LocalNEWS

മുൻ വൈരാഗ്യത്തിന്റെ പേരിൽ രാത്രി മര്‍ദ്ദനമേറ്റ യുവാവിനെ രാവിലെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി, സംഭവം തൃക്കരിപ്പൂരില്‍

   കാഞ്ഞങ്ങാട്: ഇന്നലെ രാത്രി ഒരു സംഘത്തിന്റെ മര്‍ദ്ദനമേറ്റ യുവാവിനെ പുലര്‍ച്ചെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ കൊയാങ്കര നോര്‍ത്തിലെ ജനാര്‍ദ്ദനന്റെ മകന്‍ അഭിജിത്ത് (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ചക്രപാണി ക്ഷേത്രത്തിന് സമീപത്തുള്ള റെയിൽ പാളത്തിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തില്‍ സംശയമുള്ളതായി ബന്ധുക്കള്‍ പൊലീസിൽ പരാതിപ്പെട്ടു. ഇന്നലെ രാത്രി കൊയോങ്കരയില്‍ നടന്ന സൈക്കിള്‍ ഓട്ടത്തിനിടെ ഒരു സംഘം അഭിജിത്തിനെ അക്രമിച്ചിരുന്നു. തലക്ക് മരപ്പലക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. നേരത്തെ നടന്ന ഒരു ഗാനമേളയുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പരിക്കേറ്റ അഭിജിത്ത് പയ്യന്നൂരിലെ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തിന് ശേഷം എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു. അതിനിടയാണ് അഭിജിത്തിനെ മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂർ കോളജ് മുൻ ഗോൾ കീപ്പറായിരുന്ന അഭിജിത്ത് മികച്ച ഫുട്‌ബോള്‍ താരമാണ്.
ചന്തേര എസ് ഐ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്
അമ്മ: ചന്ദ്രമതി. സഹോദരി: സാന്ദ്ര

Back to top button
error: