KeralaNEWS

പ്രമുഖ പരിസ്ഥിതി – സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ നവതി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെ ആചരിക്കുവാന്‍ കെപിസിസി

കേരളത്തിന്റെ പ്രിയ കവയത്രിയും ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന കോൺഗ്രസ്സ് പാർട്ടിയുടെ എക്കാലത്തെയും ശക്തിസ്രോതസ്സും പ്രമുഖ പരിസ്ഥിതി – സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ നവതി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെ ആചരിക്കുവാന്‍ കെപിസിസി തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധുവിനാണ് സംഘാടന ചുമതല.

കവയത്രിയുടെ ജന്‍മദിനമായ ജനുവരി 22 ന് തിരുവനന്തപുരത്തു വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. കവയത്രിയുടെ തറവാട് സ്ഥിതി ചെയ്യുന്ന ആറന്‍മുള, പിതാവ് ബോധേശ്വരന്റെ ജന്‍മദേശമായ നെയ്യാറ്റിന്‍കര അവര്‍ ഹൃദയത്തോട് ചേര്‍ത്തു വെച്ച സൈലന്റ് വാലി – അട്ടപ്പാടി,അവർ സ്ഥാപിച്ച തിരുവനന്തപുരം അഭയ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പരിപാടികള്‍ സംഘടിപ്പിക്കും. എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെയാകും പരിപാടികളുടെ നടത്തിപ്പ്.

Signature-ad

സുഗതകുമാരി കവിതകളുടെ പുനർവായന,കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കവിതാരചന മത്സരം, കവിയരങ്ങുകള്‍, സുഗത സ്മൃതി വനം, പരിസ്ഥിതി സെമിനാറുകള്‍, സുഗതകുമാരി കവിതകളുടെ സംഗീതാവിഷ്‌കാരം, ഓര്‍മ്മക്കൂട്ടായ്മകള്‍ എന്നിവ ആദ്യഘട്ടത്തില്‍ സംഘടിപ്പിക്കും. നവതി വര്‍ഷത്തില്‍ പ്രിയ ടീച്ചറെ ഓര്‍ക്കാനും സുഗതസ്മൃതിയില്‍ നിന്നും ഊര്‍ജവും പ്രചോദനവും ഉള്‍ക്കൊള്ളാനും പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ഘടകങ്ങളും സുമനസ്സുകളും ഒത്തുചേരണമെന്ന് കെപിസിസി പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

Back to top button
error: