IndiaNEWS

വീണ്ടും മന്ത്രിയാവാത്തതില്‍ നിരാശയില്ലെന്നും ഒരു പഞ്ചായത് മെമ്പര്‍ പോലും ആകാന്‍ കഴിയാത്ത എത്രയോ സ്ത്രീകള്‍ പാര്‍ട്ടിയിലുണ്ടെന്നും  കെ കെ ശൈലജ: മുന്‍ ആരോഗ്യമന്തിയുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

   ന്യൂഡെല്‍ഹി: മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതില്‍ നിരാശയില്ലെന്ന് സി പി എം കേന്ദ്രകമിറ്റിയംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ എം എല്‍ എ. ഒരു പഞ്ചായത് മെമ്പര്‍ പോലും ആകാന്‍ കഴിയാത്ത എത്രയോ സ്ത്രീകള്‍ പാര്‍ടിയിലുണ്ടെന്നും ശൈലജ പറഞ്ഞു.

ഒറ്റയ്ക്ക് ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നുവെന്നും കെ.കെ ശൈലജ പറഞ്ഞു. പാര്‍ലിമെന്ററി പ്രവര്‍ത്തനങ്ങളെയും ഇതര പ്രവര്‍ത്തനങ്ങളെയും ഒരു പോലെയാണ് പാര്‍ട്ടി കണക്കാക്കുന്നത്. തനിക്ക് നാല് തവണ എംഎല്‍എ ആകാന്‍ പാര്‍ട്ടി അവസരം നല്‍കി. കെ.കെ ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കൊമ്രേഡ് ‘ (ഒരു സഖാവെന്നനിലയില്‍ എന്റെ ജീവിതം) ഡെല്‍ഹിയില്‍ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തില്‍ രൂപപ്പെട്ട സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തില്‍ കൂടി വേണം പുസ്തകത്തെ വിലയിരുത്താനെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പൂക്കള്‍ വിതറിയതല്ല കമ്മ്യൂണിസ്റ്റിന്റെ പാതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.കെ ശൈലജയില്‍ പൂര്‍ണവിശ്വാസം അര്‍പിച്ചാണ് മന്ത്രി സ്ഥാനം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ വിശ്വാസം പൂര്‍ണമായും ശൈലജ കാത്തു. കോവിഡിനെ ഒരു ആരോഗ്യ പ്രശ്‌നം മാത്രമായല്ല, സാമൂഹിക വിഷയമായി കണക്കാക്കിയെന്നും കോവിഡിനെ എല്‍ ഡി എഫ് കൂട്ടായി നേരിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലീഷില്‍ തയ്യാറാക്കിയ ആത്മകഥ ഡെല്‍ഹിയിലെ ജഗര്‍നെറ്റ് പബ്ലികേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്. ആരോഗ്യമന്ത്രിയായ സമയത്ത് പ്രസാധകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അനുഭവങ്ങള്‍  ഇംഗ്ലീഷില്‍ തയ്യാറാക്കിയതെന്ന് കെ കെ ശൈലജ പറഞ്ഞു.

Back to top button
error: