
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തുമെന്നും സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിൻ്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്. നവീൻ ബാബുവിന്‍റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് ഇന്നാണ്.
പൊലീസ് അന്വേഷണത്തിൽ പാളിച്ചകളില്ലെന്നും അന്വേഷണം സിബിഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്നും കോടതിയിൽ അറിയിക്കും. നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടക്കം മുതലെ സ്വീകരിച്ച നിലപാട്.
സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട് പാർട്ടിക്കെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഈ നിലപാടിൽ മാറ്റമില്ല. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി നവീൻ്റെ കുടുംബത്തിന് ഒപ്പമാണെന്നും എം.വി ഗോവിന്ദൻ ആവർത്തിച്ചു.
എ.ഡി.എം ആത്മഹത്യ ചെയ്തതല്ല, കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പിപി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിൻ്റെ വ്യഗ്രതയെന്നും നവീൻ ബാബുവിൻ്റെ കുടുംബം കോടതിയെ അറിയിച്ചിരുന്നു.
സംസ്ഥാന പൊലീസ് അന്വേഷണത്തിൽ തങ്ങൾക്ക് ലവലേശം വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ വാദം തുടങ്ങിയത്. പ്രതിയായ പിപി ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. പോഷകസംഘടനകളുടെ ഭാരവാഹിയാണ്. രാഷ്ടീയ സ്വാധീനമുള്ളയാളാണ്. അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കപ്പെട്ട നിലയിലാണ്. എസ് ഐ ടി എന്നത് പേരിന് മാത്രമാണ്. തെളിവുകൾ ശേഖരിക്കാൻ അവർക്ക് താൽപര്യമില്ല. പ്രതിയെ രക്ഷപ്പെടുത്താനുളള വ്യാജതെളിവുകളുടെ ശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ടുതന്നെ കുറ്റപത്രം സമർപ്പിക്കാൻ കോടതി അനുവദിക്കരുതെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. കൊലപാതകമെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച സിംഗിൾ ബെഞ്ച് കുറ്റപത്രം സമർപ്പിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും ആരാഞ്ഞു.
അന്തിമ റിപ്പോർട്ട് നൽകിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനുളള നിയമവഴികളുണ്ട്. അങ്ങനെ സംഭവിച്ചാൽ വ്യാജ തെളിവുകൾ കുത്തിനിറച്ച് പ്രതിയെ രക്ഷിച്ചെടുക്കാനുളള റിപ്പോർട്ടാകും കോടതിയിൽ എത്തുക എന്നായിരുന്നു ഹർജിക്കാരിയുടെ മറുപടി. രാഷ്ട്രീയ സ്വാധീനത്തിനുമപ്പുറത്ത് പ്രതിയ്ക്ക് എങ്ങനെയാണ് കേസിനെ വഴി തെറ്റിക്കാൻ കഴിയുക എന്നായിരുന്നു കോടതിയുടെ മറുചോദ്യം. സിബിഐ അന്വേഷണം ഇല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല എന്നും നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ അറിയിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയക്കുകയായിരുന്നു






