KeralaNEWS

നെടുങ്കണ്ടത്ത് വീട്  ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി: ഗൃഹനാഥയ്ക്ക് 80 ശതമാനം പൊള്ളൽ, എസ്ഐക്കും വനിതാ പൊലീസുകാരിക്കും പൊള്ളലേറ്റു

      ഇടുക്കി: നെടുങ്കണ്ടത്ത് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള സ്വകാര്യ ബാങ്ക് നടപടിക്കിടെ ഗൃഹനാഥ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തി. 80 ശതമാനത്തോളം പൊള്ളലേറ്റ നെടുങ്കണ്ടം ആശാരിക്കണ്ടം ആനിക്കുന്നേൽ ഷീബ ദിലീപിനെ (49) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ്ഐ ബിനോയ് ഏബ്രഹാം (52), വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി (35) എന്നിവർക്കു പൊള്ളലേറ്റു. 40 ശതമാനം പൊള്ളലേറ്റ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐ ബിനോയ്‌ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Signature-ad

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം. തൊടുപുഴ സിജെഎം കോടതിവിധിയെത്തുടർന്നാണു സ്വകാര്യ ബാങ്ക് ജീവനക്കാർ പൊലീസ് അകമ്പടിയോടെ ഷീബയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയത്. വീട്ടിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചാണു ഷീബ സ്വയം തീകൊളുത്തിയതെന്നു പൊലീസ് പറഞ്ഞു. ഷീബയും കുടുംബവും താമസിക്കുന്ന വീടും 13 സെന്റ് സ്ഥലവും പണയപ്പെടുത്തി മുൻ ഉടമ വായ്പയെടുത്തിരുന്നു.

ഈ തുകയിൽ 15 ലക്ഷം രൂപ അടയ്ക്കാമെന്ന വ്യവസ്ഥയിലാണു ഷീബയും കുടുംബവും സ്ഥലം വാങ്ങിയത്. വായ്പ അടച്ചുതീർക്കുന്നതു സംബന്ധിച്ച ഒത്തുതീർപ്പു ശ്രമങ്ങൾ നടക്കുന്നതിനിടെയാണു ബാങ്ക് അധികൃതർ കോടതിയെ സമീപിച്ചു ജപ്തിക്കുള്ള ഉത്തരവു സമ്പാദിച്ചത്.

Back to top button
error: