Movie

‘കഥ പറയുമ്പോള്‍’ സിനിമയിലെ ‘ബാലന്‍’ കഥാവശേഷനായി, വയനാട്ടിലെ സി.പി.എം നേതാവ് അന്തരിച്ച സുരേഷ് ചന്ദ്രനെക്കുറിച്ചുള്ള ഓര്‍മ

  മമ്മൂട്ടി നായകനായ ‘കഥ പറയുമ്പോള്‍’ സിനിമയിൽ സൂപ്പര്‍ സ്റ്റാറായ നായകന്റെ ബാല്യകാല സുഹൃത്ത് ബാലനെ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. സിനിമയില്‍ ശ്രീനിവാസൻ അവതരിപ്പിച്ച ‘ബാലന്‍’ വയനാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവായ സുരേഷ് ചന്ദ്രനായിരുന്നു. സിനിമയ്ക്ക് പുറത്തുള്ള യഥാര്‍ഥ കഥ, അന്തരിച്ച ആ സഖാവിനെക്കുറിച്ചുള്ള ഓര്‍മകളിലുടെ…

“കഥ പറയുമ്പോള്‍’ സിനിമയില്‍ സഹായം സ്വീകരിച്ചത് ഞാൻ. വിലമതിക്കാത്ത സഹായം തന്നയാൾ നിങ്ങള്‍ക്കിടയിലുണ്ട്…”

ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വയനാട് കല്‍പ്പറ്റയിലെ ഒരു പരിപാടിയില്‍ പറഞ്ഞ വാക്കുകളാണിത്.
‘കഥ പറയുംമ്പോള്‍ എന്ന സിനിമ കണ്ട നമ്മളെല്ലാവരും ഒരു പക്ഷേ ഈ കഥ യാഥാര്‍ത്ഥ്യമായിരുന്നെങ്കിലോ എന്ന് ചിന്തിച്ചിട്ടുണ്ടാവില്ലേ. അതേ, അത് യഥാര്‍ത്ഥ കഥയായിരുന്നു’ എന്നാണ് ശ്രീനിവാസന്‍ അന്ന് പറഞ്ഞത്. അത് സ്വന്തം അനുഭവമാണെന്ന് പറഞ്ഞ താരം  അന്ന് സഹായിച്ച വ്യക്തിയുടെ പേര് പക്ഷേ  വെളിപ്പെടുത്തിയില്ല.

അതേ ഹാളില്‍ അത് കേട്ടുകൊണ്ട് ആ മനുഷ്യന്‍ നില്‍പ്പുണ്ടായിരുന്നു. തന്നെക്കുറിച്ചുള്ള വാക്കുകള്‍ അയാള്‍ക്ക് കൗതുകമുണ്ടാക്കിയില്ല. കാരണം ബാലനെപ്പോലെയായിരുന്നില്ല അയാള്‍. ശ്രീനിവാസനും അയാളും തമ്മിലുള്ള ബന്ധം ഒരിക്കലും മുറിഞ്ഞുപോയിരുന്നില്ല.

അയാളുടെ പേര് ടി സുരേഷ് ചന്ദ്രന്‍. സി.പി.എം നേതാവും കല്‍പ്പറ്റയിലെ സഹകരണ ബാങ്ക് പ്രസിഡന്റുമൊക്കെയായ ഒരു സാധാരണ മനുഷ്യന്‍. സജീവ സാംസ്‌ക്കാരിക പ്രവര്‍ത്തകനും നാടക പ്രവര്‍ത്തകനും ഒക്കെയായിരുന്നു അദ്ദേഹം. മട്ടന്നൂര്‍ കോളജിലെ പഠനകാലത്ത് സുരേഷ് ചന്ദ്രനും ശ്രീനിവാസനും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് സുരേഷ് ചന്ദ്രന്‍ വയനാട് കല്‍പ്പറ്റയിലേക്ക് താമസം മാറ്റി. എന്നാല്‍ സൗഹൃദം തുടര്‍ന്നു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിച്ച ശ്രീനിവാസന് അതിനാവശ്യമായ പണമുണ്ടായിരുന്നില്ല. കല്‍പ്പറ്റയിലെത്തിയ ശ്രീനിവാസന് സുരേഷ് ചന്ദ്രന്‍ ആവശ്യമായ പണം സംഘടിപ്പിച്ച് നല്‍കി. അതുമായി സിനിമയുടെ ലോകത്തേക്ക് നടന്നുകയറിയ ശ്രീനിവാസന്‍ ആ അനുഭവം എപ്പോഴും സൂക്ഷിച്ചുവെച്ചു. അത് പിന്നീട്
ഒരു കഥയായി, ആ കഥ സിനിമയായി.

വയനാട്ടിലെത്തുമ്പോഴെല്ലാം ശ്രീനിവാസന്‍ സുരേഷ് ചന്ദ്രന്റെ വീട്ടിലെത്തിയിരുന്നു. സുരേഷ് ചന്ദ്രന് ഒരു പ്രിന്റിങ് പ്രസ് ഉണ്ടായിരുന്നു. ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയില്‍ പ്രസ് നടത്തുന്ന വ്യക്തിയാണ് ശ്രീനിവാസൻ. പ്രസിലെ പ്രവര്‍ത്തനങ്ങള്‍ സിനിമക്കായി അദ്ദേഹം പഠിച്ചത് ഇവിടെ നിന്നായിരുന്നു എന്നത് മറ്റൊരു കഥ.

കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും കല്‍പ്പറ്റയില്‍ നാടക ട്രൂപ്പുണ്ടാക്കുകയുമൊക്കെ ചെയ്തിരുന്നു സുരേഷ് ചന്ദ്രന്‍. വായനാട്ടിലെ പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന ആ ജീവിതം കഴിഞ്ഞ ദിവസം വിട പറഞ്ഞു.

Back to top button
error: