KeralaNEWS

വർക്കലയിൽ വീണ്ടും വിദേശവനിതയോട് ലൈംഗികാതിക്രമം; ഓടിരക്ഷപ്പെട്ട പ്രതി പിടിയില്‍

തിരുവനന്തപുരം: വർക്കലയില്‍ ഫ്രഞ്ച് വനിതയെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ വര്‍ക്കലയില്‍ മാത്രം വിനോദ സഞ്ചാരികളെ ആക്രമിച്ച വിവിധ കേസുകളിലായി നാലു പേരാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ഫ്രാന്‍സില്‍ നിന്നും വര്‍ക്കലയിലെത്തിയ വയോധികയ്ക്ക് നേരെയായിരുന്നു യുവാവിന്‍റെ അതിക്രമം.

Signature-ad

വർക്കല പാപനാശം ബീച്ചില്‍ നിന്നും ക്ലിഫ് കുന്നിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ വച്ചാണ് 63 കാരിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്.ഫ്രഞ്ച് വനിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍   അന്വേഷണം ആരംഭിച്ച പോലീസ് നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ പ്രതി വര്‍ക്കലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആണെന്ന് തിരിച്ചറിഞ്ഞ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ക്ലിഫ് മേഖലയില്‍ പ്രവർത്തിക്കുന്ന റിസോർട്ട് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ ഫോട്ടോ പോലീസ് ശേഖരിച്ചിരുന്നു. അതില്‍ നിന്നും പ്രതിയെ ഫ്രഞ്ച് വനിത തിരിച്ചറിയുകയായിരുന്നു. സമീപത്തെ സ്പാ ജീവനക്കാരനായ കണ്ണൂർ തലശ്ശേരി കണിച്ചാർ കിഴക്കേപ്പുറം വീട്ടില്‍ കണ്ണൻ എന്ന് വിളിക്കുന്ന ജിഷ്ണുവാണ്(23) അറസ്റ്റിലായത്. ജിഷ്ണുവിനെ സ്ഥാപനത്തിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ വർക്കലയില്‍ റഷ്യൻ വനിതയെയും ഹൈദരാബാദില്‍ നിന്നെത്തിയ യുവതിയെയും അക്രമിച്ച കേസില്‍ മറ്റു മൂന്നു പ്രതികള്‍ പിടിയിലായിരുന്നു

ഹൈദരാബാദ് സ്വദേശിനിയെ ഉപദ്രവിച്ച കേസിൽ മുടപുരം തെറ്റിവിള വീട്ടില്‍ ഹരീഷിനെ (28) ആണ് അറസ്റ്റ് ചെയ്തത്.ഇയാളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേദിവസം രാത്രിയില്‍ സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന 33 കാരിയായ റഷ്യൻ വനിതയെ  പീഡിപ്പിച്ച സംഭവത്തില്‍  കൊല്ലം ചടയമംഗലം ആക്കല്‍ കിഴക്കേക്കര പുത്തൻവീട്ടില്‍ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയില്‍ അജ്മല്‍ (20) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

Back to top button
error: