CrimeNEWS

ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി കീഴടങ്ങി

     കോട്ടയം വടവാതൂരില്‍ ഭാര്യയുടെ കാമുകനെന്ന സംശയത്തിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. കോടതിയില്‍ കീഴടങ്ങിയ പ്രതി ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി അജീഷിന്റെ (42) അറസ്റ്റ് മണര്‍കാട് പൊലീസ്   രേഖപ്പെടുത്തി.

കഴിഞ്ഞ 25-ന് വൈകീട്ടാണ് കുമരകം ചെങ്ങളം സ്വദേശി രഞ്ജിത്തി(40)നെ അജീഷ് വെട്ടികൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോ(32)യ്ക്കും വെട്ടേറ്റിരുന്നു. .  രാത്രി 7.30-ന് വടവാതൂര്‍ കുരിശിനു സമീപമായിരുന്നു ആക്രമണം. ആക്രമണത്തിനുശേഷം നാട്ടുകാര്‍ കൂടിയതോടെ അജീഷ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൊല്ലപ്പെട്ട രഞ്ജിത്ത് അജീഷിന്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ്. കോട്ടയം വടവാതൂര്‍ ശാന്തിഗ്രാം കോളനിയിലേക്കുള്ള വഴിയില്‍ പതുങ്ങിയിരുന്നാണ് അജീഷ് ആക്രമണം നടത്തിയത്. ബസിറങ്ങി വന്ന രഞ്ജിത്തും  സുഹൃത്ത് റിജോയും തൻ്റെ ഭാര്യയുടെ പിന്നാലെ വന്നവരാണെന്ന് കരുതിയായിരുന്നു അജീഷിന്റെ ആക്രമണം.

Signature-ad

സംശയരോഗിയായ അജീഷ് നിരന്തരം ഉപദ്രവിക്കുന്നെന്നും ഇയാൾ മദ്യത്തിന് അടിമയാണെന്നും കാട്ടി അജീഷിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കുടുംബാംഗങ്ങൾ തമ്മിൽ നടന്ന ചർച്ചയിൽ ഈ പരാതി ഒത്തുതീർപ്പാക്കുകയും ചെയ്തു.

ഭർത്താവിന്റെ ഉപദ്രവം കാരണം അജീഷിൻ്റെ ഭാര്യയും രണ്ടുമക്കളും മറ്റൊരു വീട്ടിലാണ് താമസം. അജീഷിന്റെ പേരിൽ നേരത്തെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു, ഈ കേസിൽ ഇയാളെ പിന്നീട് കോടതി വെറുേതവിട്ടു.

ഇടത് കക്ഷത്തിനുതാഴെ ആഴത്തില്‍ മുറിവേറ്റ രഞ്ജിത്തിനെ നാട്ടുകാര്‍ചേര്‍ന്ന് ആദ്യം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. കൈയിലും നെഞ്ചിലും കുത്തേറ്റ റിജോ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുത്താനുപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല.

Back to top button
error: