KeralaNEWS

‘സതിയമ്മ പറയുന്നത് പച്ചക്കള്ളം,’  പരാതിയുമായി ലിജിമോൾ: ‘ജോലി കിട്ടിയതും മറ്റൊരാള്‍ തന്റെ പേരില്‍ പണി എടുക്കുന്ന വിവരവും അറിഞ്ഞില്ല’

   പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താല്‍കാലിക ജീവനക്കാരി പി.ഒ സതിയമ്മക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു കെ.സി ലിജിമോള്‍. സതിയമ്മയുടെ വാദം പച്ചക്കള്ളമാണെന്നും തന്റെ ജോലി മറ്റൊരാള്‍ ചെയ്തത് അറിഞ്ഞില്ല എന്നും ലിജിമോൾ പറയുന്നു. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്‌ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള്‍ വ്യക്തമാക്കി.

  താല്‍കാലിക സ്വീപ്പറായി നിയമിച്ച കെസി ലിജിമോള്‍ക്കു പകരം ആളുമാറിയാണ് സതിയമ്മ ജോലി ചെയ്തതെന്നാണ് മന്ത്രി ഉള്‍പ്പെടെ വിശദീകരിച്ചിരുന്നത്.
സതിയമ്മയ്‌ക്കെതിരെ ലിജിമോള്‍ ഇപ്പോൾ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെയും പരാതി നല്‍കി. ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് സതിയമ്മയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു എന്നായിരുന്നു ആരോപണം. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് ലിജിമോളുടെ രംഗപ്രവേശം.

ലിജി മോൾ പറയുന്നത്:

“ഞാന്‍ മൃഗാശുപത്രിയില്‍ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല. അവിടെ ജോലിക്ക് അപേക്ഷിച്ചിട്ടുമില്ല. എന്റെ പേരില്‍ അവിടെ ജോലി ഉണ്ടായിരുന്നു എന്ന് അറിയുന്നതുതന്നെ കഴിഞ്ഞദിവസമാണ്. എന്റെ പേരില്‍ വന്ന രേഖയിലെ ഒപ്പും എന്റേതല്ല. സതിയമ്മയ്‌ക്കൊപ്പം കുടുംബശ്രീയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു.

എനിക്ക് പണം കിട്ടിയിട്ടുമില്ല, ഞാന്‍ പണം എടുക്കാന്‍ ഒരിടത്തും പോയിട്ടുമില്ല. എനിക്ക് ഇതേക്കുറിച്ച് അറിയുകയുമില്ല. എനിക്ക് ഇങ്ങനെയൊരു ജോലി ഉള്ള കാര്യം   സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഞാന്‍ കഴിഞ്ഞദിവസം സ്ഥലത്തില്ലായിരുന്നു. ജോലി എന്റെ പേരിലാണെന്ന് ഇവിടെ വന്നപ്പോഴാണ് കേട്ടത്.

എനിക്ക് ഇതേക്കുറിച്ച് ഒരു കാര്യവും അറിയില്ല. ഞാന്‍ ഉപയോഗിക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് മാത്രമേയുള്ളൂ. നാലു വര്‍ഷം മുന്‍പ് ഞാന്‍ കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് സെക്രട്ടറിയായിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന അക്കൗണ്ടിലേക്കാണോ പണം വരുന്നതെന്ന് അറിയില്ല.”

അതേസമയം സതിയമ്മ ജോലി നേടിയത് വ്യാജരേഖ ചമച്ചാണെന്ന് സിപിഎം നേതാവ് കെ അനില്‍കുമാര്‍ ആരോപിച്ചു:
‘യഥാര്‍ഥത്തില്‍, ലിജിമോള്‍ക്കാണു ജോലിയെങ്കില്‍ ലിജിമോളുടെ പേരിലല്ലേ പണം വാങ്ങാന്‍ കഴിയൂ. അങ്ങനെയൊരു ലിജിമോളുടെ വ്യാജ അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം. അത് യഥാര്‍ഥ ലിജിമോള്‍ അറിഞ്ഞിട്ടില്ല. അതടക്കം പരിശോധിക്കണമെന്നാണ് എസ് പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാലു വര്‍ഷം മുന്‍പ് ഉണ്ടായിരുന്നുവെന്നു പറയുന്നത് കുടുംബശ്രീ അക്കൗണ്ടാണ്. അല്ലാതെ ലിജിമോളുടെ അകൗണ്ടല്ല’
അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.

സതിയമ്മയെ പിരിച്ചുവിട്ടത് ആളുമാറി ജോലി ചെയ്തതിനാണെന്ന് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും വിഎന്‍ വാസവനും കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. താല്‍കാലിക സ്വീപ്പറായി ലിജിമോളെയാണ് നിയമിച്ചതെന്നും ശമ്പളം പോകുന്നതും ലിജിമോളുടെ അക്കൗണ്ടിലേക്കാണെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ്, തനിക്ക് ജോലിയുള്ള കാര്യം തന്നെ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് വ്യക്തമാക്കി ലിജിമോള്‍ എത്തുന്നത്.

അതേസമയം, ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നാണ് സതിയമ്മ ഇപ്പോഴും തറപ്പിച്ചുപറയുന്നത്:
‘ഐശ്വര്യ കുടുംബശ്രീയിലെ അംഗങ്ങളാണ് ഞാനും ലിജിമോളും. ആറുമാസം വീതം ഊഴംവച്ചാണ് ജോലി, ആരോഗ്യപ്രശ്‌നങ്ങളുള്ള ലിജിമോള്‍ എന്റെ വീട്ടിലെ അവസ്ഥ മനസ്സിലാക്കി ജോലിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു’

11 വര്‍ഷമായി ജോലിയില്‍ തുടരുകയാണെന്നും സതിയമ്മ പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി പ്രതികരണം ചോദിച്ച ചാനല്‍ ലേഖകനോട് ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയും ചാണ്ടി ഉമ്മനെ അനുകൂലിച്ചും സതിയമ്മ സംസാരിച്ചിരുന്നു. ആഗസ്ത് 12 നാണ് ഇത് സംപ്രേഷണം ചെയ്തത്. 21ന് സതിയമ്മയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഇതാണ് രാഷ്ട്രീയ ചര്‍ചയായതും ഇരുമുന്നണികളും ഏറ്റെടുത്തതും.

പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും യുഡിഎഫ് നേതാക്കന്മാരും സതിയമ്മയെ സന്ദര്‍ശിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സതിയമ്മ മൃഗസംരക്ഷണ വകുപ്പിന്റെ പുതുപ്പള്ളി സബ് സെന്ററിനു മുന്നില്‍ സമരം തുടങ്ങി.

2022 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഫെബ്രുവരി 26 വരെ സതിയമ്മയാണ് ജോലി ചെയ്തിരുന്നതെന്നും തുടര്‍ന്ന് ഓഗസ്റ്റ് 24 വരെ ലിജിമോളെയാണ് നിയമിച്ചിരുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ടില്‍ പറയുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ 16ന് വെറ്ററിനറി ആശുപത്രി സന്ദര്‍ശിക്കുകയും ആളുമാറി ജോലി ചെയ്യുന്നുണ്ടെന്നു കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് പിരിച്ചുവിട്ടതെന്നും ഡയറക്ടര്‍ പറയുന്നു.

Back to top button
error: