KeralaNEWS

ആകാശപ്പാതയോ ബിനാലെ കലാകാരൻ്റെ  ശില്‍പമോ…?കോട്ടയത്തെ ആകാശപ്പാത പണിയാനാവില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍, പണ്ട് താന്‍ സമര്‍പ്പിച്ച ഒരു പദ്ധതി തിരുവഞ്ചൂര്‍ നിഷ്‌കരുണം തള്ളിയതിൻ്റെ പ്രതികാരമല്ലെന്നും മന്ത്രി

കോട്ടയത്തെ ആകാശപ്പാത കണ്ടപ്പോൾ ബിനാലെ കലാകാരന്‍ നിർമ്മിച്ച ശില്‍പമാണെന്നാണ് കരുതിയതെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. ആകാശപ്പാതയുടെ നിര്‍മാണവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും  മന്ത്രി നിയമസഭയിൽ പറഞ്ഞു:

‘സര്‍ക്കാരിന്റെ പൊതുമുതല്‍ ഇത്തരം കാര്യങ്ങള്‍ക്ക് ദുര്‍വ്യയം ചെയ്യാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം. ആദ്യഘട്ടത്തില്‍ 5 കോടി രൂപ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോള്‍ 17.82 കോടിയിലേറെ രൂപ വേണ്ടിവരും. സ്ഥലം ഏറ്റെടുക്കേണ്ടി വന്നാല്‍ അതിലും കൂടുതല്‍ പണം വേണം. ഇത്രയും പണം മുടക്കി ആകാശപ്പാത നിര്‍മിച്ചാല്‍ കോട്ടയത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട് അതു പൊളിച്ചുനീക്കേണ്ട അവസ്ഥയും വരും.’

Signature-ad

ആകാശപ്പാതയുടെ നിര്‍മാണം ഉടൻ  പൂര്‍ത്തിയാക്കണം എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

പദ്ധതിക്ക് സ്വകാര്യസ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നാണ് അന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. സൗജന്യമായി ഭൂമി വിട്ടു നല്‍കം എന്നു പറഞ്ഞു. എന്നാല്‍, അവര്‍ ഇപ്പോള്‍ വിസമ്മതിക്കുന്നതിനാല്‍ കോടിക്കണക്കിനു രൂപ സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടിവരും. പണം കൊടുത്ത് സ്ഥലം ഏറ്റെടുക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റിക്ക് അധികാരമില്ല. തിരുവഞ്ചൂര്‍ വനംമന്ത്രിയായിരുന്നപ്പോള്‍ താന്‍ സമര്‍പ്പിച്ച ഒരു പദ്ധതി നിഷ്‌കരുണം തള്ളിയിരുന്നു. അതിനു പകരമായാണ് ഇതു ചെയ്യുന്നതെന്നു കരുതരുതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. മാത്രമല്ല റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു മന്ത്രി അറിയിച്ചു.

ഇത്തരം നിര്‍മാണങ്ങള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോർപറേഷന് നല്‍കണമെന്ന നിയമം ലംഘിച്ചാണ് അന്നത്തെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കിറ്റ്‌കോയ്ക്ക് കരാര്‍ നല്‍കിയത്.

കോട്ടയം നഗരത്തിൽ ഈ രൂപത്തിൽ  എന്താണ് നില്‍ക്കുന്നതെന്ന് താനും വിചാരിച്ചെന്നു മന്ത്രി പറഞ്ഞു. ബിനാലെയ്ക്ക് വന്ന ഏതോ കലാകാരന്‍ സ്ഥലത്തെ എംഎല്‍എയോടുള്ള ബന്ധം കൊണ്ട് ഉണ്ടാക്കിയ ശില്‍പമാണെന്നാണ് കരുതിയത്.

മന്ത്രിയായി ചുമതലയേറ്റ ശേഷമാണ് അതൊരു സ്‌കൈവാക്കാണെന്നു മനസിലാക്കിയത്. ഇതു പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചു.

നിര്‍ദിഷ്ട സ്‌കൈവാക്ക് ഘടനയില്‍ മതിയായ തൃപ്തിയില്ലെന്നാണ് പാലക്കാട് ഐഐടി റിപ്പോര്‍ട്ട് നല്‍കിയത്. അപര്യാപ്തമായ സ്ട്രക്ചര്‍ ശക്തിപ്പെടുത്താന്‍ സാധ്യത പരിശോധിക്കണമെന്നും ഫൗണ്ടേഷന്‍ അപര്യാപ്തമാണെന്നും അവര്‍ അറിയിച്ചു. ഇതു കോടതിയെ അറിയിച്ചിട്ടുണ്ട്. 6 ലിഫ്റ്റും മൂന്നു സ്‌റ്റെയര്‍കെയ്‌സും വേണമെന്ന് നാറ്റ്പാക്ക് പറയുന്നു. ഇതുള്‍പ്പെടെ തയാറാക്കിയ പുതിയ എസ്റ്റിമേറ്റ് പ്രകാരം 17.85 കോടി രൂപ വേണ്ടിവരും.

കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നാറ്റ്പാക്ക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ കാലത്തു തുടങ്ങിയ കോട്ടയത്തെ പദ്ധതി ഒഴിച്ചുള്ള എല്ലാ ആകാശപ്പാതകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാല്‍ ഇതിന്റെ മാത്രം നിര്‍മാണം പാതി വഴിയില്‍ മന്ദീഭവിച്ച് കിടക്കുകയാണെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

Back to top button
error: