KeralaNEWS

ചതി ഒപ്പമുണ്ട്: നിങ്ങൾക്കുള്ള പാഴ്സലിൽ എംഡിഎംഎ കണ്ടെത്തിയെന്ന് പറഞ്ഞ് കോൾ: നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി; ജാ​ഗ്രത നിർദ്ദേശവുമായി പൊലീസ്

  ചതിയും ഓൺലൈൻ തട്ടിപ്പുകളും പതിവായി തീർന്നിട്ടുണ്ട്. ഇപ്പോഴിതാ പാഴ്സലിന്റെ പേര് പറഞ്ഞ് പണം തട്ടുന്ന ഓൺലൈൻ സംഘങ്ങൾ അരങ്ങു വാഴുന്നതായി പൊലീസ് . ഇവർക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും നിർദ്ദേശം. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയക്കുന്ന പാഴ്സലിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്ന് കണ്ടെത്തി എന്ന് പറഞ്ഞാവും തട്ടിപ്പ് നടക്കുക.

കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിക്ക് രണ്ടേകാൽ കോടി രൂപ നഷ്ടപ്പെട്ടതായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പൊലീസ് പറയുന്നു.

ഫോൺ കോൾ വരുന്നത് അന്വേഷണ ഉദ്യോ​ഗസ്ഥരാണ് എന്ന് പറഞ്ഞായിരിക്കും. കേസെടുത്തതിന് തെളിവായി എഫ്ഐആറും മറ്റും വാട്സ്ആപ്പിൽ  അയക്കും. തുടർന്ന് വിവിധ വകുപ്പുകളുടെ അക്കൗണ്ടിലേക്ക് പണം അടയ്ക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ ഒരു അന്വേഷണ ഏജൻസിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും അയച്ചുതരികയോ പണം വാങ്ങുകയോ ചെയ്യില്ലെന്ന് പൊലീസ് പറയുന്നു. സംശയം തോന്നിയാൽ ഉടൻതന്നെ 1930 എന്ന സൈബർ പോലീസിന്റെ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുക.

കേരള പൊലീസിന്റെ മുന്നറിയിപ്പ്:

“നിങ്ങൾ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ  പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവമാണ്.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആൾക്ക് നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി രൂപയാണ്.
നിങ്ങളുടെ പേരും ആധാറും ഉപയോഗിച്ച്  അയച്ച പാഴ്സ്‍ലിനുള്ളിൽ MDMA പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്നും അത് നിങ്ങൾ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാർ നിങ്ങളെ ഫോണിൽ വിളിച്ച് പറയുക. കസ്റ്റംസിൽ പാഴ്‌സൽ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവർ അറിയിക്കും.
കസ്റ്റംസ് ഓഫീസർ, സൈബർ ക്രൈം ഓഫീസർ എന്നൊക്കെ പറഞ്ഞാവും തുടർന്ന് വരുന്ന കോളുകൾ. ലഹരി കടത്തിയതിന് CBI , നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുടങ്ങിയ ഏജൻസികൾ നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറയും. അതിനു തെളിവായി വ്യാജമായി നിർമ്മിച്ച ഐഡി കാർഡ്,  എഫ്.ഐ.ആർ തുടങ്ങിയവ സ്കൈപ് , വാട്സാപ്പ് എന്നിവ വഴി അയച്ചു നൽകുന്നു.
തുടർന്ന് നിങ്ങൾ എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തികൾ  നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കൗണ്ടിലെ 75 ശതമാനം തുക ഉടൻ ഫിനാൻസ് ഡിപ്പാർട്മെന്റിലേക്ക് സറണ്ടർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതിനു തെളിവായി ഫിനാൻസ് വകുപ്പിന്റെ വ്യാജ Aknowledgement രസീത് അയച്ചു നൽകുകയും ചെയ്യുന്നു.
തുടർന്നു വിളിക്കുന്നത് ഫിനാൻസ് വകുപ്പിലെ ഐ.പി എസ് ഉദ്യോഗസ്ഥൻ എന്ന പേരിലാകും. വിവിധ വകുപ്പുകളിലേയ്ക്ക് തുക കൈമാറാൻ ഇവർ പല അക്കൗണ്ടുകൾ അയച്ചുതരുകയും പണം അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.  ഇങ്ങനെ നിരവധി അക്കൗണ്ടുകളിലൂടെയാണ് അവർ പണം തട്ടിയെടുക്കുന്നത്.
ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക. ഒരു അന്വേഷണ ഏജൻസിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും നിങ്ങൾക്ക് അയച്ചു തരില്ലെന്ന കാര്യം മനസ്സിലാക്കുക. അതുപോലെതന്നെ, അന്വേഷണത്തിന്റെ ഭാഗമായി പണവും ആവശ്യപ്പെടില്ല.
നിങ്ങൾക്ക് ലഭിക്കുന്ന ഫോൺ കോളിൽ സംശയം തോന്നിയാൽ ഉടൻതന്നെ 1930 എന്ന സൈബർ പോലീസിന്റെ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് വ്യക്തത വരുത്തുക, പരാതി നൽകുക.”

Back to top button
error: