KeralaNEWS

ആശ്വാസ വാർത്ത: കേരളത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണം വൻതോതിൽ കുറഞ്ഞു; പക്ഷേ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിലും മയക്കുമരുന്ന് കുത്തിവെപ്പ് നടത്തുന്നവരിലും രോഗം കൂടുന്നു

       ലോകഎയ്ഡ്സ് ദിനത്തിൽ കേരളത്തിൽ ആശ്വാസ വാർത്ത. എയ്ഡ്സ് രോഗികളുടെ എണ്ണം വൻതോതിൽ കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1126 പേർക്കാണ് എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വർഷം ഒക്ടോബർ വരെയുള്ള കണക്ക് അനുസരിച്ച് ഇത് 1042 ആയി കുറഞ്ഞിരിക്കുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയ രോഗികളുടെ കണക്ക് ഉൾപ്പെടെയാണ് ഇത്.

അതേസമയം, ഹൈറിസ്ക്ക് വിഭാഗമായി കണക്കാക്കുന്ന പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപെടുന്നവരിലും മയക്കുമരുന്ന് കുത്തിവെപ്പ് നടത്തുന്നവരിലും രോഗം കൂടുന്നതിൽ ആശങ്കയുണ്ടെന്നാണ് എയ്ഡ്സ് നിയന്ത്രണ പരിപാടിയുമായി സഹകരിക്കുന്ന ഡോക്ടർമാർ പറയുന്നത്. പുരുഷന്മാർ തമ്മിലുള്ള സ്വവർഗ രതിയിൽ ഏർപ്പെടുന്നവരിലാണ് രോഗം കൂടുന്നത്. അതേസമയം സ്ത്രീകൾ തമ്മിലുള്ള സ്വവർഗ രതിയിലൂടെ രോഗം പകർന്ന് കിട്ടുന്നവരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുകയാണ്.

സ്ത്രീകളും പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധത്തിലൂടെ രോഗം പകരുന്നതിൽ വലിയ രീതിയിൽ കുറവുണ്ടായിട്ടുണ്ട്. സുരക്ഷിതമായ ലൈംഗിക ബന്ധം തുടരുന്നതാണ് രോഗികളുടെ എണ്ണം കുറയാൻ പ്രധാന കാരണം. ഓരോ ജില്ലയിലും എയ്ഡ്സ് രോഗികളുടെ ചികിത്സയ്ക്കായി ആന്റി റിട്രോവൈറൽ തെറാപ്പി (ART) സെന്റർ പ്രവർത്തിക്കുന്നുണ്ട്.

കാസർകോട് ജില്ലയിൽ 915 പേർ എയ്ഡ്സ് രോഗത്തിന് ചികിത്സ നടത്തുന്നുണ്ടെന്ന് കാസർകോട് ജെനറൽ ആശുപത്രിയിലെ എ ആർ ടി നോഡൽ ഓഫീസർ ഡോ. ജനാർധന നായിക് പറഞ്ഞു. 2010 ലാണ് കാസർകോട്ടെ എ ആർ ടി പ്രവർത്തനം തുടങ്ങിയത്. എയ്ഡ്സ് രോഗികൾക്ക് ചികിത്സയ്‌ക്കൊപ്പം പെൻഷനും ലൈഫ് മിഷനിൽ നിന്നുള്ള വീടുകളും ഉൾപ്പെടെ എല്ലാ കാര്യങ്ങളും നൽകി വരുന്നുണ്ട്.

Back to top button
error: