IndiaNEWS

കേന്ദ്രത്തിന് കോടതിയില്‍നിന്ന്‌ അടിയോടടി; പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന്റെയും വാര്‍ത്തകളുടെയും വസ്തുതാപരിശോധനയ്ക്കു പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാ പരിശോധനയ്ക്കുള്ള ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചതിനെതിരെയാണു നടപടി. അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നു കോടതി ചൂണ്ടിക്കാട്ടി.

വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം ഇതു സ്റ്റേ ചെയ്തത് കേന്ദ്രസര്‍ക്കാരിനു വന്‍തിരിച്ചടിയായി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. ബോംബെ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ അന്തിമതീര്‍പ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ. ഏപ്രില്‍ 15നാണ് ബോംബെ ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്.

Signature-ad

കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കമോ സര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) വ്യാജമെന്നു മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം. കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കാമ്ര എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

ഹര്‍ജികള്‍ പരിഗണിക്കുന്നതു കണക്കിലെടുത്തു കഴിഞ്ഞദിവസമാണു വാര്‍ത്തകളുടെ പരിശോധനയ്ക്കു പിഐബിക്കു ചുമതല നല്‍കി കേന്ദ്രം വിജ്ഞാപനമിറക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കം സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അശ്ലീലം, ആള്‍മാറാട്ടം അടക്കം 8 തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളില്‍ സമൂഹമാധ്യമ കമ്പനികള്‍ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്നു കണ്ടെത്തുന്ന വാര്‍ത്തകളും 2021 ലെ ഐടി ഇന്റര്‍മീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ചട്ടഭേദഗതിക്കെതിരെ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) അടക്കം രംഗത്തുവന്നിരുന്നു.

 

Back to top button
error: