KeralaNEWS

ജാഗ്രതക്കുറവുണ്ടായി, ഓര്‍മവന്നത് പഴയകാല സഹപ്രവര്‍ത്തകനെ; അനുശോചനത്തിലെ പിഴവില്‍ വിശദീകരണവുമായി സുധാകരന്‍

കോഴിക്കോട്: അന്തരിച്ച സംവിധായകൻ കെ.ജി. ജോർജിന് അനുശോചനം അറിയിച്ചതിൽ സംഭവിച്ച പിഴവിൽ വിശദീകരണവുമായി കെ. സുധാകരൻ. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്റെ പഴയകാല സഹപ്രവർത്തകനെയാണ് ഓർമവന്നതെന്നും ജാഗ്രതക്കുറവുണ്ടായെന്നും സുധാകരൻ ഫേയ്‌സ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്റെ പാർട്ടി പ്രവർത്തകർക്കും കെ.ജി. ജോർജിനെ സ്‌നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

കെ. സുധാകരന്റെ വിശദീകരണം: ഇന്ന് രാവിലെ കെ. ജി. ജോർജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോൾ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവർത്തകൻ കെ. ജി. ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.സമാനപേരിലുളള എന്റെ പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല. വീഴ്ചകളിൽ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്റെ പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകർക്കും കെ.ജി. ജോർജിനെ സ്‌നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ ഞാൻ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. എണ്ണം പറഞ്ഞ കലാസൃഷ്ടികൾ കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ. ജി. ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

കെ.ജി. ജോർജിന്റെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു കെ. സുധാകരൻ ആളുമാറി മറ്റൊരു ജോർജിന് അനുശോചനം രേഖപ്പെടുത്തിയത്. ‘അദ്ദേഹത്തേക്കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവർത്തകനായിരുന്നു, നല്ല രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ള ആളാണ്. അദ്ദേഹത്തേക്കുറിച്ച് ആർക്കും മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖമുണ്ട്’, എന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഇത് സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങൾക്ക് ഇടയാക്കിയിരുന്നു.

Back to top button
error: