KeralaNEWS

കളമശേരി സ്ഫോടനം: കേന്ദ്രമന്ത്രി വർ​ഗീയ നിലപാട് സ്വീകരിച്ചു, എപ്പോഴും വിഷാംശമുള്ളവർ അത് ഇങ്ങനെ ചീറ്റി കൊണ്ടിരിക്കും; കേരളം അതിനൊപ്പം നിൽക്കില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കളമശേരി സ്ഫോടന സംഭവത്തിൽ ഒരു കേന്ദ്രമന്ത്രി വർ​ഗീയ നിലപാട് സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർ​ഗീയ വീക്ഷണത്തോടെ കേന്ദ്രമന്ത്രി സമീപനം സ്വീകരിച്ചെന്നും ഇതിന്റെ ചുവടു പിടിച്ച് ഇദ്ദേഹത്തിന്റെ കൂടെയുള്ള പലരും ഇത് ഏറ്റുപറയുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വിഷയത്തിൽ മാധ്യമങ്ങൾ നല്ല സമീപനം സ്വീകരിച്ചു. എന്നാൽ എപ്പോഴും വിഷാംശമുള്ളവർ അത് ഇങ്ങനെ ചീറ്റി കൊണ്ടിരിക്കും. ചില പ്രത്യേക വിഭാഗങ്ങൾക്ക് വേണ്ടി വർഗീയ നിലപാടു സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാകില്ല. കേരളം അതിനൊപ്പം നിൽക്കില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പേരുപറയാതെ വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

‘‘നമ്മുടെ ഒരു കേന്ദ്രമന്ത്രി നടത്തിയിട്ടുള്ള പ്രസ്താവന ഇങ്ങനെയാണ്– ‘ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് കളമശേരിയിൽ കണ്ടത്. കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിനു വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്ത്യാനികൾക്കുനേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനവും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുകയാണ്’– ഈ പ്രസ്താവന വർ​ഗീയ വീക്ഷണത്തോടെയുള്ളതാണ്.

അന്വേഷണം നടത്തുന്നത് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരാണെങ്കിലും വിവരങ്ങളറിയാൻ കേന്ദ്ര ഏജൻസികളും എത്തിയിരുന്നു. അതിനാൽ യാഥാർഥ്യം അവർക്ക് അറിയാഞ്ഞിട്ടല്ല. ഇത് പൂർണമായും വർഗീയ വീക്ഷണത്തോടെയുള്ള നിലപാടാണ്. കേന്ദ്രമന്ത്രിയല്ലേ, അന്വേഷണ ഏജൻസികളോട് നീതി കാണിക്കണം. കേരളം വർഗീയ നിലപാടിന് ഒപ്പമല്ല. പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടുന്നത് എന്തു കൊണ്ടാണ്? എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്? ഇത് ഗൗരവതരമായ കാര്യമാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ പുറത്ത് കൊണ്ടുവരും’’ –മുഖ്യമന്ത്രി പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നവർക്ക് എതിരെ കർക്കശ നടപടി എടുക്കുമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. മാധ്യമങ്ങൾ നല്ല സമീപനം സ്വീകരിച്ചു. മാധ്യമങ്ങളുടെ പ്രതികരണം സ്വാഗതാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കളമശേരി സ്ഫോടനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. 20 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. കൊച്ചി ഡിസിപിക്കാണ് മുഖ്യ അന്വേഷണ ചുമതല. എഡിജിപി (ക്രമസമാധാനം) മേൽനോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Back to top button
error: