CrimeNEWS

കൊച്ചിയിൽ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകൻ അമ്മയെ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിൽ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകൻ അമ്മയെ കൊലപ്പെടുത്തി. മരട് സ്വദേശിയായ അച്ചാമ്മ (73)യാണ് കൊല്ലപ്പെട്ടത്. മകൻ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചമ്പക്കരയിലെ ഫ്ലാറ്റിൽ രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് വിവരം. ഫ്ലാറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാൻ സമീപത്തെ ഫ്ലാറ്റിലുള്ളവർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പൊലീസെത്തിയെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നാണ് പരിസരവാസികളും മരട് നഗരസഭാ പ്രതിനിധിയടക്കം ആരോപിക്കുന്നത്.

ഒരു കൊറിയറുമായും സാമ്പത്തിക ഇടപാടുമായും ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് മുതൽ തന്നെ ഇവരുടെ ഫ്ലാറ്റിൽ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായാണ് അയൽവാസികൾ പറയുന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്കും സമാനമായ രീതിയിൽ വഴക്കുണ്ടായിരുന്നു. ഇക്കാര്യം സമീപവാസികൾ പൊലീസിനെ അറിയിക്കുകയും, പൊലീസെത്തുകയും ചെയ്തെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. ആറ് മണിക്ക് ഫ്ലാറ്റിലെത്തിയ പൊലീസ് ഫ്ലാറ്റ് അസോസിയേഷന്റെ ഭാരവാഹികളിൽ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയ ശേഷമാണ് ഫ്ലാറ്റിനുള്ളിലേക്ക് കയറിയത്. അപ്പോഴേക്കും അമ്മയെ വിനോദ് കൊലപ്പെടുത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയ മകനെ ഒടുവിൽ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

Back to top button
error: