NEWSWorld

അമേരിക്കയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം ദുരുഹ സാഹചര്യത്തിൽ മരിച്ചു, മരണകാരണം വെളിപ്പെടുത്താൻ തയാറാകാതെ  പൊലീസ് 

       അമേരിക്കയിലെ കലിഫോർണിയയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗറിൽ ഡോ. ജി.ഹെൻട്രിയുടെ മകൻ ആനന്ദ് സുജിത് ഹെൻട്രി (42), ഭാര്യ ആലീസ് (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. മരണകാരണം വെളിപ്പെടുത്താൻ സാൻ മറ്റേയോ പൊലീസ് തയാറായില്ല.  ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45 നാണ്  പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

    ഗൂഗിളിൽ ജോലി ചെയ്തിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ആറേഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ഇരട്ടക്കുട്ടികളുടെ ജനനവും അവിടെ തന്നെയായിരുന്നു.

Signature-ad

കിളികൊല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ- ജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് ആലീസ്. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് തിരിച്ചു വന്നത്. തിരുവനന്തപുരം എയർപോർട്ടിലെത്തിയപ്പോൾ ആലീസിനെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയശേഷം വാട്സാപ് മെസേജ് ഇരുവർക്കും അയച്ചു. ഒരാൾ മാത്രമാണ് മെസേജ് കണ്ടത്. തുടർന്ന് ജൂലിയറ്റ് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ  വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയിൽ നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി പോസ്റ്റ്‌മോർട്ടം നടക്കുമെന്നും അതിന്റെ റിപ്പോർട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും അവർ മരിച്ചു എന്നാണ് അറിയുന്നത്. മറ്റാരുടെയും സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ല. എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് സംഘം അറിയിച്ചു.

Back to top button
error: