FeatureLIFE

ബാഹ്യലോകം ‘സാത്താന്റെ’ പിടിയിലാണെന്ന് വിശ്വസിക്കുന്ന ഈ മതവിഭാഗം രാഷ്ട്രീയത്തിലോ സൈനിക സേവനങ്ങളിലോ പ്രവർത്തിക്കാറില്ല, എല്ലാം ദൈവത്തിൽ സമർപ്പിതം; ആരാണ് യഹോവയുടെ സാക്ഷികൾ?

കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ ചിരപരിചിതമായ വിഭാഗമാണ് യഹോവയുടെ സാക്ഷികൾ. എന്നാൽ വലിയ ആഘോഷമോ ആഡംബരമോ കാണിക്കാതെ പൊതുവെ ലളിത ജീവിതം നയിച്ചുവരുന്ന ഈ വിഭാഗത്തേക്കുറിച്ച് മറ്റു മതവിഭാഗങ്ങളിലുള്ളവർക്ക് ആഴത്തിലുള്ള അറിവില്ല എന്നതാണ് യാഥാർഥ്യം. മറ്റു വിഭാഗങ്ങളുമായി യഹോവയുടെ സാക്ഷികളും വലിയ തോതിൽ ഇടപെടൽ നടത്താറില്ല എന്നത് ഇതിന്റെ മറുവശമാണ്. ബാഹ്യലോകം ‘സാത്താന്റെ’ പിടിയിലാണെന്ന് വിശ്വസിക്കുന്ന ഈ മതവിഭാഗം രാഷ്ട്രീയത്തിലോ സൈനിക സേവനങ്ങളിലോ പ്രവർത്തിക്കാറില്ല. എല്ലാം സത്യദൈവമായ യഹോവയിൽ സമർപ്പിക്കുന്നതിലൂടെ സൗഖ്യത്തിലേക്ക് നീങ്ങാൻ മനുഷ്യന് കഴിയുമെന്നും ഇവർ വിശ്വസിക്കുന്നു.

ക്രൈസ്തവ വിഭാഗത്തിൽ തന്നെ വ്യത്യസ്ത വിശ്വാസരീതി പിന്തുടരുന്ന ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികള്‍. ലോകത്താകെ രണ്ടു കോടിയോളം വിശ്വാസികള്‍ ഉളളതായി കണക്കാക്കപ്പെടുന്നു. ചാള്‍സ് റ്റെയ്സ് റസ്സല്‍ എന്ന അമേരിക്കന്‍ ബൈബിള്‍ ഗവേഷകന്‍ 1876 സ്ഥാപിച്ച “ബൈബിള്‍ വിദ്യാര്‍ഥികള്‍” എന്ന നിഷ്പക്ഷ ബൈബിള്‍ പഠന സംഘടനയാണ് പില്‍ക്കാലത്ത് യഹോവയുടെ സാക്ഷികളായി രൂപം പ്രാപിച്ചത്. ബൈബിൾ മാത്രം അടിസ്ഥാനപ്പെടുത്തിയുളളതാണ് ഈ വിഭാഗക്കാരുടെ വിശ്വാസങ്ങളും ആരാധനാ രീതിയും. യഥാസ്ഥിക ധാർമിക മൂല്യങ്ങൾ പിന്തുടരുന്ന യഹോവയുടെ സാക്ഷികള്‍ നിർബന്ധമായും മതപ്രചാരണത്തിന്റെ ഭാഗമാകണമെന്നതും ഇവരുടെ സവിശേഷതയാണ്.

വാതിലുകൾ തോറും കയറിയിറങ്ങി നടത്തുന്ന സുവിശേഷ പ്രസംഗത്തിന് അറിയപ്പെട്ട വിഭാഗമാണിത്. പ്രത്യേക ലഘുലേഖകൾ ഇവർ വിതരണം ചെയ്യാറുണ്ട്. പ്രചാരകർ എന്നാണ് ഈ പ്രവർത്തകർ അറിയപ്പെടുന്നത്. ത്രിത്വത്തെ നിരാകരിക്കുന്നതിനൊപ്പം പരമ്പരാഗത ക്രിസ്ത്യൻ വിശ്വാസത്തിലെ ആത്മാവിന്റെ അനശ്വരത, നരകം എന്നിവയും ഇവർ വിശ്വസിക്കുന്നില്ല. ഇവയെല്ലാം വേദഗ്രന്ഥത്തിലില്ലാത്ത വിഷയങ്ങളാണ് എന്നാണ് ഇവർ പറയുന്നത്. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനങ്ങൾ എന്നിവയും ആചരിക്കാറില്ല. കുരിശ്, രൂപങ്ങള്‍ തുടങ്ങിയവയൊന്നും ആരാധിക്കാറുമില്ല. ന്യൂ വേൾഡ് ട്രാൻസ്‌ലേഷൻ ഓഫ് ദ ഹോളി സ്‌ക്രിപ്‌ചേഴ്‌സ് എന്ന പേരിൽ ഈ വിഭാഗം ബൈബിളിന്റെ പ്രത്യേക പതിപ്പാണ് വിശുദ്ധഗ്രന്ഥമായി ഉപയോഗിക്കുന്നത്. പരമ്പരാഗത ബൈബിളിന്റെ പല ഭാഗങ്ങളും ആലങ്കാരിക ഭാഷയിലോ പ്രതീകങ്ങൾ ഉപയോഗിച്ചോ ആണ് എഴുതിയിരിക്കുന്നതെന്നും ഇവർ അവകാശപ്പെടുന്നു.

1905ലാണ് ഈ മത വിഭാഗത്തിൽപ്പെടുന്നവര്‍ കേരളത്തില്‍ സുവിശേഷ പ്രചാരണത്തിന് എത്തിയത്. 1911ല്‍ ആദ്യകാല പ്രചാരകന്‍ ടി.സി. റസല്‍ തിരുവനന്തപുരം ജില്ലയില്‍ പ്രസംഗിച്ച സ്ഥലമാണ് റസല്‍പുരം എന്നറിയപ്പെടുന്നത്. സംസ്ഥാനത്ത് പതിനയ്യായിരത്തിലേറെ യഹോവയുടെ സാക്ഷികളുണ്ടെന്നാണ് കണക്ക്. ഇവര്‍ ക്രിസ്മസ്, ഈസ്റ്റര്‍, ജന്മദിനം എന്നിവ ആഘോഷിക്കാറില്ല. എന്നാൽ ക്രിസ്തുവിന്റെ മരണദിനം ഇവർ ആചരിക്കാറുണ്ട്. പൗരാണിക ജൂത കലണ്ടർ പ്രകാരമുള്ള നിസാൻ 14 എന്ന തീയതിയിലാണ് ഈ ദിനം ആചരിക്കുന്നത്. ബൈബിളിൽ ഈ ദിനം മാത്രമാണ് ആചരിക്കണമെന്ന് വിശ്വാസികളോട് നിർദേശിക്കുന്നതെന്നും യഹോവയുടെ സാക്ഷികൾ അവകാശപ്പെടുന്നു.

പരമ്പരാഗത ആരാധനാസമ്പ്രദായങ്ങളോ, പ്രത്യേക സംസാരവിധമോ, ഉപവാസമോ ഒന്നും അവർ നടത്തുന്നില്ല. സാക്ഷികൾ തങ്ങളുടെ സഹവിശ്വാസികളെ ‘സഹോദരൻ’ അല്ലെങ്കിൽ ‘സഹോദരി’ എന്ന് അഭിസംബോധന ചെയ്യുകയും വിശ്വാസികളെ ഒരു കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യുന്നു.

മുഖ്യധാരാ ക്രൈസ്തവരിൽനിന്ന് വ്യത്യസ്തമായി ത്രിയേകദൈവത്തിൽ (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് അഥവാ ത്രിത്വം) വിശ്വസിക്കാത്ത ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ. യേശു ദൈവത്തിന്റെ പുത്രനാണ് എന്നും ദൈവമല്ല എന്നുമാണ് ഇവരുടെ വിശ്വാസം. യഹോവ മാത്രമാണ് ഏകദൈവം എന്ന് ഇവർ വിശ്വസിക്കുന്നു. യേശു ദൈവമല്ലാത്ത, ദൈവ പുത്രൻ മാത്രമാണെന്നും ഏക സത്യദൈവം യഹോവയാണെന്നും ഉള്ള ഇവരുടെ വിശ്വാസത്തോട് ചില വിശ്വാസധാരയിലെ ബൈബിൾ പണ്ഡിതൻമാരും യോജിക്കുന്നു.

‘ലോകത്തിന്റെ മോശമായ സ്വാധീനങ്ങളിൽ’ പെട്ടുപോകാതിരിക്കാൻ കൂടുതൽ ആളുകൾ തങ്ങളുടെ വിശ്വാസധാരയിലേക്ക് കടന്നുവരേണ്ടത് പ്രധാനമാണെന്ന് യഹോവയുടെ സാക്ഷികൾ കരുതുന്നു. എല്ലാ ഞായറാഴ്ചകളിലും ഒരു പ്രദേശത്തെ യഹോവയുടെ സാക്ഷികൾ ഒരുമിച്ച് യോഗം ചേരാറുണ്ട്. എല്ലാ വർഷവും നടത്തുന്ന കൺവൻഷനുകളിലും നിരവധി വിശ്വാസികൾ പങ്കെടുക്കാറുണ്ട്. യഹോവയുടെ സാക്ഷികൾ ആരാധനക്കായി കൂടിവരുന്ന സ്ഥലങ്ങളെ രാജ്യഹാൾ എന്നാണ് വിളിക്കുന്നത്. രാജ്യഹാളിൽ പൊതുജനങ്ങളെയും അവർ സ്വാഗതം ചെയ്യുന്നു. ഒരോ രാജ്യഹാളുകളും അവർക്ക് വീതിച്ച് കൊടുത്തിട്ടുള്ള പ്രദേശത്തിൽ പ്രവർത്തിക്കുന്നു. ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾക്ക് ഒരുലക്ഷത്തിൽ പരം രാജ്യഹാളുകൾ ഉണ്ട്. ആരാധനയുടെ ഭുരിഭാഗവും ബൈബിളും ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും പഠനത്തിനുള്ളതാണ്.

ദേശീയ ഗാനം, പതാക തുടങ്ങിയ രാഷ്ട്രപ്രതീകങ്ങളെ ഇവർ അഭിവാദ്യം ചെയ്യാറില്ല. കർണാടകയിലെ ഹിജാബ് വിവാദ വേളയിൽ, കൊച്ചിയിൽ യഹോവ സാക്ഷികൾ വിശ്വാസം പിന്തുടരുന്ന മൂന്നു വിദ്യാർത്ഥികൾ ദേശീയ ഗാനം ചൊല്ലാത്ത 1985ലെ സംഭവം നേരത്തെ ചർച്ചയായിരുന്നു. ഇന്ത്യയുടേത് മാത്രമല്ല, ഇംഗ്ലണ്ടിലെ ഗോഡ് സേവ് ദ ക്വീൻ, അമേരിക്കയിലെ അവർ ദ സ്റ്റാർ സ്പാംഗിൾഡ് ബാന്നർ ഗാനങ്ങളും ഇവർ ആലപിക്കാറില്ല. സൈനിക സേവനത്തിന് സന്നദ്ധരാകാത്തതു മൂലം നിരവധി രാഷ്ട്രങ്ങളിൽ യഹോവ സാക്ഷികള്‍ പീഡനത്തിന് വിധേയരായിട്ടുണ്ട്. നാസി ജർമനിയിലും സോവിയറ്റ് റഷ്യയിലുമായിരുന്നു ഇവർക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുതലും. ഹിറ്റ്‌ലറുടെ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു മൂലം ആയിരക്കണക്കിന് യഹോവ സാക്ഷികളെ തടങ്കലിൽ പാർപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.

Back to top button
error: