പയ്യന്നൂരില്‍ കാണാതായ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. മാതമംഗലം കോയിപ്ര സ്വദേശി അനില(36)യെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരന്‍ അനീഷ് പറഞ്ഞു.
ബെറ്റിയും കുടുംബവും കഴിഞ്ഞ ദിവസങ്ങളിൽ വിനോദ യാത്ര പോയിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. വിനോദയാത്ര പോകുന്നതിനാൽ വീട് നോക്കാൻ സുദർശന പ്രസാദിനെ ബെറ്റി ഏൽപ്പിച്ചിരുന്നു.
എന്നാൽ അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയത് എന്ന കാര്യത്തിൽ അവ്യക്തത നിലനില്‍ക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കുറ്റൂർ എന്ന സ്ഥലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരവ്യത്യാസമുണ്ട്.
അനിലയും സുദര്‍ശന പ്രസാദും അടുപ്പത്തിലായിരുന്നു. ഇതേച്ചൊല്ലി മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ കുറച്ചുകാലമായി അത് അവസാനിപ്പിച്ച നിലയിലായിരുന്നു.
ഇന്നലെ രാവിലെ മുതൽ അനിലയെ കാണാതായതിനു പിന്നാലെ ഭർത്താവ് പൊലീസിൽ പരാതി നൽകി. അതിനു പിന്നാലെയാണ് മരണവിവരം അറിയുന്നത്. പയ്യന്നൂരിലെ മരണത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പയ്യന്നൂര്‍ ഡിവൈഎസ്പി പ്രമോദ് അറിയിച്ചു. അനിലയെ സുദര്‍ശന്‍ ബൈക്കിലാണ് വീട്ടിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലേ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി അറിയിച്ചു.