മുഴുവൻ ദക്ഷിണ സുഡാൻകാരുടെയുടേയും വിസ റദ്ദാക്കി യുഎസ്, നടപടി കുടിയൊഴിപ്പിക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരെ സ്വന്തം രാജ്യം സ്വീകരിക്കാത്തതിനാൽ

വാഷിങ്ടൻ: അനധികൃത കുടിയേറ്റത്തിന്റെ പേരിൽ യുഎസിൽ നിന്ന് നാടുകടത്തിയ സ്വന്തം പൗരന്മാരെ തിരികെ സ്വീകരിക്കാൻ ദക്ഷിണ സുഡാൻ സർക്കാർ തയാറാകാത്തതിനെ തുടർന്ന് ആ രാജ്യത്തുനിന്നുള്ള മുഴുവൻ ആളുകളുടെയും വീസ റദ്ദാക്കി യുഎസ്. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങൾ സ്വീകരിക്കണമെന്ന് കുടിയൊഴിപ്പിക്കുന്നതിനു മുൻപ്തന്നെ യുഎസ് വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാത്തവർക്ക് തിരിച്ചടിയുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ മുന്നറിയിപ്പു നൽകിയിരുന്നു.
ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാൻ ഇതു ലംഘിച്ചതോടെയാണ് നടപടി നേരിടേണ്ടിവന്നത്. നിലവിൽ യുഎസ് വീസ കൈവശംവച്ചിരിക്കുന്നവരുടെ മുഴുവൻ ദക്ഷിണ സുഡാൻകാരുടേയും വിസ റദ്ദാക്കിയെന്നും ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന ദക്ഷിണ സുഡാൻ പൗരന്മാരുടെ അപേക്ഷകൾ നിരസിക്കപ്പെടുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ വ്യക്തമാക്കി. രാജ്യം വീണ്ടും സഹകരിച്ചാൽ ഈ നടപടികൾ പുനഃപരിശോധിക്കാൻ യുഎസ് തയാറാകുമെന്നും റൂബിയോ വ്യക്തമാക്കി.

2011ൽ സുഡാനിൽനിന്നു വിഘടിച്ച് രൂപീകൃതമായ പുതിയ രാജ്യമാണ് ദക്ഷിണ സുഡാൻ. എന്നാൽ രണ്ടു വർഷങ്ങൾക്കുമുൻപ് പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ഭിന്നതയോടെ രാജ്യം ആഭ്യന്തര കലാപം നേരിടുകയാണ്. ഇതുവരെ നാലുലക്ഷത്തോളം പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ദക്ഷിണ സുഡാനിലെ എംബസിയിൽനിന്ന് അത്യാവശ്യക്കാരല്ലാത്ത ജീവനക്കാർ എത്രയും പെട്ടെന്നു മടങ്ങണമെന്ന് മാർച്ച് എട്ടിന് യുഎസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.