ബിജെപിക്കു നഷ്ടമായത് രണ്ടാമത്തെ ഗോള്‍ഡന്‍ ചാന്‍സ്? കിരണ്‍ റിജിജുവിനെ വിളിച്ചു മുനമ്പത്തു നടത്തിയ ‘നന്ദി മോദി’ പരിപാടി തിരിച്ചടിയെന്നു പാര്‍ട്ടി; രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ ‘ഉറപ്പും’ പൊളിഞ്ഞു; പള്ളി മതിലില്‍ കാവിക്കൊടി കെട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചാരണം നടത്തിയ ‘കാസ’യും വിശദീകരിക്കാന്‍ വിയര്‍ക്കും
കിരണ്‍ റിജിജുവിന് നന്ദി പറഞ്ഞ് പ്രതിപക്ഷം!

മുനമ്പം: ശബരിമലയ്ക്കുശേഷം മുനമ്പം വിഷയത്തിലൂടെ വീണ്ടുമൊരു ‘ഗോള്‍ഡന്‍ ചാന്‍സ്’ ലക്ഷ്യമിട്ട ബിജെപിക്കു തിരിച്ചടിയായി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ സന്ദര്‍ശനം. ആര്‍ട്ടിക്കിള്‍ 2എ പ്രകാരം മുനമ്പം ജനതയ്ക്കു ഭൂമിയില്‍ പൂര്‍ണ അവകാശം കിട്ടുമെന്നു സമരവേദിയിലെത്തി പ്രഖ്യാപനം നടത്തിയ പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനടക്കം തിരിച്ചടിയാണു റിജിജുവിന്റെ മുനമ്പം സന്ദര്‍ശനവും പിന്നാലെയെത്തിയ പ്രതികരണമെന്നും കേരളത്തിലെ ബിജെപിയുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന ഘടകം അതൃപ്തിയും രേഖപ്പെടുത്തി. ബില്ലിനു മുന്‍കാല പ്രാബല്യം കിട്ടുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി സംശയം പ്രകടിപ്പിച്ചതും ഭൂമി തിരിച്ചുകിട്ടാന്‍ നീണ്ട നിയമപോരാട്ടം വേണ്ടിവരുമെന്ന പ്രസ്താവനയുമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.
വഖഫ് ബില്ലിന്റെ അവതരണവുമായി ബന്ധപ്പെട്ടു പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി അമിത് ഷാ മുനമ്പം വിഷയമടക്കം ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ കത്തോലിക്ക ബിഷപ്പുമാരും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ, കേരള കത്തോലിക്ക കോണ്‍ഗ്രസ്, യുണൈറ്റഡ് കൗണ്‍സില്‍ ഓഫ് കത്തോലിക്ക കൗണ്‍സില്‍ എന്നിവയും പിന്തുണ നല്‍കിയിട്ടുണ്ടെന്നു അമിത് ഷാ പറഞ്ഞിരുന്നു. മുനമ്പത്തെ വിഷയം എന്താണെന്നു കേന്ദ്രത്തിനു മുന്നില്‍ വ്യക്തമായ അറിവുണ്ടായിരുന്നു എന്നാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്. എന്നിട്ടും ബില്ലില്‍ ഇക്കാര്യം അഭിസംബോധന ചെയ്തിട്ടില്ല എന്നതാണു ചര്‍ച്ചയായത്.

പാര്‍ലമെന്റില്‍ ബില്‍ പാസായതിനുശേഷം സമരത്തിനു പിന്തുണ നല്‍കുന്ന തീവ്രസംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ)യുടെ നേതൃത്വത്തില്‍ ‘ജെയ് മോദിജി’, ജെയ് അമിത്ഷാ മുദ്രാവാക്യങ്ങളും മുനമ്പത്ത് ഉയര്‍ന്നു. മുനമ്പം സമരത്തിന്റെ ആദ്യഘട്ടം മുതല്‍ വിഷയം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കേരളത്തിലെ ബിജെപിക്കു കഴിഞ്ഞിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും മുനമ്പം ജനതയെ വഞ്ചിച്ചെന്നും മുനമ്പം സമരസമിതിയടക്കം ആരോപിച്ചിരുന്നു. വഖഫ് ബില്ലുവരുന്നതിനെ എതിര്‍ത്ത പ്രതിപക്ഷത്തെ കത്തോലിക്ക സഭയുടെ മുഖപത്രമായ ‘ദീപിക’യും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
സമരം ആരംഭിച്ചതിനു പിന്നാലെ മുനമ്പം വേളാങ്കണ്ണിമാത ദേവാലയത്തിന്റെ മതിലില്‍ ബിജെപിയുടെയും കാസയുടെയും കൊടികളും നിരന്നത് സംശയത്തോടെയാണു പ്രതിപക്ഷം കണ്ടത്. മുനമ്പം പ്രക്ഷോഭം നടക്കുന്ന വേദിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു നന്ദിയറിയിച്ച് പോസ്റ്ററും സ്ഥാപിച്ചിരുന്നു. ബില്‍ പാസായതിനു പിന്നാലെ സമരവേദിയിലെത്തിയ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍നിന്ന് നിരവധിപ്പേര്‍ ബിജെപി അംഗത്വം സ്വീകരിച്ചതും വലിയ ചര്‍ച്ചയായിരുന്നു.
കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയം പച്ചതൊടാതിരിക്കുന്നതില്‍ സാമുദായിക സമവാക്യങ്ങള്‍ക്കു മുഖ്യ പങ്കുണ്ട്. അടുത്തകാലത്ത് മുസ്ലിംകളുമായി പ്രത്യക്ഷത്തില്‍ അകല്‍ച്ചയുള്ള ഒരുവിഭാഗം ക്രിസ്ത്യാനികള്‍ക്കിടയിലേക്ക് തുളച്ചുകറാന്‍ കഴിയുമെന്ന് തൃശൂര്‍ പാര്‍ലമെന്റ് സീറ്റിലെ വിജയത്തിലൂടെ ബിജെപിക്കു മനസിലായതുമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മുനമ്പം സജീവ ചര്‍ച്ചയാക്കാന്‍ ബിജെപി തീരുമാനിച്ചതും. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പം കടപ്പുറം ഉള്‍പ്പെടുന്ന സ്ഥലത്തു ബിജെപി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍നിന്ന് വലിയ മാറ്റമാണ് ബിജെപി വഖഫ് ബില്ലിലൂടെ പ്രതീക്ഷിച്ചത്. ബിജെപി മാത്രമാണു പിന്തുണ നല്‍കുന്നതെന്നു സമരത്തില്‍ പങ്കെടുക്കുന്ന ക്രിസ്ത്യാനികളായ നേതാക്കള്‍ പ്രതികരിച്ചതും പാര്‍ട്ടി നേതൃത്വത്തിന് ആവേശം പകരുന്ന ഘടകമായിരുന്നു.
വഖഫ് ബില്ലുമായി ബന്ധപ്പെട്ട് മുനമ്പം നിവാസികളെ ‘പഠിപ്പി’ക്കാനുള്ള ശ്രമം ഒരുമാസം മുമ്പേ ആരംഭിച്ചിരുന്നു. ഒരു പുരോഹിതന്റെ സഹായത്തോടെ, ബിജെപി അനുകൂല നിലപാടുകള്‍ എടുക്കുന്ന കാസയുടെ നേതൃത്വത്തിലാണ് ഒരോ വീടുകളിലുമെത്തി ബില്ലിനെക്കുറിച്ചു ബോധ്യപ്പെടുത്തിയത്. ‘വഖഫ് മുനമ്പം’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചു. നാലായിരത്തിലേറെ അംഗങ്ങള്‍ ഗ്രൂപ്പിലുണ്ട്. ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഈ ഗ്രൂപ്പിലുണ്ട്. ഇതില്‍ വീഡിയോ രൂപത്തിലുള്ള പോസ്റ്റുകളാണു കൂടുതല്‍.
വഖഫ് ബില്ലിനെ അനുകൂലിക്കേണ്ടതിന്റെ ആവശ്യകത മുതല്‍ ഇസ്ലാമിക് സംഘടനകള്‍ ഇന്ത്യന്‍ മതേതരത്വത്തിനു ഭീഷണിയാകുന്നെന്ന മുന്നറിയിപ്പുകള്‍ ഇതിലൂടെ പ്രചിച്ചെന്നും മുനമ്പം പ്രദേശവാസി പറഞ്ഞു. സുരേഷ് ഗോപി, ശോഭ കരന്തലജെ, തേജസ്വി സൂര്യ എന്നീ ബിജെപി നേതാക്കളെ വേദിയിലെത്തിച്ച കാസ, എസ്എന്‍ഡിപിയുടെ പിന്തുണയും നേടി. കഴിഞ്ഞ നവംബര്‍ 17ന് എസ്എന്‍ഡിപിയുടെ മനുഷ്യച്ചങ്ങലയും പ്രദേശത്തു നടത്തി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ബിജെപിക്കു കേരളത്തില്‍ മറ്റൊരു മുഖമാണെന്നും അവര്‍ക്കു ഹിന്ദുത്വ പറഞ്ഞ് ഇവിടെ നിലനില്‍ക്കാനാകില്ലെന്നും ഒരു പുരോഹിതനും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വഖഫ് ബില്‍ പാസായാല്‍ മുനമ്പം നിവാസികള്‍ക്കു വില്ലേജ് ഓഫീസില്‍ കരമടയ്ക്കാമെന്ന ബിജെപിയുടെ പ്രചാരണമാണ് കിരണ്‍ റിജിജു കുത്തിപ്പൊട്ടിച്ചതെന്നാണു വിമര്‍ശനം. നിയമം അനുസരിച്ചു വില്ലേജ് ഓഫീസര്‍ നികുതി സ്വീകരിച്ചേ മതിയാകൂ എന്നും കേസും കോടതിയൊന്നും വേണ്ടിവരില്ലെന്നും ബിജെപി പറഞ്ഞിരുന്നു. ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഇക്കാര്യം ആവര്‍ത്തിച്ചു.
വഖഫ് ബില്ലിലെ ഏതുവകുപ്പാണ് ഭൂമിയുടെ അവകാശം തിരിച്ചുകിട്ടാന്‍ ഉപകരിക്കുമെന്നു കിരണ്‍ റിജിജു വ്യക്തമാക്കിയില്ല. പകരം എല്ലാ വകുപ്പും സഹായിക്കുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുകയാണുണ്ടായത്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞകാര്യം എന്തുകൊണ്ടാണു കിരണ്‍ റിജിജു പറയാത്തത് എന്ന ചോദ്യമാണ് ഉയരുന്നത്. ബില്ലിലെ 2എ എന്നത് മുനമ്പത്തിനു വേണ്ടിയുള്ളതല്ല. അത് ആഗാഖാനി മുസ്ലിംകള്‍ക്കും ദാവൂദിബോറ മുസ്ലിംകള്‍ക്കും വേണ്ടിയുള്ളതാണ്. അതിനു മുനമ്പവുമായി ബന്ധമില്ല. ഈ നിയമത്തില്‍ എങ്ങനെയാണു ഫറൂഖ് കോളജ് മാനേജ്‌മെന്റ് ഉള്‍പ്പെടുന്ന ചോദ്യത്തിനും മന്ത്രിക്കു മറുപടിയുണ്ടായില്ല. ‘വഖഫിനു സമാനമായ രീതിയില്‍ മുസ്ലിംകള്‍ രൂപീകരിച്ച ട്രസ്റ്റ്’ എന്നാണു 2എയിലെ വകുപ്പ് പറയുന്നത്. ഇതിന്റെ പരിധിയില്‍ ഫറൂഖ് കോളജ് വരില്ല. വഖഫിനു തുല്യമായ ലക്ഷങ്ങളോടെ ഒരു മുസ്ലിം ഉണ്ടാക്കിയ ട്രസ്റ്റ് അല്ല ഫറൂഖ് കോളജ് മാനേജ്‌മെന്റ്. പാവപ്പെട്ട മുനമ്പം ജനതയുടെ ചിന്താശേഷിയെ ഇല്ലാതാക്കിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണങ്ങളെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ബിജെപിയുടെ ഉറപ്പുകളെ ഒറ്റയടിക്കു റദ്ദാക്കുന്നതായി കിരണ്‍ റിജിജുവിന്റെ പ്രസംഗമെന്നാണു ബിജെപി നേതാക്കളുടെയും സിറോ മലബാര്‍ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കരയുടെയും പ്രതികരണങ്ങള്‍. കന്ദ്രമന്ത്രി കിരണ്‍ റിജിജുവില്‍നിന്നു പ്രതീക്ഷിച്ച പ്രഖ്യാപനം ഉണ്ടായില്ലെന്ന് മുനമ്പം ഭൂസംരക്ഷണ സമര സമിതിയും പ്രതികരിച്ചിരുന്നു. മുനമ്പം ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹാരം ആകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇനിയും സുപ്രീം കോടതി വരെ നിയമപോരാട്ടം വേണ്ടിവരുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നു സമര സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി പറഞ്ഞു.
സിപിഎമ്മും കോണ്‍ഗ്രസും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വാക്കുകള്‍ ആയുധമാക്കിയതോടെ ബിജെപി പ്രതിരോധത്തിലായി. മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വിഷയത്തില്‍ ബിജെപി-ആര്‍എസ്എസ് നാടകം പൊളിഞ്ഞുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ കാര്യമാണ് കേന്ദ്രമന്ത്രിയും ഇപ്പോള്‍ പറയുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. വഖഫ് നിയമം പറഞ്ഞ് ബിജെപി മുനമ്പത്തുകാരെ വഞ്ചിച്ചുവെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
ബില്‍ പാസായതോടെ മുനമ്പത്തെ താമസക്കാര്‍ക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്ന തരത്തിലാണ് ബിജെപി പ്രചാരണം നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായാണ് വഖഫ് ബില്‍ പാസാക്കിയതിന്റെ നന്ദിസൂചകമായി മുനമ്പത്ത് എന്‍ഡിഎ ‘നന്ദി മോദി’ പരിപാടി സംഘടിപ്പിച്ചതും ഉദ്ഘാടകനായി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ കൊണ്ടുവന്നതും. എന്നാല്‍ പുതിയ വഖഫ് ഭേദഗതി നിയമത്തിനു മുനമ്പം ഭൂമി വിഷയത്തില്‍ അനുകൂലമായ മുന്‍കാല പ്രാബല്യം ലഭിക്കുമോ എന്നത് ഇപ്പോള്‍ ഉറപ്പു പറയാനാകില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. നീതി ലഭിക്കും വരെ മുനമ്പത്തുകാര്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വഖഫ് നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞാല്‍ മുനമ്പം നിവാസികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും റിജിജു പറഞ്ഞു.
എന്നാല്‍, ഹൈക്കോടതിയിലടക്കം നടക്കുന്ന കേസുകള്‍ ചൂണ്ടിക്കാട്ടിയാണു സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധിച്ചത്. പ്രത്യേക അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച സംസ്ഥാന സര്‍ക്കാരിനെതിരേ വിധിപറഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, ഇക്കാര്യത്തില്‍ ഇടപെടാന്‍ വഖഫ് ബോര്‍ഡിനുമാത്രമാണെന്നാണു വ്യക്തമാക്കിയത്. ഡിവിഷന്‍ ബെഞ്ച് വിധിയിലൂടെ കമ്മീഷന്റെ പ്രവര്‍ത്തനം തുടരാമെന്നു പറഞ്ഞെങ്കിലും ആദ്യത്തെ വിധിയുടെ പ്രധാന ഭാഗങ്ങളൊന്നും റദ്ദാക്കിയിട്ടില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയ മന്ത്രി പി. രാജീവും വ്യക്തമാക്കിയിരുന്നു.
കിരണ്‍ റിജിജുവിന്റെ പ്രസംഗത്തിലൂടെ പ്രതിപക്ഷത്തിന്റെ പണി കുറഞ്ഞെന്നും അതില്‍ നന്ദിയുണ്ടെന്നുമായിരുന്നു വിവിധ നേതാക്കളുടെയു പ്രതികരണം. ക്രിസ്ത്യന്‍ പള്ളികളുടെ ആസ്തികള്‍ ചൂണ്ടിക്കാട്ടി ആര്‍എസ്എസ് മുഖപത്രം എഴുതിയ ലേഖനം പിന്‍വലിച്ചെങ്കിലും ഇക്കാര്യവും പ്രതിപക്ഷം ചര്‍ച്ചയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇതു പരാമര്‍ശിച്ചിരുന്നു.