരം പരിപാടികളില്‍ മയങ്ങിപ്പോകരുതെന്നും വിജയ്‌യുടെ ചരിത്രം കടുത്ത മുസ്‌ലിം വിരുദ്ധതയുടേതാണെന്നും റിസ്‌വി ആരോപിച്ചു. മുസ്‌ലിംകള്‍ മുഴുവന്‍ ഭീകരവാദികളും പ്രശ്‌നക്കാരുമാണെന്നാണ് ‘ബീസ്റ്റ്’ പറയുന്നത്. ദളപതിയിലാവട്ടെ മുസ്‌ലിംകള്‍ പിശാചുക്കള്‍ക്ക് തുല്യമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ രാഷ്ട്രീയത്തിലെത്തിയപ്പോള്‍ വോട്ട് വേണം, അതുകൊണ്ട് മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഫത്വയെ കുറിച്ച് റിസ്‌വി വിശദീകരിച്ചു.

മാര്‍ച്ച് ഏഴിനാണു വിജയ് ചെന്നൈയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ഇതിനെതിരേ സുന്നി വിഭാഗത്തില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. വിജയിനെ ആന്റി മുസ്ലിം എന്നാണു വിശേഷിപ്പിച്ചത്. ഇഫ്താറിനു പിന്നാലെ നോമ്പുമായോ ഇസ്ലാമുമാരോ ബന്ധമില്ലാത്തവരെ പങ്കെടുപ്പിച്ചെന്നു ചൂണ്ടിക്കാട്ടി മാര്‍ച്ച് 11ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. മുസ്ലിംകളുടെ തൊപ്പി ധരിച്ച് ചടങ്ങിനെത്തിയ വിജയ്, റൗഡികളെയും മദ്യപാനികളെയുമാണ് ചടങ്ങിനു ക്ഷണിച്ചത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹത്തിനെതിരേ നിയമ നടപടി തുടരുമെന്നും സുന്നത് ജമാഅത്ത് ട്രഷറര്‍ സയിദ് കൗസ് പറഞ്ഞു.

വഖഫ് ബോര്‍ഡ് അടക്കമുള്ള വിഷയങ്ങളില്‍ മുസ്ലിംകള്‍ക്കൊപ്പം നില്‍ക്കുന്ന വിജയ്, സുപ്രീം കോടതിയില്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കാണാതെ സിനിമയുടെ പേരില്‍ അദ്ദേഹത്തിനെതിരേ രംഗത്തു വരുന്നത് അപക്വമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സിനിമയില്‍ നിരവധി നടന്‍മാര്‍ മുസ്ലിം തീവ്രവാദം വിഷയമാക്കി അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കൊന്നും ഇല്ലാത്ത എതിര്‍പ്പാണു മതത്തിന്റെ പേരില്‍ ഇപ്പോഴുണ്ടാകുന്നതെന്നും വിമര്‍ശനത്തില്‍ പറയുന്നു.

Back to top button
error: